കൊച്ചി: മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ മോൻസൺ കബളിപ്പിച്ചത് 10 കോടി രൂപ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മൊഴിയെടുത്തപ്പോൾ അത് മൂന്നു കോടിയായി ! കഴിഞ്ഞ ദിവസം കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്ത് പരാതിക്കാരെ വിളിച്ചുവരുത്തി മൊഴിയെടുത്തപ്പോഴാണ് ഏഴുകോടി കുറഞ്ഞത്.
10 കോടി എങ്ങോട്ട് പോയെന്ന് കണ്ടെത്താൻ കഴിയാതെ വട്ടംചുറ്റുകയായിരുന്നു ക്രൈംബ്രാഞ്ച്. ബാങ്ക് രേഖകളടക്കം പരിശോധിച്ച് പണത്തിന്റെ സ്രോതസ് കണ്ടെത്താൻ ചില്ലറയൊന്നുമല്ല ക്രൈംബ്രാഞ്ച് വിയർപ്പൊഴുക്കിയത്. പലതവണ മൊഴിയെടുത്തെങ്കിലും 10 കോടിയിൽ പരാതിക്കാർ ഉറച്ചുനിൽക്കുകയായിരുന്നു.ഇ.ഡിക്ക് നൽകിയ മൊഴി ക്രൈംബ്രാഞ്ചിന് ആശ്വാസമായിട്ടുണ്ട്. മൂന്ന് കോടിയായതിന് പിന്നിലെ കാരണം കണ്ടെത്താനാണ് ക്രൈംബ്രാഞ്ച് നീക്കം.
18 കോടി എവിടെ ?
മോൻസണ് ഒരു അക്കൗണ്ട് മാത്രമാണുള്ളത്. നൂറോളം അക്കൗണ്ടുകളാണ് ക്രൈംബ്രാഞ്ച് പരിശോധിച്ചത്. പണം സഹായികളുടെയും ജീവനക്കാരുടെയും പേരിലാണ് മോൻസൺനിക്ഷേപിച്ചിട്ടുള്ളത്. ശ്രീവത്സം ഗ്രൂപ്പിൽനിന്ന് മോൻസൺ 6.27 കോടി രൂപയാണ് തട്ടിയത്. പത്തനംതിട്ട സ്വദേശി രാജീവിൽനിന്ന് 1.62 കോടിയും കോഴിക്കോട് സ്വദേശികളായ ആറുപേരിൽനിന്ന് തട്ടിയത് 10 കോടിയും. ഇങ്ങനെ പരാതി വന്നതുമാത്രം 18 കോടിയോളം രൂപയുണ്ട്. പുറമേയാണ് വിദേശനിർമ്മിത ആഡംബര കാറുകളുടെ പേരിലുള്ള തട്ടിപ്പിലെ കോടികൾ. ഈ തുകയൊക്കെ എവിടെ പോയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. പണം മോൻസൺ അടിച്ചുപൊളിച്ച് കളഞ്ഞെന്നാണ് പ്രാഥമികനിഗമനം.
നടപടി കടുപ്പിച്ച് ഇ.ഡി
പുരാവസ്തുതട്ടിപ്പ് കേസിൽ അന്വേഷണം ഊർജിതമാക്കുകയാണ് ഇ.ഡി. ഒക്ടോബർ 3വരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എല്ലാ സാമ്പത്തികതട്ടിപ്പ് പരാതികളും ഇ.ഡി അന്വേഷിച്ചുവരികയാണ്. ഒരു രേഖയുമില്ലാതെ പലരും മോൻസന്റെ പുരാവസ്തു ഇടപാടുകൾക്ക് കോടികൾ നിക്ഷേപിച്ചതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ളവരും ഇടപാടിൽ പങ്കാളികളാണെന്നാണ് വിവരം. ഇവരെയെല്ലാം ഇ.ഡി വിളിച്ചുവരുത്തി മൊഴിയെടുക്കും. മോൻസനും ഡ്രൈവർ ജോഷിയും നിലവിൽ ജയിലിലാണ്. ഇവരെ ചോദ്യംചെയ്യും. മോൻസൻ, മുൻ ഡ്രൈവർ അജി അടക്കം മൂന്നുപേർക്കെതിരെ ഇ.ഡി കേസെടുത്തിട്ടുണ്ട്. ക്രൈംബ്രാഞ്ചെടുത്ത കേസുകളുടെ വിവരങ്ങൾ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്.
'ഒത്തുതീർപ്പിന് ഖുറാനും ബൈബിളും കടത്തണം"
കൊച്ചി: മോൻസൺ മാവുങ്കൽ അറസ്റ്റിലായതിന് പിന്നാലെ ഒത്തുതീർപ്പിനായി കലൂരിലെ മ്യൂസിയം വീട്ടിൽ നിന്ന് ഖുറാൻ, സ്വർണപ്പിടിയുള്ള കത്തി, ബൈബിൾ എന്നിവ കടത്താൻ പദ്ധതിയിടുന്ന ജീവനക്കാരുടെ മൊബൈൽ ഫോൺ സംഭാഷണം പുറത്തായി. മോൻസണിന്റെ മാനേജർ ജിഷ്ണുവും ഡ്രൈവർ ജോഷിയും തമ്മിലുള്ള സംഭാഷണത്തിൽ ഐ.ജി ജി. ലക്ഷ്മണൻ, തൃശൂരിലെ വ്യാപാരി ജോർജ് എന്നിവരുടെ പേര് പരാമാർശിക്കുന്നുണ്ട്. പരാതിക്കാർ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി തെളിവുകൾ കൈമാറി.
സംഭാഷണത്തിൽ പറയുന്ന പുരാവസ്തുക്കൾ വീട്ടിൽ നിന്ന് കടത്തിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. ഇത് കടത്തിയിട്ടുണ്ടെന്നാണ് പരാതിക്കാരുടെ ആരോപണം.
ജിഷ്ണുവും ജോഷിയും തമ്മിലുള്ള സംഭാഷണം
ജിഷ്ണു: നമ്മുടെവീട് നാളെ ബ്ലോക്ക് ചെയ്യും. അതിനുമുമ്പേ സാധനങ്ങൾ മാറ്റണം. അത് എങ്ങനെമാറ്റും?
ജോഷി: അത് എങ്ങനെമാറ്റും.
ജിഷ്ണു: മെയിനായിട്ട് മാറ്റേണ്ട ഒന്നുരണ്ട് സാധനങ്ങളുണ്ട്. ഞാനിപ്പോൾ ജോർജിച്ചായന്റെ വോയ്സ് അയച്ചുതരാം
ജോഷി: അത് എന്തൊക്കെയാണ്. ഒരുകാര്യം ചെയ്യ്. വീടിന്റെ മുന്നിൽ ആളുകൾ നിൽക്കുകയാണോ.
ജിഷ്ണു: വീടിന്റെ മുന്നിൽ ആളുണ്ട്. നാളെ വീട് ലോക്ക്ചെയ്യും. അതിനുമുമ്പ് ഇതൊക്കെ മാറ്റണം. അല്ലെങ്കിൽ പ്രശ്നമാകും
ജോഷി: ആണോ. എന്തൊക്കെ മാറ്റണം
ജിഷ്ണു: ഒന്നുരണ്ട് കത്തിയുണ്ട്. ഗോൾഡ് പിടിയുള്ളത്. പിന്നെ ഐവറിയുടെ ഒരുകത്തി. കുറച്ച് ഖുറാൻസ്.
ജോഷി: വണ്ടിയില്ലാതെ പറ്റില്ലെടാ. ബൈക്കിനൊപ്പം പറ്റില്ല. കാറുതന്നെ വേണം. മാറ്റി എവിടെയെങ്കിലും കൊണ്ടുവയ്ക്കണം. നാളെ ആര് ലോക്ക് ചെയ്യും
ജിഷ്ണു: ക്രൈംബ്രാഞ്ച് വന്ന് ലോക്ക്ചെയ്യും. സാറിനെ പൊലീസ് കൊണ്ടുപോയി. ഫോൺപോലും അവരുടെ അടുത്താണ്. അതാണ് പ്രശ്നം
ജോഷി: ഞാനിപ്പോൾ പോയാൽ എന്നെ തട്ടില്ലേ.
ജിഷ്ണു: ഐ.ജിയും ജോർജേട്ടനും ഇവിടെയുണ്ട്. ഒന്നുംചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. ടീച്ചറിനെയൊക്കെ അവിടെനിന്ന് മാറ്റണം. വക്കീൽ പറഞ്ഞു ഒന്നും നടക്കില്ലെന്ന്. അനൂപിന്റെ കേസുകെട്ടാണ് വന്നേക്കുന്നത്. തിങ്കളാഴ്ച സെറ്റിൽമെന്റ് ചെയ്യണം. അതിനുമുമ്പ് സാധനങ്ങൾ മാറ്റണം
ജോഷി: വേറൊരു ഒപ്ഷൻ
ജിഷ്ണു: ജെയ്സണെവിട്ട് പാലുവാങ്ങാൻ പോകുന്ന വീടിന്റെ അതിലേ പുറത്തുകൊണ്ടുവരാം. പക്ഷേ നാളെയാകും
ജോഷി: മുകളിലത്തെ നിലയിൽ ഒളിപ്പിച്ചാലോ.
ജിഷ്ണു: അത് അവർ കണ്ടെത്തും. വീട്ടിൽ ഇടിച്ചുകേറില്ല. അക്കാര്യം അഡ്വക്കേറ്റ് ഉറപ്പ് പറഞ്ഞു. ലക്ഷ്മൺ സാർ ക്രൈംബ്രാഞ്ചിലേക്ക് പോയിട്ടുണ്ട്. ജോർജേട്ടൻ സെറ്റിൽമെന്റിന് പോയിട്ടുണ്ട്.
ജോഷി: പത്തുകോടി രൂപയാണോ
ജിഷ്ണു: അതേ, എല്ലാവർക്കുംകൂടി. ഞാൻ ടീച്ചറെ മാറ്റാനുള്ള വഴിനോക്കട്ടെ, വിളിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |