പ്രവർത്തന ലാഭം 2.83 കോടി രൂപയായി ഉയർന്നു
തിരുവനന്തപുരം: പൊതുമേഖല സ്ഥാപനമായ കേരള സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ(സിഡ്കോ) കഴിഞ്ഞ സാമ്പത്തിക വർഷം 238 കോടി രൂപയുടെ വിറ്റുവരവുമായി റെക്കാഡിട്ടു. ഇക്കാലയളവിൽ 2.83 കോടിയുടെ പ്രവർത്തന ലാഭമാണ് കമ്പനി നേടിയത്.
വ്യവസായ സൗഹൃദ നയം നടപ്പിലാക്കിയതിന് ശേഷം മൂന്നാം വർഷവും 200 കോടി രൂപയിലധികം വിറ്റുവരവ് നേടാനായെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
60 വ്യവസായ എസ്റ്റേറ്റുകളിലായി 1470 യൂണിറ്റുകളുള്ള എസ്റ്റേറ്റ് ഡിവിഷൻ റെക്കാഡ് വിറ്റുവരവായ 14.56 കോടി രൂപ കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 50 കോടി രൂപയുടെ വിറ്റുവരവിലൂടെ 264 എംഎസ്എംഇ യൂണിറ്റുകൾക്ക് വിപണനസഹായം നൽകിയെന്ന് ചെയർമാൻ സി.പി. മുരളി പറഞ്ഞു. സുവർണജൂബിലി വർഷമായ ഇത്തവണ സിഡ്‌കോ സ്വന്തം ആസ്ഥാനമന്ദിരം തിരുവനന്തപുരം പാപ്പനംകോട് യാഥാർത്ഥ്യമാക്കും.
ഇന്ത്യയുടെ അഭിമാന പദ്ധതിയായ 'ഗഗൻയാനി'ലേക്ക് രണ്ടു കോടി രൂപയുടെ ഘടകഭാഗങ്ങൾ സിഡ്‌കോയുടെ ഒളവണ്ണ ടൂൾ റൂമിൽ നിർമ്മിച്ചിരുന്നു. ചന്ദ്രയാൻ മൂന്നിന്റെ ഉപകരണങ്ങളുടെ നിർമ്മാണത്തിലും സിഡ്‌കോയുടെ പങ്കാളിത്തമുണ്ട്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലിമിറ്റഡിൽ മൂന്നു പതിറ്റാണ്ടിലേറെ പ്രവർത്തിച്ച ആർ. ജയശങ്കർ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റശേഷം ചെറുകിട സംരംഭങ്ങളുടെ ഉന്നമനത്തിന് നിരവധി പദ്ധതികളാണ് സിഡ്‌കോ നടപ്പാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |