ഡിവൈ.എസ്.പി രവീന്ദ്രന് വളർത്തുമൃഗങ്ങളോട് വലിയ താത്പര്യമില്ല. പട്ടി, പൂച്ച എന്നിവ ചില ബന്ധുക്കൾ കൊടുക്കാമെന്ന് പറഞ്ഞെങ്കിലും നിരസിച്ചു.
കുട്ടിക്കാലത്ത് അടുത്ത വീട്ടിലെ പട്ടി ചെറുതായൊന്നു കടിച്ചു. അതിനുശേഷം പട്ടിയെ കാണുന്നത് തന്നെ ഇഷ്ടമല്ല. മക്കൾ രണ്ടും പഠനത്തിൽ സമർത്ഥർ. ഒരാൾക്ക് പട്ടിയെ വളർത്തിയാൽ കൊള്ളാമെന്നുണ്ടായിരുന്നു. നന്ദിയുള്ള മൃഗം. നന്ദിയുടെ കാര്യത്തിൽ മൃഗരാജൻ തന്നെയാണ് പട്ടിയെന്ന് പറഞ്ഞുനോക്കിയെങ്കിലും അച്ഛന്റെ ഇഷ്ടക്കുറവ് കാരണം ആ മോഹം ഉപേക്ഷിച്ചു. മക്കൾ ഒരുദിവസം പോലും മാതാപിതാക്കളെ പിരിഞ്ഞിരിക്കില്ല. എല്ലാ കാര്യങ്ങളും പരസ്പരം ചർച്ചചെയ്ത് തീരുമാനിക്കും. നഗരത്തിൽ തന്നെ രണ്ട് വീടുണ്ട് രവീന്ദ്രന്. ഒന്ന് എല്ലാ ആധുനിക സൗകര്യങ്ങളുമുള്ളത്. സർവീസിലിരിക്കെ തന്നെ സമ്പാദ്യങ്ങൾ എങ്ങനെയൊക്കെയാണെന്ന് മക്കളോട് തുറന്നുപറഞ്ഞു. മക്കൾക്ക് പ്രതീക്ഷയിൽ കവിഞ്ഞ ജോലി കിട്ടിയത് വിദേശത്തായിരുന്നു. താൻ ഒരുവർഷം ശമ്പളമായി വാങ്ങുന്നത് മക്കൾക്ക് ഒരു മാസം കിട്ടും. അക്കാര്യത്തിലും രവീന്ദ്രന് അഭിമാനമായിരുന്നു.
രവീന്ദ്രൻ സർവീസിൽ നിന്ന് വിരമിച്ചപ്പോൾ രണ്ടു മക്കളും അന്ന് വൈകിട്ട് വീട്ടിൽ നടന്ന വിപുലമായ പാർട്ടിയിൽ വച്ച് മാതാപിതാക്കളെ വിദേശത്തേക്ക് ക്ഷണിച്ചു. ഇനിയുള്ള കാലം മനഃസമാധാനത്തോടെ വിശ്രമിക്കാം. സമരമില്ല.ബഹളമില്ല. വിവാദങ്ങളില്ല. ദൈവത്തിന്റെ നാടെന്നൊക്കെ മേനി പറയാൻ കൊള്ളാം എന്നൊക്കെയുള്ള മക്കളുടെ വാദങ്ങളോട് ചില ബന്ധുക്കളും യോജിച്ചു. പക്ഷേ രവീന്ദ്രനും ഭാര്യയ്ക്കും അക്കാര്യത്തിൽ വിയോജിപ്പായിരുന്നു. മനസിനിഷ്ടപ്പെട്ട വിഭവങ്ങളെല്ലാം വീട്ടിലൊരുക്കിയിട്ട് വലിയ ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കുന്നതിൽ എന്തു സുഖവും രുചിയുമാണ് എന്ന രവീന്ദ്രന്റെ ചോദ്യത്തിന് അവർ മറുപടി പറഞ്ഞില്ല. വർഷത്തിലൊരിക്കൽ നാട്ടിലേക്കുള്ള മക്കളുടെ കുടുംബസമേതമുള്ള വരവ് കുറഞ്ഞു. നിത്യവും ഫോണിൽ സംസാരിക്കും. പേരക്കുട്ടികൾക്കും കേരളം ഇഷ്ടമല്ല. നാട്ടിലെ സ്ഥലവും വീടുമൊക്കെ കിട്ടുന്ന വിലയ്ക്ക് വിറ്റ് ചെല്ലാൻ അവർ നിർബന്ധിച്ചുകൊണ്ടിരുന്നു.
റിട്ടയർമെന്റിനുശേഷം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വരവ് കുറഞ്ഞു. ആകെയൊരു ഒറ്റപ്പെടൽ. വീട്ടിൽ ഒച്ചയും അനക്കവുമില്ല. സ്നേഹിക്കുവാൻ ആരുമില്ലാത്തപോലെ. അങ്ങനെയാണ് രണ്ട് പട്ടിക്കുട്ടികളെ വളർത്താൻ തുടങ്ങിയത്. ഒന്ന് വിദേശി. ഒന്നു തനി നാടൻ. ആരാണ് കേമനെന്നോ ആർക്കാണ് സ്നേഹക്കൂടുതലെന്നോ പറയാൻ പറ്റാത്ത സ്ഥിതി. മക്കളുടെ ബാല്യകാലത്തെന്നപോലെ വീടിന് ആളനക്കം വച്ചു. എത്ര കാലിൽ നടക്കുന്ന ജീവിയായാലും അതിന്റെയെല്ലാം സ്നേഹം ഭിന്നമല്ലെന്ന് രവീന്ദ്രൻ തിരിച്ചറിഞ്ഞു. ഒരുകാലത്ത് ഏറ്റവും പ്രിയപ്പെട്ടതായിരുന്നവർ ദൂരെ കാണാമറയത്ത്. തീരെ ഇഷ്ടമല്ലാതിരുന്ന പട്ടികൾ സദാ കാൽചുവട്ടിൽ. വാർദ്ധക്യത്തിന്റെ ആശങ്കയിൽ ചോദിക്കാനും പറയാനും ആളുള്ളതുപോലെ. വളർത്തുന്നവരുടെ സാമ്പത്തിക സ്ഥിതിയോ ഔദ്യോഗിക നിലയോ ജാതിയോ മതമോ പ്രായമോ നോക്കാതെ സ്നേഹവും നന്ദിയും കാട്ടുന്ന നാൽക്കാലികൾ. ഏതു വംശത്തിൽ ,ഏതു നാട്ടിൽ പിറന്നതായാലും അതു കാവലാണ്. സ്നേഹമാണ്. മനുഷ്യൻ ആക്ഷേപിക്കാറുണ്ടല്ലോ പട്ടിയുടെ വാലു പന്തീരാണ്ടു കാലം കുഴലിലിട്ടാലും എന്ന്. പക്ഷേ എത്രകാലം ചുരുണ്ടിരുന്നാലും അതിന്റെ സ്നേഹവും നന്ദിയും ചുരുണ്ടുപോകുന്നില്ല. അതല്ലേ നേരായ സ്നേഹം. മക്കൾ ഫോൺ ചെയ്യുമ്പോൾ രവീന്ദ്രൻ ഓർമ്മിപ്പിക്കും. അച്ഛൻ വൈകി തിരിച്ചറിഞ്ഞത് ഞങ്ങൾ ഇപ്പോഴേ മനസിലാക്കിയെന്ന മക്കളുടെ മറുപടി കേട്ട് രവീന്ദ്രൻ പൊട്ടിച്ചിരിക്കും. അതിന്റെ അർത്ഥം പിടികിട്ടിയപോലെ വിദേശിയായ പട്ടിയും നാടൻ പട്ടിയും വാലാട്ടിക്കൊണ്ടിരിക്കും.
(ഫോൺ: 99461088220)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |