
കൊച്ചി: പിരിച്ചുവിട്ട ജീവനക്കാരിയെ തിരിച്ചെടുക്കേണ്ടിവരികയും ട്രഷറർക്ക് നിർബന്ധിത അവധി നൽകുകയും ചെയ്‌തതോടെ താരസംഘടനയായ 'അമ്മ"യിൽ അസ്വാരസ്യം പുകയുന്നു. ജോ.സെക്രട്ടറി അൻസിബ ഹസൻ രാജിവച്ചതും ഭരണസമിതിയിലെ ഭിന്നതകൾ രൂക്ഷമാക്കിയിട്ടുണ്ട്.
ശ്വേതമേനോൻ പ്രസിഡന്റും കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയുമായ അമ്മ ഭരണസമിതിക്ക് ഓഫീസ് മാനേജർ അതുല്യ പ്രകാശ് നൽകിയ പരാതിയാണ് ആഭ്യന്തരപ്രശ്നങ്ങൾ പരസ്യമാക്കിയത്. നിയമപരമായ നടപടികൾ പാലിക്കാതെ ട്രഷറർ ഉണ്ണി ശിവപാൽ തന്നെ പിരിച്ചുവിട്ടെന്നായിരുന്നു പരാതി. കഴിഞ്ഞദിവസം ചേർന്ന ഭരണസമിതിയോഗം മാനേജരെ തിരിച്ചെടുത്തു. ഉണ്ണി ശിവപാലിനോട് നിർബന്ധിത അവധിയെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും കുക്കു പരമേശ്വരനെ നടപടിയിൽനിന്ന് ഒഴിവാക്കി.
ഭരണസമിതിയിൽ അഭിപ്രായഭിന്നതകൾ ശക്തമാണെന്നാണ് അംഗങ്ങൾ സ്വകാര്യമായി പറയുന്നത്. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക ഭാരവാഹിയാണ് അൻസിബ. തൊഴിൽപരവും വ്യക്തിപരവുമായ കാരണങ്ങളാലാണ് രാജിയെന്ന് അൻസിബയും ശ്വേതമേനോനും പറയുന്നു.
അൻസിബയുടെ ഓഫീസ് ട്രഷറർ കൈവശംവച്ചതുൾപ്പെടെയുള്ള പ്രശ്‌നങ്ങൾ മൂലമാണ് രാജിയെന്ന് മുൻ ജോയിന്റ് സെക്രട്ടറി ബാബുരാജ് പരസ്യമായി ആരോപിച്ചിരുന്നു. രോഗബാധിതരായ അംഗങ്ങളുടെ ചികിത്സാസഹായം ഉൾപ്പെടെ ക്ഷേമപ്രവർത്തനങ്ങൾ മുടങ്ങി. ആഡംബര ഹോട്ടലുകളിൽ യോഗങ്ങളും സൽക്കാരങ്ങളും നടത്തി പണം ധൂർത്തടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അന്താരാഷ്ട്ര ചലച്ചിത്രോത്സവവുമായി ബന്ധപ്പെട്ട് നടത്തിയ സൽക്കാരം, കൊച്ചിയിൽ നടന്ന കുടുംബമേള തുടങ്ങിയ പരിപാടികൾ സംബന്ധിച്ച് ഉയർന്ന ആരോപണങ്ങളും അംഗങ്ങൾക്കിടയിൽ ചർച്ചയാണ്.
അടിമയെപ്പോലെ
പെരുമാറുന്നു
#വനിതാഭൂരിപക്ഷമുള്ള ഭരണസമിതിക്കും അംഗങ്ങൾക്കും ജീവനക്കാരി അയച്ച കത്തിലെ ആരോപണങ്ങൾ സംഘടനയ്ക്ക് കളങ്കമായി.
# അടിമയെപ്പോലെ പെരുമാറി. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് ജോലിസമയമെങ്കിലും പാതിരാവരെയും അവധി ദിവസങ്ങളിലും ജോലിചെയ്യിപ്പിച്ചു
# ജോലിയിൽ മോശമാണെന്ന് പറഞ്ഞ് ട്രഷറർ നിരന്തരം അപമാനിച്ചു. പതിവായി മാനസിക സമ്മർദ്ദത്തിലാക്കി. പിരിച്ചുവിടുമെന്ന് പലതവണ ഭീഷണിപ്പെടുത്തി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |