
തിരുവനന്തപുരം: കേന്ദ്ര സർക്കാരിൽ നിന്നുള്ള ഫണ്ട് വിഹിതം ലഭിക്കാത്തതിനെത്തുടർന്ന് സംസ്ഥാനത്തെ സ്കൂൾ അദ്ധ്യാപകരുടെ വാർഷിക പരിശീലനം അനിശ്ചിതത്വത്തിൽ. സമഗ്ര ശിക്ഷാ കേരള (എസ്.എസ്.കെ) സംസ്ഥാന സർക്കാരിന്റെ സഹായം തേടിയിരിക്കുകയാണ്.
പണം കിട്ടുമെന്ന പ്രതീക്ഷയിൽ, പരിശീലന മൊഡ്യൂൾ തയ്യാറാക്കൽ പുരോഗമിക്കുകയാണ് . സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് പരിശീലനവും ജില്ലാതല റിസോഴ്സ് ഗ്രൂപ്പ് പരിശീലനവും ഘട്ടംഘട്ടമായി നടത്താനാണ് പദ്ധതി. കേന്ദ്ര വിഹിതം ലഭ്യമല്ലാതായതോടെ എസ്.എസ്.കെയുടെ ദൈനംദിന പ്രവർത്തനങ്ങൾ പോലും പ്രതിസന്ധിയിലാണ്.
കുടിശിക 2 കോടി
കഴിഞ്ഞ വർഷത്തെ അദ്ധ്യാപക പരിശീലനവുമായി ബന്ധപ്പെട്ട ഫണ്ടുകൾ ഇനിയും ലഭിച്ചിട്ടില്ല. പരിശീലനത്തിൽ പങ്കെടുത്ത അദ്ധ്യാപകർക്ക് നൽകേണ്ട യാത്രാബത്ത, മറ്റ് പ്രതിഫലം എന്നീ ഇനങ്ങളിൽ 2 കോടിയോളം രൂപ വിതരണം ചെയ്യാനുണ്ട്.
ഒന്നര ലക്ഷത്തിലേറെ
അദ്ധ്യാപകർക്ക് പരിശീലനം
മേയ് 16 മുതൽ 30 വരെയുള്ള കാലയളവിൽ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങളിലായി ഒന്നര ലക്ഷത്തിലധികം അദ്ധ്യാപകർക്കാണ് അഞ്ച് ദിവസത്തെ പരിശീലനം. പുതിയ അദ്ധ്യയന വർഷത്തെ പാഠ്യപദ്ധതി പരിഷ്കരണങ്ങളും അദ്ധ്യാപന രീതികളും പരിചയപ്പെടുത്തുന്നതിന് പരിശീലനം അത്യന്താപേക്ഷിതമാണ്.
``കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കാത്തതിനാൽ സമഗ്ര ശിക്ഷാ കേരളയുടെ പക്കൽ പണമില്ല. സംസ്ഥാന സർക്കാർ പണം അനുവദിച്ചാൽ മാത്രമേ പരിശീലനം നടത്താൻ കഴിയൂ. ഇതിനായി എസ്.എസ്.കെ സർക്കാരിന് ശുപാർശ സമർപ്പിച്ചിട്ടുണ്ട്.
ഡോ. എ.ആർ. സുപ്രിയ
പ്രോജക്ട് ഡയറക്ടർ
എസ്.എസ്.കെ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |