നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം വരുന്നതിനുമുമ്പ് മുഖ്യമന്ത്രി ചർച്ചനടന്നാൽ അത് ജനങ്ങൾക്കിടയിൽ പാർട്ടിയെക്കുറിച്ച് മോശം അഭിപ്രായം ഉണ്ടാക്കുമെന്ന് കോൺഗ്രസ് നേതാവും വട്ടിയൂർക്കാവിലെ യു ഡി എഫ് സ്ഥാനാർത്ഥിയുമായ കെ മുരളീധരൻ. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ തീരുമാനം തെറ്റായിപ്പോയി എന്നൊരു തോന്നൽ ജനങ്ങൾക്ക് ഉണ്ടാക്കുന്ന തരത്തിലുള്ള ഒന്നും കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാൻ പാടില്ല. കോൺഗ്രസിന്റെ നടപടിക്രമങ്ങൾക്ക് അനുസരിച്ചായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക എന്നും മുരളീധരൻ പറഞ്ഞു.

'കോൺഗ്രസ് പാർട്ടിയിൽ എല്ലാവർക്കും മഹത്വങ്ങളുണ്ട്. ഒരാളെ പുകഴ്ത്തുന്നത് മറ്റുള്ളവരെ ഇകഴ്ത്താനാവരുത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇപ്പോൾ പേര് പ്രചരിക്കുന്ന മൂന്നുപേരും യോഗ്യരാണ്. തിരഞ്ഞെടുപ്പുഫലം വന്നശേഷം തക്കതായ വേദിയിൽ ഞാൻ അഭിപ്രായം പറയും. സമവായത്തിലൂടെ ലീഡറെ തിരഞ്ഞെടുക്കണം. അല്ലാതെ പരസ്പരം പോരടിച്ചുകൊണ്ടാവരുത്. ഒരാളെ മുഖ്യമന്ത്രിയാക്കുമ്പോൾ മറ്റുള്ളവർക്ക് അസ്വസ്ഥത ഉണ്ടാവാത്ത രീതിയിൽ തീരുമാനം എടുക്കണം. ടേം വ്യവസ്ഥ പാടില്ല. മുഖ്യമന്ത്രി സ്ഥാനത്ത് ഒരാൾ അഞ്ചുവർഷം ഇരിക്കണം. എങ്കിലേ അതിന്റെ ഗുണം ജനങ്ങൾക്ക് കിട്ടൂ നിയമസഭയിൽ വീണ്ടും കോൺഗ്രസ് ഒന്നാമതാവാൻ പോവുകയാണ്. പഴയകാലത്തേക്ക് പാർട്ടി പോയാൽ വീണ്ടും ഒരു തിരിച്ചുവരവ് ഉണ്ടാവില്ല.ഇത്രയും നല്ല അവസരം കിട്ടിയിട്ട് ജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് പാർട്ടിക്ക് വലിയ തിരിച്ചടിതന്നെയായിരിക്കും- കെ മുരളീധരൻ പറഞ്ഞു. കഴിഞ്ഞ പത്തുവർഷം ഏക വ്യക്തി ഭരണമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |