
കൊച്ചി: എബോള വൈറസ് പ്രതിരോധ പദ്ധതി ജില്ലയിൽ ഊർജ്ജിതമാക്കി. നിലവിൽ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ അറിയിപ്പ്. രോഗ ബാധിത മേഖലകളിൽനിന്ന് എത്തുന്നവർക്ക് കൊച്ചി വിമാനത്താവളത്തിൽ പ്രാഥമിക പരിശോധന നടത്തും. എറണാകുളം ജനറൽ ആശുപത്രി, കളമശേരി ഗവ. മെഡിക്കൽ കോളേജ്, ആലുവ ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ ഐസൊലേഷൻ - ക്വാറന്റൈൻ സൗകര്യങ്ങളൊരുക്കി.
ദുരന്ത നിവാരണ പ്രോട്ടോക്കോൾ പ്രകാരം ജില്ലയിലെ മുന്നൊരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. കൊവിഡ് പ്രൊട്ടോക്കോളിന് സമാനമായ മുന്നൊരുക്കങ്ങളാണ് നടപ്പിലാക്കുന്നത്.
21 ദിവസത്തെ ഐസൊലേഷൻ നിർബന്ധം
എബോള വൈറസിന്റെ ഇൻക്യുബേഷൻ കാലയളവ് പരമാവധി 21 ദിവസം ആയതിനാൽ, രോഗബാധിത രാജ്യങ്ങളിൽ നിന്ന് എത്തുന്നവരും രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരും 21 ദിവസത്തെ കർശന നിരീക്ഷണത്തിൽ തുടരണം. വിമാനത്താവളത്തിലെ പരിശോധനയ്ക്ക് ശേഷം വീട്ടിലോ ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന ക്വാറന്റൈൻ കേന്ദ്രങ്ങളിലോ കഴിയണം. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ വിമാനത്താവളത്തിൽ നിന്ന് നേരിട്ട് ആശുപത്രികളിലെ പ്രത്യേക ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റും. ലക്ഷണങ്ങൾ മാറി പരിശോധനാ ഫലം നെഗറ്റീവ് ആകുന്നത് വരെ ഐസൊലേഷനിൽ പാർപ്പിക്കും. ആശുപത്രികളിൽ കടുത്ത ഇൻഫെക്ഷൻ കൺട്രോൾ പ്രോട്ടോക്കോളും പി.പി.ഇ കിറ്റുകൾ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
എബോള വൈറസ് വ്യാപനം
മനുഷ്യരിൽ കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന പകർച്ചവ്യാധി. രോഗബാധിത മൃഗങ്ങളുടെ രക്തം, സ്രവങ്ങൾ എന്നിവയിലൂടെയാണ് പകരുക. രോഗബാധിതനായ വ്യക്തിയുടെ ശരീരസ്രവങ്ങളുമായി (രക്തം, ഉമിനീർ, വിയർപ്പ്, മൂത്രം, ഛർദ്ദി തുടങ്ങിയവ) നേരിട്ട് സമ്പർക്കമുണ്ടാകുന്നതിലൂടെ അതിവേഗം പടരും.
രോഗലക്ഷണങ്ങൾ
വൈറസ് ശരീരത്തിൽ പ്രവേശിച്ച് ലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ 2 മുതൽ 21 ദിവസം വരെ സമയമെടുക്കാം.
പ്രാരംഭ ലക്ഷണങ്ങൾ പലപ്പോഴും സാധാരണ പനിയുടേതിന് സമാനം.
പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി, കടുത്ത ക്ഷീണം, പേശി വേദന, തലവേദന, തൊണ്ടവേദന ഛർദ്ദി, വിട്ടുമാറാത്ത വയറിളക്കം, ചർമ്മത്തിലെ തടിപ്പുകൾ എന്നിവയാണ് ലക്ഷണങ്ങൾ.
രോഗം മൂർച്ഛിക്കുന്നതോടെ ആന്തരികവും ബാഹ്യവുമായ അവയവങ്ങളിൽ നിന്ന് രക്തസ്രാവം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |