
കിളിമാനൂർ: സംസ്ഥാന പാതയിൽ കിളിമാനൂരിനും വെഞ്ഞാറമൂട്ടിനും ഇടയിലുള്ള പ്രധാന ജംഗ്ഷനുകളിൽ ഒന്നാണ് കാരേറ്റ്. എന്നാൽ ഇവിടെ പേരിനുപോലും വികസനപ്രവർത്തനങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുകയാണ് ജനങ്ങൾ. കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളെത്തുന്ന ഇവിടെ യാത്രക്കാർക്ക് ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം പോലുമില്ല. മഴ പെയ്താൽ കടത്തിണ്ണയിൽ കയറി നിൽക്കേണ്ട അവസ്ഥയാണ്.കൂടാതെ സംസ്ഥാന പാതയിൽ വികസനം വന്നിട്ടും റോഡിന് വീതി കൂടിയിട്ടില്ല. അനധികൃത നിർമാണം മൂലം പല കടകളുടെ മേൽക്കൂരകളും റോഡിലേക്ക് തള്ളിനിൽക്കുന്ന സ്ഥിതിയുമുണ്ട്.വീതി കുറഞ്ഞ റോഡിലാണ് കെ.എസ്.ആർ.ടി.സി ബസുൾപ്പെടെയുള്ള വാഹനങ്ങൾ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. ഇത് പലപ്പോഴും ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു.
അനധികൃത പാർക്കിംഗ്
കല്ലറ,നഗരൂർ,കിളിമാനൂർ,വെഞ്ഞാറമൂട് റോഡുകൾ സന്ധിക്കുന്ന ഇവിടെ പലപ്പോഴും ഗതാഗതക്കുരുക്കിലാണ്. ഇരുചക്ര വാഹനങ്ങളിലും കാറുകളിലുമെത്തുന്നവർ വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്ത ശേഷം,ബസുകളിലാണ് ജോലി സ്ഥലത്തേക്ക് പോകുന്നത്. ഇത്തരം അനധികൃത പാർക്കിംഗും ഗതാഗത തടസത്തിന് കാരണമാണ്.
തടസമായി വെള്ളക്കെട്ടും
മഴ പെയ്താൽ കാരേറ്റ് മുതൽ വാമനപുരം പാലം വരെ വെള്ളക്കെട്ടാണ്.കഴിഞ്ഞ ദിവസം പെയ്ത വേനൽ മഴയിൽ പോലും റോഡിൽ വെള്ളം നിറഞ്ഞ് സമീപത്തെ കടകളിലേക്ക് കയറി. ലക്ഷങ്ങൾ മുടക്കി പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച ഓടകൾ നോക്കുകുത്തിയായതോടെയാണ് റോഡുകളിൽ കനത്ത വെള്ളക്കെട്ടിന് കാരണമായത്.കല്ലറ റോഡിൽ നിന്നും ഒഴുകിവരുന്ന വെള്ളവും കരേറ്റ് ജംഗ്ഷനിലാണ് എത്തുന്നത്. ഇതോടെ ഇവിടം കൂടുതൽ വെള്ളത്തിനടിയിലാകും. രാത്രിയായാൽ ഇവിടെ വെളിച്ചവും ഇല്ല. ഇതു കൂടാതെ റോഡരികിലെ അനധികൃത മീൻകച്ചവടം കൂടിയാകുമ്പോൾ കാരേറ്റ് ജംഗ്ഷനിൽ കാൽനടക്കാർക്കുപോലും നടക്കാൻ പറ്റാത്ത അവസ്ഥയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |