
അമരാവതി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ആന്ധ്രാപ്രദേശിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്നതായി റിപ്പോർട്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പെട്രോൾ, ഡീസൽ ക്ഷാമം നേരിടുന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച മുതൽ ഒട്ടേറെ പെട്രോൾ പമ്പുകളിൽ 'നോ സ്‌റ്റോക്ക്' ബോർഡുകൾ പ്രത്യക്ഷപ്പെട്ടതായി ഇ ടിവി ഭാരത് റിപ്പോർട്ട് ചെയ്യുന്നു. വെള്ളിയാഴ്ച രാത്രി മുതലാണ് ഇന്ധനക്ഷാമമുണ്ടെന്ന ആദ്യ റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇതോടെ ജനങ്ങൾ പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടാൻ തുടങ്ങി. ഇത് വീണ്ടും ക്ഷാമത്തിലേക്ക് നയിച്ചു.
കുർണൂൽ ജില്ലയിലെ പെട്രോൾ പമ്പുകളിൽ മിക്കതും അടച്ചുപൂട്ടി. വെള്ളിയാഴ്ച അർദ്ധരാത്രി വരെ വാഹനവുമായി എത്തിയവർ പരിഭ്രാന്തിയോടെ ഡീസലും പെട്രോളും വാങ്ങിക്കൂട്ടിയതിനാൽ ശനിയാഴ്ച രാവിലെയോടെ സ്റ്റോക്ക് തീർന്നു. വൈഎസ്ആർ കടപ്പ ജില്ലയിലെ പ്രൊഡത്തൂർ മേഖലയിലെ 11 പെട്രോൾ പമ്പുകളിലാണ് 'നോ സ്‌റ്റോക്ക്' ബോർഡ് പ്രത്യക്ഷപ്പെട്ടത്. തുറന്ന പമ്പുകളിലാകട്ടെ വാഹനങ്ങളുടെ നീണ്ട നിരയാണ്. വ്യാവസായിക ആവശ്യങ്ങൾക്കായി ഡ്രമ്മുകളിൽ ഡീസൽ വാങ്ങുന്നവരും കൂട്ടത്തിലുണ്ട്. ഇതോടെ പല പമ്പുകളിലും നിലവിലുള്ള സ്‌റ്റോക്ക് തീരുന്ന അവസ്ഥയാണ്.
അനന്തപൂർ ജില്ലയിലെ പല പെട്രോൾ പമ്പുകളിലും 'നോസ്റ്റോക്ക്' ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ചില പെട്രോൾ പമ്പുകളിൽ വലിയ വാഹനങ്ങൾക്ക് 10,000 രൂപ വരെയും ഇടത്തരം വാഹനങ്ങൾക്ക് 5,000 രൂപ വരെയും കാറുകൾക്ക് 1,000 രൂപ വരെയും ബൈക്കുകൾക്ക് 500 രൂപ വരെയും മാത്രമേ ഇന്ധനം നൽകുന്നുള്ളൂ. നെല്ലൂർ ജില്ലയിലെ സൈദാപുരം, കോട്ട മണ്ഡലങ്ങളിലെ ചില പെട്രോൾ പമ്പുകളിൽ ഡീസൽ സ്റ്റോക്കില്ല. അതേസമയം ദത്തലൂരിലെ എച്ച്പി പെട്രോൾ പമ്പ് ഇന്ധനം തീർന്നതിനാൽ 20 ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.
ഇന്ധനക്ഷാമം പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നിട്ടുണ്ട്. ചീഫ് സെക്രട്ടറി സായി പ്രസാദ്, സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർക്കും ഇന്ധനക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |