തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. പവന് 320 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 65,880 രൂപയാണ് ഇന്നത്തെ വിപണി വില. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങണമെങ്കിൽ പോലും 71,000 രൂപ കുറഞ്ഞത് നൽകേണ്ടിവരും.
ഇന്നലെയും ഇന്നുമായി സ്വർണവില പവന് 400 രൂപയാണ് ഉയർന്നത്. അഞ്ച് ദിവസത്തെ കിതപ്പിന് ശേഷം സ്വർണവില വീണ്ടും ഉയർത്തെഴുന്നേൽക്കുകയായിരുന്നു. ഇന്നലെ പവന് 80 രൂപ കൂടി 65,560 രൂപയായി ഉയർന്നിരുന്നു. അതേസമയം, വെള്ളിവിലയിൽ ഇന്ന് മാറ്റമുണ്ടായില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്.
കഴിഞ്ഞ വ്യാഴാഴ്ച പവന് 66,480 രൂപ എന്ന സർവകാല റെക്കാഡിലെത്തിയതിന് ശേഷം തുടർച്ചയായ അഞ്ചുദിവസം സ്വർണത്തിന്റെ വില ഇടിഞ്ഞിരുന്നു. 1000 രൂപയോളമാണ് കുറഞ്ഞത്. ഡോളർ നേരിയ തോതിലെങ്കിലും ദുർബലമായതാണ് സ്വർണത്തിന്റെ വില ഇടിയാനുണ്ടായ കാരണമായി വിലയിരുത്തുന്നത്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഇനിയും വർദ്ധിക്കാനാണ് സാദ്ധ്യതയെന്ന് വിദഗ്ദ്ധർ പറയുന്നു. ഏപ്രിലിൽ ഔൺസിന് 3100 ഡോളറിലേക്ക് സ്വർണവില കുതിക്കുമെന്നാണ് കണക്കുകൂട്ടൽ. ഡോണാൾഡ് ട്രംപിന്റെ താരിഫ് പദ്ധതിയിലെ അനിശ്ചിതത്വമാണ് സ്വർണവിലയെ പ്രധാനമായും ബാധിക്കുക. ഈ വർഷം 15 ശതമാനത്തിലേറെ വർദ്ധനവാണ് സ്വർണവിലയിലുണ്ടായത്. അന്താരാഷ്ട തലത്തിലെ അനിശ്ചിതത്വങ്ങൾ നിലനിൽക്കുവോളം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡ് വർദ്ധിക്കുമെന്നും ഇത് വില കുതിച്ചുയരുന്നതിലേക്ക് നയിക്കുമെന്നുമാണ് സാമ്പത്തിക വിദഗ്‌ദ്ധരുടെ കണക്കുകൂട്ടൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |