
കോതമംഗലം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കണ്ണൂർ സ്വദേശിയുമായ അർജുൻ ആയങ്കിയും സംഘവും പൊലീസ് കസ്റ്റഡിയിൽ. കോതമംഗലത്തെ റിസോർട്ടിൽ വച്ച് ഒമ്പത് പേർക്കൊപ്പമാണ് അർജുൻ റിസോർട്ടിൽ എത്തിയത്. എല്ലാവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആഡംബര വാഹനം ഉൾപ്പടെ മൂന്ന് വാഹനങ്ങളിലാണ് അർജുനും സംഘവും റിസോർട്ടിൽ എത്തിയത്.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിസോർട്ടിലേക്ക് എത്തിയത്. ഇവരെ കോതമംഗലം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുകയാണെന്നാണ് റിപ്പോർട്ട്. റിസോർട്ടിൽ എന്തിന് വന്നു, മറ്റെന്തെങ്കിലും പദ്ധതിയുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. അർജുനൊപ്പം കസ്റ്റഡിയിലെടുത്ത മറ്റ് രണ്ട് പേർക്ക് ക്വട്ടേഷൻ-ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആരുടെയും അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
അതേസമയം, സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കാൻ കോതമംഗലത്ത് എത്തിയ എന്നെയും സുഹൃത്തുക്കളെയും ഇന്ന് പുലർച്ചെ 4 മണിക്ക് താമസ സ്ഥലത്ത് കയറിവന്ന് അന്യായമായി കോതമംഗലം പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരുകയായിരുന്നെന്ന് അർജുൻ ആയങ്കി സോഷ്യൽ മീഡിയയിൽ കുറിച്ചു. എന്തെങ്കിലും കേസ് വാറണ്ടോ ജാമ്യലംഘനമോ ഒന്നുമില്ലാത്ത മൂന്ന് വർഷമായി മറ്റ് കേസുകളൊന്നും തന്നെയില്ലാത്ത എന്നെ വെരിഫിക്കേഷന് ശേഷം വിട്ടയക്കാമെന്ന് പറഞ്ഞാണ് കൂട്ടിക്കൊണ്ടുവന്നതെന്നും അർജുൻ പറയുന്നു. ഈ സമയമായിട്ടും വിട്ടയച്ചിട്ടില്ല. എന്തെങ്കിലും ഒരു കാരണം ഉണ്ടാക്കി ജയിലിലേക്ക് അയക്കാൻ ആകുമോ എന്ന പരിശ്രമത്തിലാണെന്നും അർജുൻ ഫേസ്ബുക്കിൽ കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |