
ന്യൂഡൽഹി: കേരളത്തിലും ബംഗാളിലുമടക്കം തിരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നതിനു പിന്നാലെ പെട്രോൾ വില വർദ്ധിപ്പിച്ചേക്കുമെന്ന അഭ്യൂഹം ശക്തം. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില 126 ഡോളർ കടന്നു. കടുത്ത സാമ്പത്തിക നഷ്ടത്തിലാണ് എണ്ണക്കമ്പനികൾ.
പെട്രോൾ,ഡീസൽ,ഗാർഹിക എൽ.പി.ജി,ഏവിയേഷൻ ടർബൈൻ ഇന്ധനവില കൂട്ടണമെന്ന് കേന്ദ്രസർക്കാരിനുമേൽ അവർ സമ്മർദ്ദം ചെലുത്തുന്നുണ്ട്. നിരക്ക് വർദ്ധിപ്പിച്ചില്ലെങ്കിൽ നഷ്‌ടം കേന്ദ്രസർക്കാർ പരിഹരിക്കണമെന്നും ആവശ്യപ്പെടുന്നു. മോദി സർക്കാരിന്റെ നിലപാട് നിർണായകമാകും.
ഫെബ്രുവരി 28ന് ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വില ബാരലിന് 73 ഡോളർ ആയിരുന്നു. കഴിഞ്ഞദിവസമിത് 126 ഡോളർ കടന്നു. പ്രീമിയം പെട്രോൾ, ബൾക്ക് ഡീസൽ, രാജ്യാന്തര ഫ്ലൈറ്റുകളിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ടർബൈൻ ഇന്ധനം എന്നിവയ്‌ക്ക് മാത്രമാണ് രാജ്യത്ത് ഇടക്കാലത്ത് വില വർദ്ധിച്ചത്.
അതേസമയം, രാജ്യത്ത് പെട്രോൾ,ഡീസൽ,ഗാർഹിക എൽ.പി.ജി വില വർദ്ധിപ്പിക്കാനുള്ള നീക്കം കേന്ദ്രത്തിന് മുന്നിലില്ലെന്നാണ് പെട്രോളിയം മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ പറയുന്നത്. ഇവ ആവശ്യത്തിന് സ്റ്റോക്കുണ്ട്.
ദൈനംദിന നഷ്‌ടം
2400 കോടി
1 പൊതുമേഖലാ എണ്ണക്കമ്പനികളുടെ ദൈനംദിന നഷ്‌ടം 2400 കോടി
2 ഒരു ലീറ്റർ പെട്രോൾ നൽകുമ്പോൾ 20 രൂപയും, ഡീസലിന് 100 രൂപയും നഷ്‌ടം
പണപ്പെരുപ്പ ഭീഷണി
നിരക്ക് വർദ്ധിപ്പിച്ചാൽ എണ്ണക്കമ്പനികളുടെ ബാലൻസ് ഷീറ്റ് മെച്ചപ്പെടും. പക്ഷെ അത്തരമൊരു നീക്കം പണപ്പെരുപ്പത്തിന് വഴിവയ്ക്കും.ഇത് സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചേക്കും. എൽ.പി.ജി, വളം സബ്സിഡി ഇനത്തിൽ വലിയ തുക കേന്ദ്രം വകയിരുത്തുന്നുമുണ്ട്.
ആഗോള സാഹചര്യം കാരണമാണ് വാണിജ്യ എൽ.പി.ജി വില വർദ്ധിപ്പിക്കേണ്ടിവന്നത്. ഗാർഹികാവശ്യത്തിനുള്ള എൽ.പി.ജി,പെട്രോൾ,ഡീസൽ,പൈപ്പ് വഴിയുള്ള പ്രകൃതിവാതകം എന്നിവയുടെ വില കേന്ദ്രസർക്കാർ പിടിച്ചു നിറുത്തിയിരിക്കുകയാണ്
- പ്രൽഹാദ് ജോഷി,
കേന്ദ്രമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |