
കൊല്ലം: ജില്ലയിൽ 18 ദിവസത്തിനിടെ ഡെങ്കിപ്പനി ബാധിച്ചത് 28 പേർക്ക്. മയ്യനാട്, മേലില പ്രദേശങ്ങളിലാണ് നിലവിൽ ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കടയ്ക്കൽ, കോറ്റങ്കര, ചിതറ, മുണ്ടയ്ക്കൽ, മൈനാഗപ്പള്ളി, കൊല്ലം എന്നിവിടങ്ങളിലും രോഗം പടരുന്നുണ്ട്.
പകൽ സമയങ്ങളിൽ കടിക്കുന്ന ഈഡിസ് കൊതുകുകളാണ് രോഗം പരത്തുന്നത്. വളരെ കുറഞ്ഞ അളവിലുള്ള ശുദ്ധജലത്തിൽ പോലും മുട്ടയിട്ട് പെരുകും. ഇവയുടെ മുട്ടകൾക്ക്, വെള്ളം ഉണങ്ങിപ്പോയാൽ പോലും വർഷങ്ങളോളം അതിജീവിക്കാൻ ശേഷിയുണ്ട്. നിലവിലെ പ്രതികൂല കാലാവസ്ഥയാണ് കൊതുക് വംശവർദ്ധനവിനും രോഗവ്യാപനത്തിനും പ്രധാന കാരണമായി സംശയിക്കുന്നത്. തുടർച്ചയായി മഴ പെയ്യുമ്പോൾ ഒഴുക്കുള്ള വെള്ളത്തിൽ കൊതുകിന്റെ മുട്ടകളും ലാർവകളും ഒലിച്ചുപോകുമെങ്കിലും ഇടവിട്ട് പെയ്യുന്ന മഴ വെള്ളം പലയിടങ്ങളിലായി കെട്ടിക്കിടക്കാൻ ഇടയാകുന്നു. രാത്രിയിലെ മഴയും പകൽസമയത്തെ കടുത്ത ചൂടും മുട്ടകൾ വിരിഞ്ഞ് ലാർവകളാകുന്ന പ്രക്രിയ വേഗത്തിലാക്കും.
ഇത്തവണ ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ ഉയരുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. മുൻവർഷങ്ങളെ അപേക്ഷിച്ച് രോഗവ്യാപനത്തിൽ വർദ്ധനവുണ്ടാകും. സാധാരണയായി ഓരോ നാല് വർഷം കൂടുമ്പോഴും ഡെങ്കിപ്പനി വ്യാപനത്തിൽ ഒരു വലിയ തരംഗം ഉണ്ടാകാറുണ്ട്. ഈയൊരു സാഹചര്യം മുൻനിറുത്തിയാണ് ആരോഗ്യവകുപ്പ് മുൻകൂട്ടി ജാഗ്രതാ നിർദ്ദേശം നൽകുന്നത്.
ഉയിരെടുക്കാൻ ഈഡിസ്
ഡെങ്കിപ്പനി വൈറസിന് നാല് വ്യത്യസ്ത സ്ട്രെയിനുകളാണുള്ളത്
രോഗമുക്തി നേടിയവർക്ക് പ്രത്യേക വൈറസിനെതിരെ ആജീവനാന്ത പ്രതിരോധശേഷി ലഭിക്കുമെങ്കിലും, പിന്നീട് മറ്റൊരു സ്ട്രെയിൻ വഴി വീണ്ടും ഡെങ്കിപ്പനി ബാധിച്ചാൽ അതീവ ഗുരുതരമാകും
രണ്ടാമത്തെ രോഗബാധ 'ഡെങ്കി ഹെമറേജിക് ഷോക്ക് സിൻഡ്രോം' പോലെയുള്ള അതീവ ഗുരുതരമായ അവസ്ഥകളിലേക്ക് നയിക്കും
ഇത് മരണസാദ്ധ്യത വർദ്ധിപ്പിക്കും
ഉയർന്ന പനി, കടുത്ത തലവേദന, പേശികളിലും സന്ധികളിലും വേദന, കണ്ണുകളുടെ പിൻഭാഗത്തെ വേദന
ശരീരത്തിൽ ചുവന്ന പാടുകൾ, ഓക്കാനം, ഛർദ്ദി, അതിസാരം
കഠിനമായ വയറുവേദന, വിട്ടുമാറാത്ത ഛർദ്ദി
മലത്തിലൂടെയോ മൂക്കിലൂടെയോ വായിലൂടെയോ ഉള്ള രക്തസ്രാവം, അമിതമായ തളർച്ച
ഡോക്ടറുടെ നിർദ്ദേശമില്ലാതെ വേദന സംഹാരികളോ മറ്റ് ഗുളികകളോ കഴിക്കുന്നത് രക്തസ്രാവത്തിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും.
ആരോഗ്യ വകുപ്പ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |