
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഫലമായി ഇന്ധനവില വർദ്ധിക്കുമെന്ന ആശങ്കകൾക്കിടയിൽ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. പെട്രോളിനും ഡീസലിനും ലിറ്ററിന് പത്ത് രൂപ വച്ചാണ് കുറച്ചത്. ഇതോടെ പെട്രോളിന് എക്‌സൈസ് തീരുവ 13ൽ നിന്ന് മൂന്ന് രൂപയായും ഡീസലിന് പൂജ്യത്തിലുമെത്തി. ഡീസലിന് നേരത്തെ പത്ത് രൂപയായിരുന്നു എക്‌സൈസ് തീരുവ.
പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് പിന്നാലെ മാർച്ച് 20ന് പൊതുമേഖല എണ്ണക്കമ്പനികൾ പ്രീമിയം പെട്രോൾ വില ലിറ്ററിന് 2.09രൂപ മുതൽ 2.35രൂപ വരെ വർദ്ധിപ്പിച്ചിരുന്നു. രാജ്യത്തൊട്ടാകെ ഏഴായിരത്തോളം പെട്രോൾ പമ്പുകളുള്ള സ്വകാര്യ കമ്പനിയായ നയാര എനർജി പെട്രോൾ വില ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് മൂന്നു രൂപയും വർദ്ധിപ്പിച്ചിരിക്കുകയാണ്. പ്രാദേശിക നികുതി കൂടി ചേരുമ്പോൾ കേരളത്തിലടക്കം വില വീണ്ടും കൂടും. വിപണിയുടെ 90 ശതമാനവും നിയന്ത്രിക്കുന്നത് പൊതുമേഖല എണ്ണക്കമ്പനികളായതിനാൽ നയാരയുടെ വില വർദ്ധന പൊതുജനത്തെ പെട്ടെന്ന് ബാധിക്കില്ലെന്നാണ് കണക്കുകൂട്ടൽ.
പശ്ചിമേഷ്യൻ സംഘർഷം വർദ്ധിക്കുമ്പോഴും ഇന്ധനലഭ്യതയിൽ രാജ്യത്ത് ആശങ്ക വേണ്ടെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. 60 ദിവസത്തേയ്ക്ക് എണ്ണ ശേഖരവും 30 ദിവസത്തേയ്ക്ക് എൽപിജി സിലിണ്ടർ സപ്ളൈയുണ്ടെന്നും സർക്കാർ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്. ഇന്നു വൈകിട്ട് ആറരയ്ക്ക് വീഡിയോ കോൺഫറൻസിലാണ് ചർച്ച. പെട്രോളിന്റെയും പാചകവാതകത്തിന്റെയും മറ്റ് ഊർജ്ജ ഉത്പന്നങ്ങളുടെയും പ്രതിസന്ധി ഉൾപ്പെടെ ചർച്ച ചെയ്യുമെന്നാണറിയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |