തിരുവനന്തപുരം:സംസ്ഥാനസർക്കാരിന് മുമ്പെങ്ങുമില്ലാത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നും അതുകൊണ്ട് പെൻഷൻ പരിഷ്ക്കരണ കുടിശികയും ക്ഷാമബത്ത കുടിശികയും ഇൗ സാമ്പത്തിക വർഷം നൽകുമെന്ന വാഗ്ദാനം പാലിക്കാനാവില്ലെന്നും വ്യക്തമാക്കി ധനവകുപ്പ് ഉത്തരവിറക്കി.
പെൻഷൻ പരിഷ്കരണത്തിന്റെ കുടിശിക നാലുഗഡുക്കളായി നൽകുമെന്നാണ് 2021ഏപ്രിലിൽ സർക്കാർ ഉറപ്പ് നൽകിയിരുന്നത്. രണ്ടുഗഡുക്കൾ നൽകി.2021 ഓഗസ്റ്റിലും നവംബറിലുമായി നൽകാമെന്നേറ്റിരുന്ന ഗഡുക്കൾ നൽകിയില്ല. ഇതിൽ ഒരു ഗഡു 2022-23വർഷത്തിലും നാലാം ഗഡു 2023-24വർഷവും നൽകുമെന്നാണ് ഉറപ്പ് നൽകിയിരുന്നത്. നിലവിലെ സാമ്പത്തിക സ്ഥിതിയിൽ അത് പാലിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഉത്തരവിറക്കിയത്.നികുതിവരുമാനവും മറ്റും വർദ്ധിച്ച് ധനസ്ഥിതി മെച്ചപ്പെട്ടാൽ കുടിശിക നൽകുന്നത് പരിഗണിക്കാമെന്നാണ് ഉറപ്പ്.
പെൻഷൻ കുടിശിക നൽകാൻ 2800കോടിയും ക്ഷാമബത്ത നൽകാൻ 1400കോടിയും വേണം.
2022 ജൂലായിൽ ക്ഷാമബത്ത 4 ശതമാനം കൂട്ടിയതോടെ കേന്ദ്ര ഡി.എ നിരക്ക് 34ൽ നിന്ന് 38 ശതമാനമായി. ഇതോടെ സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും നാലുഗഡു ക്ഷാമബത്ത കുടിശികയായി.
നിലവിൽ 7ശതമാനം ക്ഷാമബത്തയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് 2020 ജൂലായിലെ നിരക്കാണ്.
2021 ജനുവരി, ജൂലായ്, 2022 ജനുവരി, ജൂലായ് എന്നീ ഗഡുക്കളാണ് ഇനി ലഭിക്കാനുള്ളത്. ഇത് മൊത്തം പതിനൊന്ന് ശതമാനം വരും.
നിലവിൽ കിട്ടിക്കൊണ്ടിരിക്കുന്ന ഡി.എയുടെ തന്നെ രണ്ടുഗഡുവും കിട്ടാനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |