കൊച്ചി: ടി.വി പരിപാടികളിൽ ചിരിമഴ പെയ്യിച്ച് ഗൃഹ സദസ്സുകളുടെ പ്രിയപ്പെട്ടവളായി മാറി സിനിമയിലും തിളങ്ങിയ സുബി സുരേഷ് അകാലത്തിൽ വിടവാങ്ങി. 41 വയസ്സേ ഉണ്ടായിരുന്നുള്ളൂ. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മികച്ച അവതാരകയുമായിരുന്നു. സുബി സുരേഷ് ഒഫിഷ്യൽ എന്ന യൂ ട്യൂബ് ചാനലും ഹിറ്റായിരുന്നു.
ടി.വി. അവതാരകനുമായുള്ള വിവാഹം ഈ മാസം നടത്താനിരിക്കേയാണ് മരണം.
കരൾ മാറ്റിവയ്ക്കലിന് നടപടികൾ പുരോഗമിക്കവെ രോഗം മൂർച്ഛിച്ച് ജനുവരി 20നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ 9.25ന് മരണം സംഭവിച്ചു. ശരീരം മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല. പ്ലാസ്മ തെറാപ്പി ചെയ്തെങ്കിലും ഫലമുണ്ടായില്ല. വൃക്കയും തകരാറിലായി. ഇത് ഡയാലിസിസിലൂടെ പരിഹരിച്ചപ്പോഴേക്കും ഹൃദയത്തിന്റെ പ്രവർത്തനം മന്ദീഭവിച്ചു. ചൊവ്വാഴ്ച രാത്രി വെന്റിലേറ്ററിലേക്ക് മാറ്രിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാജഗിരി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ഇന്ന് രാവിലെ എട്ടു മണിയോടെ വരാപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുവരും.
10 മുതൽ 2 വരെ വരാപ്പുഴ പുത്തൻപള്ളി പാരീഷ്ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം വൈകിട്ട് മൂന്നിന് ചേരാനെല്ലൂർ ശ്മശാനത്തിൽ.
തൃപ്പൂണിത്തുറ സ്വദേശി പരേതനായ സുരേഷിന്റെയും അംബികയുടെയും മകളാണ്. അവിവാഹിതയായിരുന്നു. ഏക സഹോദരൻ: എബി സുരേഷ്. അമ്മയ്ക്കൊപ്പം വരാപ്പുഴ തിരുമുപ്പത്തെ 'എന്റെ വീട് ' എന്ന വസതിയിലായിരുന്നു താമസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |