തിരുവനന്തപുരം: റവന്യൂ സർട്ടിഫിക്കറ്റുകൾക്ക് പകരം ബദൽരേഖകൾ സ്വീകരിക്കാമെന്ന് സർക്കാർ മാർഗനിർദ്ദേശമുണ്ടെങ്കിലും സേവനവകുപ്പ് എന്ന നിലയിൽ ജനങ്ങൾ ആവശ്യപ്പെടുന്ന സർട്ടിഫിക്കഫറ്റുകൾ റവന്യൂ ഉദ്യോഗസ്ഥർ നൽകിയിരിക്കണമെന്ന് മന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞു. ഒഴിവാക്കാവുന്ന സർട്ടിഫിക്കറ്റുകൾ ഒഴിവാക്കുന്നതിനും ഗസറ്റഡ് ഉദ്യോഗസ്ഥർ, നോട്ടറി എന്നിവരുടെ സാക്ഷ്യപ്പെടുത്തലുകൾ കഴിയുന്നത്ര ഒഴിവാക്കാനും നടപടികൾ ലഘൂകരിക്കുകയുമാണ് സർക്കാർ ലക്ഷ്യം. എന്നാൽ പലയിടങ്ങളിലും റവന്യൂ സർട്ടിഫിക്കറ്റുകൾ ഇപ്പോഴും ആവശ്യപ്പെടുന്നുണ്ട്. വില്ലേജ് ഓഫീസറുടെ നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ജനന സർട്ടിഫിക്കറ്റ്, 5 വർഷം കേരളത്തിൽ പഠിച്ചതിന്റെ രേഖ, സത്യപ്രസ്താവന എന്നിവയുണ്ടെങ്കിൽ നേറ്റീവായി പരിഗണിക്കും. ജാതി സർട്ടിഫിക്കറ്റിന് പകരം അപേക്ഷകന്റെ എസ്.എസ്.എൽ.സി രേഖ, മാതാപിതാക്കൾ വ്യത്യസ്ത ജാതിയിൽപ്പെട്ടവരാണെങ്കിൽ അവരുടെ വിദ്യാഭ്യാസരേഖ എന്നിവ പരിഗണിക്കും. ഗസറ്റഡ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്ന അപേക്ഷകരുടെ സത്യപ്രസ്താവന വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റിന് പകരമുപയോഗിക്കാം. വകുപ്പുകൾ അവരുടെ സേവനങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങൾ, മാന്വലുകൾ, ഉത്തരവുകൾ എന്നിവ ഭേദഗതി വരുത്തിയാലേ ഇവ നടപ്പാക്കാനാവു എന്ന് എം. നൗഷാദിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |