ചർച്ച പൊലീസിനെപ്പറ്റിയായാൽ എം.എം. മണിയും തിരുവഞ്ചൂർ രാധാകൃഷ്ണനും തമ്മിലൊന്ന് ഉരസണം. അതാണ് സഭയുടെ രീതിശാസ്ത്രം.
"ബഹുമാന്യനായ എന്റെ സുഹൃത്ത് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിറം ശ്രീകൃഷ്ണന്റേതാണ്. പ്രവർത്തനവും ശ്രീകൃഷ്ണന്റേതാണ് " - എം.എം. മണി.
" എനിക്ക് കറുത്ത നിറമാണെന്ന് ശ്രീ എം.എം. മണി പറഞ്ഞു. അദ്ദേഹത്തിന് നല്ല വെളുത്ത നിറമായതിനാൽ ഞാൻ തർക്കിക്കുന്നില്ല" - തിരുവഞ്ചൂർ രാധാകൃഷ്ണൻ.
തിരുവഞ്ചൂർ- മണി പോരിന്റെ ചരിത്രം ചികഞ്ഞാൽ യു.ഡി.എഫ് ഭരണകാലത്ത് തിരുവഞ്ചൂർ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്തോളം പോകണം. വിവാദമായ വൺ, ടു, ത്രീ പ്രസംഗത്തിന്റെ പേരിൽ മണിയെ അറസ്റ്റുചെയ്തത് തിരുവഞ്ചൂരിന്റെ പൊലീസാണ്. അറസ്റ്റ് തിരുവഞ്ചൂരിന്റെ മാത്രം ആസൂത്രണമാണെന്ന് അന്നുമുതലേ ഉറച്ച് വിശ്വസിക്കുന്നു എം.എം. മണി.
" എന്നെ പാതിരാത്രിയിൽ പൊലീസ് വന്ന് പിടിച്ചുകൊണ്ടുപോയി. നിങ്ങളെന്നെ അറസ്റ്റ് ചെയ്യാൻ നിർദ്ദേശം കൊടുത്തു. തൊടുപുഴയിൽ വന്ന് പ്രസംഗിച്ചത്, ഇവിടെയൊരു കുഴപ്പക്കാരനുണ്ട്, അയാളെ കൈകാര്യം ചെയ്തിട്ടുണ്ടെന്നാണ്"- കുടിപ്പകയുടെ രഹസ്യം മണി വെളിപ്പെടുത്തി.
യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടിസമരത്തെ മുഖ്യമന്ത്രിക്ക് നേർക്കുള്ള ചാവേർ, ഗറില്ലാ ആക്രമണമായൊക്കെ പരിവർത്തിപ്പിക്കാനുള്ള സുവർണാവസരമാക്കി പൊലീസ് ചർച്ചയെ മാറ്റിയത് ഭരണപക്ഷമാണ്. വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിവീണ് അപകടമുണ്ടാക്കി കലാപമുണ്ടാക്കാനുള്ള ആസൂത്രിതനീക്കമെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
കേരള പൊലീസിന് അവാർഡ് കിട്ടിയെങ്കിൽ മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി എന്തായിരിക്കുമെന്ന് അതിശയിച്ചത് ടി.വി. ഇബ്രാഹിം.
വക്കീലന്മാർ കോടതിയുടെ ശ്രദ്ധപിടിച്ചുപറ്റാൻ കഥകൾ ചേർത്ത് വാദിക്കുന്നത് പോലെയാണ് മാത്യു കുഴൽനാടൻ മുഖ്യമന്ത്രിയെ കുറേനാളായി ലക്ഷ്യമിടുന്നതെന്ന് വി. ജോയി കുറ്റപ്പെടുത്തി. മീഡിയശ്രദ്ധ കിട്ടാനാണത്രെ ഇത്.
തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പുകളിൽ പകുതിയിലധികം സീറ്റുകൾ എൽ.ഡി.എഫ് പിടിച്ചെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ. ഇടതിന്റെ ആറ് സീറ്റ് അധികമായി യു.ഡി.എഫ് പിടിച്ചതോടെ നിയമസഭയിലെ 99 സീറ്റുകൾകൂടി പിടിച്ചെടുക്കാൻ അധികസമയം വേണ്ടെന്ന് മോൻസ് ജോസഫ്. മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമെന്ന് തോമസ് കെ. തോമസ്. തോമസ് ചാണ്ടി മരിക്കുംമുമ്പ് നടത്തിയ പ്രവചനമാണ് അദ്ദേഹത്തിന് ഊർജം. 15 കൊല്ലം പിണറായി ഭരിക്കുമെന്നാണ് ചാണ്ടി പറഞ്ഞത്. പത്ത് തികയുന്നതേയുള്ളൂ. അഞ്ച് കൊല്ലം കിടക്കുന്നു.
അടിയന്തരാവസ്ഥയുടെ സകല കശ്മലത്വത്തിനുമെതിരെ പോരാടിയ പഴയ വിജയൻ തന്നെയാണിവിടെ ഇരിക്കുന്നതെന്ന് ടി.ഐ. മധുസൂദനൻ പ്രതിപക്ഷത്തെ ഓർമ്മിപ്പിച്ചു. ജയിലുകളിൽ ഒരുക്കുന്ന അധികസൗകര്യങ്ങളുടെ ഗുണഭോക്താക്കളാകാൻ പോകുന്നത് പ്രതിപക്ഷമായതിനാൽ അവർ ഈ ധനാഭ്യർത്ഥനയെ പിന്തുണയ്ക്കണമെന്ന് കെ.ഡി. പ്രസേനന്റെ ഉപദേശം. പൊലീസ് സ്റ്റേഷനുകളിൽ പാർട്ടി റിലേഷൻസ് ഓഫീസർമാരുടെ പുതിയ തസ്തികകളുണ്ടെന്ന് കണ്ടെത്തിയത് പി. ഉബൈദുള്ളയാണ്.
ആലപ്പുഴയിൽ ബാരിക്കേഡിന് കെട്ടിയ കയർ അഴിച്ചുമാറ്റിയതിന് സമരക്കാർക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ കേസെടുത്തതിനെ ജനകീയ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയെന്ന് ചെന്നിത്തല വിലയിരുത്തി.
ആഭ്യന്തരവകുപ്പിന്റെ ചർച്ചയിൽ സാധാരണ കാണുന്ന കത്തിക്കാളൽ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ടില്ല. നാട് സമാധാനമായി ജീവിക്കാൻ പറ്റിയ ഇടമായി മാറിയതിന്റെ തെളിവായി വിലയിരുത്തി അദ്ദേഹം തൃപ്തിയടഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |