തിരുവനന്തപുരം : തദ്ദേശവകുപ്പ് ഏകീകരണത്തിന് പിന്നാലെ നടപ്പാക്കാനൊരുങ്ങുന്ന പൊതുസ്ഥലം മാറ്റം സംബന്ധിച്ച ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കാമെന്ന്
സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ മന്ത്രി എം.ബി.രാജേഷിന്റെ ഉറപ്പ്.
മുന്നൊരുക്കവും പരിശീലവുമില്ലാതെ മുപ്പതിനായിരത്തിലധികം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനാനൊരുങ്ങുന്ന വിവരം കേരളകൗമുദി തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തതിന് പിന്നാലെ, അന്നേ ദിവസം ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. തുടർന്ന് വ്യാഴാഴ്ച നിയമസഭയിലെ മന്ത്രിയുടെ ഓഫീസിൽ വകുപ്പിലെ അംഗീകൃത സംഘടനാപ്രതിനിധികളുടെ യോഗം വിളിച്ചു. 15 സംഘടനാ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ സ്ഥലം മാറ്റം സംബന്ധിച്ച പ്രതിസന്ധികളും നിയമപ്രശ്നങ്ങളും ചർച്ചയായി. കഴിയാവുന്നത്ര പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാമെന്ന് മന്ത്രി പറഞ്ഞു.
പഞ്ചായത്ത്,ഗ്രാമവികസനം,നഗരകാര്യം,തദ്ദേശ എൻജിനിയറിംഗ്,നഗര ഗ്രാമാസൂത്രണം, മുൻസിപ്പൽ കോമൺ സർവീസ് വിഭാഗങ്ങളെ ഏകീകരിച്ചാണ്
പൊതു സർവീസ് രൂപീകരിച്ചത്. ഈ വിഭാഗങ്ങളിലുള്ളവരെയാണ് പരസ്‌പരം മാറ്റി നിയമിക്കുന്നത്. മാറ്റത്തിനനുസരിച്ചുള്ള പരിശീലനം ലഭിക്കാതെയും ചട്ടങ്ങളെക്കുറിച്ച് ധാരണയില്ലാതെയും പുതിയ ഓഫീസുകളിലേക്ക് പോകേണ്ടിവരുന്നത് ജീവനക്കാർക്കും ജനങ്ങൾക്കും ബുദ്ധിമുട്ടാകുമെന്ന് സംഘടനാ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.വിശദമായ ചർച്ച വീണ്ടും നടക്കും.
ശമ്പളം,പി.എഫ്:
അവ്യക്തത
പഞ്ചായത്ത്,മുൻസിപ്പൽ കോമൺ സർവീസ് ജീവനക്കാർക്ക് തദ്ദേശ സ്ഥാപനത്തിന്റെ തനത് ഫണ്ടിൽ നിന്നാണ് ശമ്പളം.
മറ്റ് വിഭാഗങ്ങളിലെ ജീവനക്കാർക്ക് സർക്കാർ നേരിട്ട്
പഞ്ചായത്ത്,കോമൺ സർവീസ് ജീവനക്കാരുടെ പി.എഫ് വകുപ്പ് മേധാവിയുടെ പേരിലുള്ള അക്കൗണ്ടിൽ
സർക്കാർ ശമ്പളം നൽകുന്ന വിഭാഗങ്ങളിലെ ജീവനക്കാരുടെ പി.എഫ് അക്കൗണ്ടന്റ് ജനറലിന് കീഴിലും.
പൊതുസ്ഥലം മാറ്റത്തോടെ ഈ വിഭാഗം ജീവനക്കാരുടെ ജി.പി.എഫിന്റെ(ജനറൽ പ്രോവിഡന്റ് ഫണ്ട്)ഭാവിയും ആശങ്കയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |