SignIn
Kerala Kaumudi Online
Thursday, 25 April 2024 3.13 PM IST

ബ്രഹ്മപുരം കരാർ: സി.പി.എമ്മും കോൺഗ്രസും നാണക്കേടിൽ

brahmmapuram

കൊച്ചി: ബ്രഹ്മപുരം മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് സി.പി.എം നേതാവിന്റെ മരുമകന് ലഭിച്ച കരാർ കോൺഗ്രസ് നേതാവിന്റെ മകന് മറിച്ചുനൽകിയെന്ന വിവരം പുറത്തുവന്നതോടെ ഇരുപാർട്ടികളും പ്രതിരോധത്തിലായി. പ്ളാസ്റ്റിക് മാലിന്യങ്ങൾ ബയോമൈനിംഗ് നടത്തുന്നതിനുള്ള 55 കോടിയുടെ കരാർ സോൺട ഇൻഫ്രാടെക് എന്ന കമ്പനിക്കാണ് 2021ൽ നൽകിയത്. എൽ.ഡി.എഫ് മുൻ കൺവീനർ വൈക്കം വിശ്വന്റെ മകളുടെ ഭർത്താവ് രാജ്കുമാർ ചെല്ലപ്പൻ പങ്കാളിയായ കമ്പനിയാണിത്. മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കരാറും സോൺടയ്ക്കാണ് ലഭിച്ചത്. ആ പദ്ധതി തുടങ്ങിയിട്ടില്ല.

ബയോമൈനിംഗിന്റെ തുടക്കത്തിൽത്തന്നെ പ്രശ്നങ്ങൾ നേരിട്ടു. തുടർന്നാണ് കെ.പി.സി.സി ജനറൽ സെക്രട്ടറിയായിരുന്ന നേതാവിന്റെ മകൻ ഉൾപ്പെട്ട കമ്പനിക്ക് നടത്തിപ്പ് കൈമാറിയത്. പ്രശ്നങ്ങൾ മറച്ചുപിടിക്കാനുള്ള ഒത്തുതീർപ്പായിരുന്നു ഈ കൈമാറ്റമെന്നാണ് പുറത്തുവരുന്ന വിവരം. 55 കോടിയുടെ പദ്ധതിയിൽ കാര്യമായ പുരോഗതിയില്ലെങ്കിലും 11 കോടി രൂപ കോർപ്പറേഷൻ കണ്ണുമടച്ച് നൽകി.

കരാർ മറിച്ചുനൽകിയതിന് രേഖകളില്ലാത്തതിനാൽ കോൺഗ്രസ് നേതാവിന്റെയും മകന്റെയും പേര് `പരസ്യമായ' രഹസ്യമാണ്.

കരാറിലെ 35-ാം വ്യവസ്ഥ പ്രകാരം ഉപകരാർ നൽകാനാവില്ല. ഉപകരാർ നൽകണമെങ്കിൽ നഗരസഭയ്ക്ക് അപേക്ഷ നൽകി കൗൺസിലിന്റെ അംഗീകാരം വാങ്ങണം. ഇതു ചെയ്യാതെ രഹസ്യ കൈമാറ്റമാണ് നടത്തിയത്.

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി) വഴിയാണ് കമ്പനിക്ക് കരാർ നൽകിയത്. സോൺടയ്ക്കു വേണ്ടി രാഷ്ട്രീയ ഇടപെടലുണ്ടായെന്ന് കോൺഗ്രസുകാരനായ മുൻമേയർ ടോണി ചമ്മിണിയാണ് ആരോപിച്ചത്. ടെൻഡർ സമയത്ത് താൻ ഇക്കാര്യം ഉന്നയിച്ചതാണെന്നും ക്രമക്കേടിന്റെ രേഖകൾ കൈവശമുണ്ടെന്നും ടോണി ഇന്നലെ ആവർത്തിച്ചു.

ഉപകരാർ നേടിയിട്ടുണ്ടെങ്കിൽ നേതാവിനെ സംരക്ഷിക്കില്ലെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞുവെങ്കിലും രേഖകളിലില്ലെന്ന പഴുതുണ്ട്.

കരാർ അറിഞ്ഞില്ല:

വൈക്കം വിശ്വൻ

#മാനനഷ്ടക്കേസ് നൽകും

കോട്ടയം : ബ്രഹ്മപുരം മാലിന്യപ്ലാന്റ് കരാർ മരുമകന് കിട്ടിയതിൽ ദുരൂഹതയുണ്ടെങ്കിൽ അന്വേഷിക്കട്ടെയെന്ന് മുതിർന്ന സി.പി.എം നേതാവ് വൈക്കം വിശ്വൻ പറഞ്ഞു.

മരുമകന്റെ കമ്പനിയ്ക്ക് കരാർ കിട്ടിയ കാര്യം താൻ അറിഞ്ഞിരുന്നില്ല.ആരോപണം ഉന്നയിച്ച കൊച്ചി മുൻമേയർ ടോണി ചമ്മണിക്കെതിരെ മാനനഷ്ടക്കേസ് നൽകും.

72 വർഷമായി പൊതുപ്രവർത്തന രംഗത്തുണ്ട്. ബന്ധുക്കൾക്കോ വേണ്ടപ്പെട്ടവർക്കോ ഇതുവരെ യാതൊരു സഹായവും ചെയ്തിട്ടില്ല. കെ.എസ്.ഐ.ഡി.സി വഴി ടെണ്ടർ ക്ഷണിച്ചാണ് കമ്പനി കരാർ എടുത്തത്. അതിന് മുമ്പ് ഒരു ടെണ്ടറുമില്ലായിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയകാലം മുതൽ താനും മുഖ്യമന്ത്രിയും ഒന്നിച്ചു പ്രവർത്തിച്ചിരുന്നു. കുടുംബകാര്യങ്ങൾ അദ്ദേഹത്തോട് പറഞ്ഞിട്ടില്ല. സി.പി.എമ്മിനെ ഇകഴ്ത്തികാട്ടാനും അഴിമതിയുടെ പുകമറ സൃഷ്ടിക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AGREEMENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.