കൊച്ചി : തൃശൂർ വിയ്യൂർ ജയിലിൽ അതീവ സുരക്ഷയിൽ തടവിൽ പാർപ്പിച്ചിരിക്കുന്ന കുപ്രസിദ്ധ കുറ്റവാളി റിപ്പർ ജയാനന്ദന് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പരോൾ അനുവദിച്ചു. മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന ഭാര്യയുടെ അപേക്ഷയിലാണ് കോടതി അനുകൂലമായി വിധിച്ചത്. ഹൈക്കോടതിയിൽ നൽകിയ അപേക്ഷയിൽ ജയാനന്ദന്റെ മകൾ കീർത്തി ജയാനന്ദനാണ് പിതാവിനായി വാദിച്ചത്. അഭിഭാഷക കൂടിയായ കീർത്തിയുടെ വിവാഹത്തിനാണ് ജയാനന്ദന് പരോൾ ലഭിച്ചത്.
വിയ്യൂരിൽ തടവിലുള്ള ജയാനന്ദന് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ 15 ദിവസത്തെ പരോൾ അനുവദിക്കണമെന്നായിരുന്നു പരാതിക്കാരി ആവശ്യപ്പെട്ടത്. എന്നാൽ സർക്കാർ പരോളിനെ ശക്തമായി എതിർത്തു. അഭിഭാഷകയായിട്ടല്ല, മകളായി കണ്ട് തന്റെ വാദം പരിഗണിക്കണമെന്നാണ് കീർത്തി കോടതിയെ ബോദ്ധ്യപ്പെടുത്തിയത്. ഇരുപത്തി രണ്ടാം തീയതിയാണ് കീർത്തിയുടെ വിവാഹം. 15 ദിവസം പരോൾ ചോദിച്ചെങ്കിലും രണ്ട് ദിവസം മാത്രമാണ് കോടതി അനുവദിച്ചത്.
വിവാഹത്തിന്റെ തലേദിവസം പൊലീസ് സംരക്ഷണത്തിൽ ജയാനന്ദനെ വീട്ടിലെത്തിക്കണമെന്നും, പിറ്റേന്ന് അഞ്ച് മണിവരെ ചടങ്ങുകളിൽ പങ്കെടുക്കാമെന്നും കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |