തിരുവനന്തപുരം: ദ്രുതഗതിയിൽ പുരോഗമിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ ഭാഗമായുള്ള ബെർത്ത് നിർമ്മാണത്തിന്റെ ചിത്രമാണിത്. 800 മീറ്റർ ബെർത്ത് നിർമ്മാണം പൂർത്തിയായി. പൈലുകൾക്ക് മീതെ ക്യാപ്പും സ്ലാബും സ്ഥാപിക്കുന്ന പ്രവർത്തികളാണ് ഇപ്പോൾ നടക്കുന്നത്. മേയ്‌യിൽ ഇത് പൂർത്തിയാകുന്നതോടെ തുറമുഖത്തിന് ആവശ്യമായ എട്ട് ഭീമൻ ക്രെയിനുകളുമായി ചൈനയിൽ നിന്നും വിഴിഞ്ഞത്ത് കപ്പലെത്തും. ബെർത്തിന് ഇടതുവശത്തായി കാണുന്നത് കടൽ നികത്തിയ ഭാഗമാണ്. ഇതിനപ്പുറമുളള ഗേറ്റ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം ഒരു മാസത്തിനകം നടക്കും. ബെർത്തിന് സമാന്തരമായി കടലിൽ നടക്കുന്ന പുലിമുട്ട് നിർമ്മാണം 2235 മീറ്റർ പൂർത്തിയാക്കി. പ്രതിദിനം 12,000 ടൺ പാറയാണ് കടലിൽ നിക്ഷേപിക്കുന്നത്.
സെപ്‌തംബറിൽ വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തുന്നതിന് പിന്നാലെ പൊഴിയൂരിൽ മത്സ്യബന്ധന തുറമുഖത്തിന്റെ നിർമ്മാണം ആരംഭിക്കാനൊരുങ്ങി സർക്കാർ. പരിശോധനകളും വിദഗ്‌ദ്ധ അഭിപ്രായങ്ങളും ക്രോഡീകരിച്ച് ഹാർബർ എൻജിനിയറിംഗ് വകുപ്പ് രൂപരേഖ തയ്യാറാക്കിയതിന് പിന്നാലെയാണ് നടപടി. തുറമുഖ നിർമ്മാണത്തിന് മുന്നെയുള്ള വേവ് സ്റ്റഡി ട്രോപോഗ്രാഫിക് സർവേ, ബീച്ച് ക്രോസ് സെക്ഷൻ, ഷോർ ലൈൻ സർവേ, മൺസൂണിന് മുൻപും ശേഷവും മൺസൂൺ സമയത്തും തിരമാലകളുടെ ഒരുവർഷം നീണ്ട വിവരശേഖരണം എന്നിവ പൂർത്തിയായി.
പാരിസ്ഥിതിക ആഘാത പഠനത്തിൽ ക്ലിയറൻസ് ലഭിച്ചാൽ തുറമുഖത്തിന്റെ വിശദ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി ടെൻഡർ നടപടികളിലേക്ക് കടക്കും. നടപടികൾ കാലതാമസുമുണ്ടാകാതെ പൂർത്തീകരിച്ച് എത്രയും വേഗം തുറമുഖ നിർമ്മാണം ആരംഭിക്കാനാണ് സർക്കാർ നീക്കം. തുറമുഖ നിർമ്മാണത്തിന് തിരഞ്ഞെടുത്തിരിക്കുന്ന പരുത്തിയൂർ പൊഴിക്കര പ്രദേശങ്ങളിൽ പുറമ്പോക്ക് ഭൂമി നിലവിൽ ഉള്ളതിനാൽ സ്ഥലം ഏറ്റെടുക്കൽ ആവശ്യമില്ലാത്തത് തുടർനടപടികൾ വേഗത്തിലാക്കും. പരുത്തിയൂർ പ്രദേശത്ത് കടലിന് ആഴം കൂടുതൽ ഉള്ളതും നിർമ്മാണ ചെലവ് കുറയ്‌ക്കുന്ന ഘടകമാണ്. തുറമുഖത്തിന്റെ അഭാവത്തിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ പോയി ജോലി എടുക്കേണ്ട സ്ഥിതിയിലാണ് പ്രദേശത്തെ മത്സ്യതൊഴിലാളികൾ.
മത്സ്യത്തൊഴിലാളികൾക്ക് കൈത്താങ്ങാകും
തുറമുഖം ഇല്ലാത്തത് കാരണം പൊഴിയൂരിൽ ചെറുവള്ളങ്ങൾ മാത്രമാണ് ഇപ്പോൾ എത്തുന്നത്. ഏറെ ദൂരം സഞ്ചരിച്ച് ജോലി ചെയ്യുന്നത് കൂടാതെ മത്സ്യത്തിലേറെയും കിട്ടുന്ന വിലയ്‌ക്ക് ലേലം ചെയ്യേണ്ടിവരുന്നതും തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കുന്നു. തുറമുഖം യാഥാർത്ഥ്യമാകുന്നത് വലിയതോതിൽ മത്സ്യത്തിന്റെ സംഭരണത്തിനും വിപണനത്തിനും വഴിയൊരുക്കും. പൊഴിയൂരും സമീപ പ്രദേശങ്ങളായ പൂവാർ,അടിമലത്തുറ എന്നിവിടങ്ങളിലും വികസനമെത്തും. സ്വന്തമായി തുറമുഖം ഇല്ലാത്തതിനാൽ മറ്റു തുറമുഖങ്ങളെ ആശ്രയിക്കേണ്ടിവരുന്നതിനാൽ മത്സ്യഫെഡിൽനിന്നുള്ള ആനുകൂല്യങ്ങളും ഇവർക്ക് ലഭ്യമായിരുന്നില്ല. തുറമുഖം വരുന്നതോടെ ഈ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും.
വകയിരുത്തിയ തുക - 343 കോടി
ഹാർബറിന്റെ വീതി - 800 മീറ്റർ
2 ഘട്ടങ്ങളിലായി നിർമ്മാണം
200 മീറ്റർ വീതിയുളള വാർഫ്
100 മീറ്റർ ചെറുവള്ളങ്ങൾക്കായി
പാരിസ്ഥിതിക ആഘാതമില്ല
കടലിന് പാരിസ്ഥിതിക ആഘാതം വരാത്തരീതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാകും നടപ്പാക്കുക. പൊഴിയൂരിലെ പൊഴി ഒഴിവാക്കിയാണ് ഹാർബർ നിർമിക്കുന്നത്. രണ്ട് പുലിമുട്ടുകളും നിർമ്മിക്കും. ലേലപ്പുര, ഇന്റേണൽ റോഡുകൾ, കോമ്പൗണ്ട് ചുമരുകൾ, ലോഡിംഗ് ഏരിയ, ലോക്കർറൂം തുടങ്ങി അടിസ്ഥാന സൗകര്യങ്ങളും തുറമുഖത്തിലുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |