തിരുവനന്തപുരം: ഇന്ധന സെസ് അടക്കമുള്ള സംസ്ഥാന സർക്കാരിന്റെ നികുതി പരിഷ്കരണങ്ങൾ പ്രാബല്യത്തിൽ വരുന്ന ഏപ്രിൽ ഒന്നിന് കരിദിനാചരണത്തിന്റെ ഭാഗമായി പഞ്ചായത്തുകളിലും നഗരങ്ങളിലും പകൽ സമയത്ത് കറുത്ത ബാഡ്ജ് ധരിച്ചും കറുത്ത കൊടിയുയർത്തിയും പന്തംകൊളുത്തി പ്രകടനം നടത്താൻ യു.ഡി.എഫ് തീരുമാനം. മേയ് രണ്ടാം വാരത്തിലെ സെക്രട്ടേറിയറ്റ് വളയൽ സമരത്തിന്റെ ഭാഗമായി ഇടതുസർക്കാരിന്റെ ഭരണപരാജയവും ജനദ്രോഹനയങ്ങളും കാണിച്ചുള്ള കുറ്റപത്രം സമർപ്പിക്കുമെന്ന് കൺവീനർ എം.എം. ഹസ്സൻ പറഞ്ഞു. തീരദേശ ഹൈവേയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട സമരത്തിലും യു.ഡി.എഫ് സജീവമായി ഇടപെടും.
പാർലമെന്ററി ജനാധിപത്യത്തെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ആരാച്ചാരായി സ്പീക്കറെ ചരിത്രം രേഖപ്പെടുത്തും. മുഖ്യമന്ത്രി സ്പീക്കറെ വരുതിയിലാക്കി പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ ഹനിക്കുകയാണ്. കോഴിക്കോട് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ ജീവനക്കാരൻ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഉത്തരവാദിത്വമേറ്റെടുത്ത് ആരോഗ്യമന്ത്രി രാജി വയ്ക്കണം. സ്ത്രീകൾക്കെതിരെയായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ മഹിളാ സംഘടനകൾ കോഴിക്കോടും തിരുവനന്തപുരത്തും പ്രതിഷേധം സംഘടിപ്പിക്കും.
റബർ വില: മേയിൽ ലോംഗ് മാർച്ച്
റബർ വില 250 രൂപയായി ഉയർത്തണമെന്നാവശ്യപ്പെട്ടും നാളികേര, നെല്ല് സംഭരണങ്ങളിൽ കർഷകരോടുള്ള സർക്കാർ ദ്രോഹം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും മേയിൽ പ്രതിഷേധം സംഘടിപ്പിക്കും. കോട്ടയം റബർബോർഡ് ആസ്ഥാനത്തേക്ക് കാഞ്ഞിരപ്പള്ളിയിൽ നിന്ന് ലോംഗ് മാർച്ച് നടത്തും. കുറ്റ്യാടിയിൽ നാളികേര കർഷകരുടെയും കുട്ടനാടും പാലക്കാട്ടും നെൽകർഷകരുടെയും കാസർകോട്ട് അടയ്ക്കാ കർഷകരുടെയും വയനാട്ടിലും ഇടുക്കിയിലും റബർ, ഏലം, കുരുമുളക്, കാപ്പി കർഷകരുടെയും സമരം സംഘടിപ്പിക്കും. തലശേരി ആർച്ച് ബിഷപ്പിന്റേത് കർഷകരുടെ വികാര പ്രകടനമാണെന്നും ഹസ്സൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |