ന്യൂഡൽഹി: ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പ്രതീക്ഷകൾക്ക് സുവർണ ശോഭ നൽകി നാല് താരങ്ങൾ ഫൈനലിൽ കടന്നു. നിലവിലെ ചാമ്പ്യൻ നിഖാത് സരിൻ, ഒളിമ്പിക്സ് വെള്ളിമെഡൽ ജേതാവ് ലവ്‌ലിന ബോർഗൊഹെയ്ൻ, , കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യൻ നീതു ഘൻഘാസ്, ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയിട്ടുള്ള സവീതി ബൂറ എന്നിവരാണ് ഇന്നലെ ഫൈനലുറപ്പിച്ചത്.
50 കിലോഗ്രാം വിഭാഗം സെമി ഫൈനലിൽ കൊളംബിയയുടെ ഇൻഗ്രിറ്റ് വലൻസിയക്കെതിരെ 5-0ത്തിന്റെ ഏകപക്ഷീയ ജയം നേടിയാണ് നിഖാത് ആധികാരികമായി ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിനു പുറമെ കഴഞ്ഞ കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടിയ 26കാരിയായ നിഖാത് സെമിയിൽ ഇൻഗ്രിറ്റിന് ഒരവസരവും നൽകിയില്ല.
75 കിലോ വിഭാഗത്തിൽ ചൈനയുടെ ലി ക്വിയാനെ സെമിയിൽ 4-1ന് വീഴ്ത്തിയാണ് ലവ്‌ലിന തന്റെ കരിയറിലെ ആദ്യ ലോകചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തിയത്. നേരത്തേ രണ്ട് തവണ ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ വെങ്കലം നേടിയിട്ടുണ്ട് ലവ്‌ലിന. ടോക്കിയോ ഒളിമ്പിക്സിലെ വെള്ളിമെഡൽ ജേതാവായ ലിയെ ഏറെക്കുറെ ഏകപക്ഷീയമായാണ് ലവ്‌ലിന വീഴ്ത്തിയത്.
81 കിലോ വിഭാഗത്തിൽ സവീതി വാശിയേറിയ സെമി പോരാട്ടത്തിൽ ഓസ്ട്രേലിയയുടെ സ്യൂ എമ്മ ഗ്രീൻട്രീയെ കീഴടക്കിയാണ് (4-3) ഫൈനലിലെത്തിയത്. കഴിഞ്ഞ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ താരമാണ് സവീതി. 2014ലാണ് ലോകചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയത്.
48 കിലോ ഗ്രാം വിഭാഗം സെമിയിൽ കസഖ്സ്ഥാന്റെ അല്യുവ ബൽകിബിക്കോവയെ ഇടിച്ചു തകർത്താണ് നീതു ഫൈനലുറപ്പിച്ചത്. പിന്നിൽ നിന്ന് പൊരുതിക്കയറിയായിരുന്നു നീതു 5-2ന്റെ വിജയവും ഫൈനൽ യോഗ്യതയും സ്വന്തമാക്കിയത്.
തുടർച്ചയായ മൂന്ന് ആർ.എസ്.സി (റഫറി സ്റ്റോപ്സ് കോണ്ടസ്റ്ര്) വിജയങ്ങളുമായി സെമിയിലെത്തിയ നീതു നിലവിലെ ഏഷ്യൻ ചാമ്പ്യനായ അല്യുവയ്ക്കെതിരെയും മികവ് തുടരുകയായിരുന്നു.കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടറിൽ അല്യുവയ്ക്കെതിരെ നേരിട്ട തോൽവിക്കുള്ള പകരം വീട്ടൽകൂടിയായി നീതുവിന് ഈ ജയം. നേരത്തേ ലോക യൂത്ത് ചാമ്പ്യൻഷിപ്പിൽ രണ്ട് തവണ സ്വർണം നേടിയിട്ടുണ്ട് നീതു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |