തിരുവനന്തപുരം: പത്തനംതിട്ടയിൽ അരവണ കണ്ടെയ്നർ നിർമ്മാണ ഫാക്ടറി, നിലയ്ക്കലിൽ ഗ്യാസ് ഏജൻസി, ദേവസ്വം ബോർഡ് ആസ്ഥാനത്ത് പെട്രോൾ പമ്പ് തുടങ്ങിയവ സ്ഥാപിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ 2023- 24 വർഷത്തെ ബഡ്ജറ്റിൽ പ്രഖ്യാപനം. ഹിന്ദുമതത്തിൽപ്പെട്ട 70 വയസിന് മുകളിലുള്ളവർക്കായി ഓൾഡ് ഏജ് ഹോമും തുടങ്ങും. 1257,12,87,957 രൂപ വരുമാനവും 1253,60,59,000 രൂപ ചെലവും 3,52,28,957 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്.
പത്തനംതിട്ട മല്ലപ്പള്ളി തെള്ളിയൂരിലെ ബോർഡിന്റെ 10 ഏക്കർ സ്ഥലത്തായിരിക്കും അരവണ കണ്ടെയ്നർ ഫാക്ടറി സ്ഥാപിക്കുക. ആദ്യഘട്ടമെന്ന നിലയിൽ നാല് കോടി വകയിരുത്തി.
ഒരു വർഷം ശബരിമല സീസണിൽ 15 -17 കോടി രൂപയുടെ അരവണ കണ്ടെയ്നറുകൾ വാങ്ങേണ്ടി വരുന്നുണ്ട്. എന്നാൽ ബോർഡിന്റെ നിർമ്മാണ യൂണിറ്റിലൂടെ 10 കോടിക്ക് ലഭ്യമാക്കാനാകുമെന്ന് ദേവസ്വം പ്രസിഡന്റ് കെ.അനന്തഗോപൻ പറഞ്ഞു. ഗ്യാസ് ഏജൻസിക്കും പെട്രോൾ പമ്പിനും വകയിരുത്തിയത് ഒരു കോടി വീതം. ഓൾഡ് ഏജ് ഹോമിനും ഒരു കോടി. ബോർഡിന്റെ കീഴിലെ കെട്ടിടം നവീകരിച്ചായിരിക്കും ഇതാരംഭിക്കുക.
ഉത്തർപ്രദേശിലെ വാരണാസിയിൽ ബോർഡിന്റെ വകയായുള്ള സത്രത്തിന്റെ നവീകരണത്തിനായി രണ്ടര കോടി. ശബരിമലയ്ക്കു ചുറ്റുമുള്ള 18 മലകളിലെയും ഗിരിവർഗക്കാരുടെ ക്ഷേമത്തിന് 15 ലക്ഷം രൂപ ധനസഹായവും അനുവദിക്കും.
ശബരിമലയ്ക്ക് 21 കോടി
ശബരിമലയുടെ വികസനത്തിന് 21 കോടി, മറ്റ് ക്ഷേത്രങ്ങൾക്കായി 35 കോടി
ബോർഡിന്റെ ഉടമസ്ഥതയിൽ തമിഴ്നാട്ടിലുള്ള സ്ഥലത്ത് തെങ്ങ്, തേക്ക് കൃഷിക്ക് ഒരു കോടി
ശബരിമലയിലും പമ്പയിലും ടോയ്ലറ്റ് കോംപ്ലക്സുകളുടെ നവീകരണത്തിനും പുതിയവ നിർമ്മിക്കുന്നതിനും രണ്ട് കോടി
ക്ഷേത്രങ്ങളിലെ മ്യൂറൽ പെയിന്റിംഗുകളുടെയും ശില്പങ്ങളുടെയും സംരക്ഷണം, പൈതൃക കെട്ടിടങ്ങളുടെ സംരക്ഷണം 10 ലക്ഷം
വൈക്കം മഹാദേവ ക്ഷേത്രത്തിൽ സ്ഥിരം നടപ്പന്തൽ നിർമ്മിക്കാൻ രണ്ട് കോടി
പന്തളം വലിയകോയിക്കൽ മാസ്റ്റർ പ്ലാനിന് രണ്ട് കോടി
ബോർഡിന്റെ കീഴിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ഏഴ് കോടി
ചെങ്ങന്നൂർ മഹാദേവ ക്ഷേത്ര നവീകരണത്തിന് 50 ലക്ഷം, മത പാഠശാലകൾക്ക് 67 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |