SignIn
Kerala Kaumudi Online
Friday, 19 April 2024 7.27 PM IST

പിൻവലിക്കപ്പെട്ട പേരുമാറ്റം

dahi

സി. രാജഗോപാലാചാരി തമിഴ‌്‌നാട് മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്‌കൂൾ തലത്തിൽ ഹിന്ദി ഭാഷാപഠനം നിർബന്ധമാക്കിയതിനെതിരെ തമിഴ്‌നാട്ടിൽ നടന്ന ഹിന്ദിവിരുദ്ധ സമരമാണ് ദ്രാവിഡ കക്ഷികളുടെ ഉദയത്തിന് ഇടയാക്കിയത്. തമിഴ്‌നാട്ടുകാരെ ഉത്തരേന്ത്യക്കാരുടെ അടിമയാക്കാനുള്ള അടവാണിതെന്നാണ് സമരക്കാർ പ്രചരിപ്പിച്ചത്. ശക്തമായ പ്രക്ഷോഭത്തെത്തുടർന്ന് മൂന്ന് വർഷങ്ങൾക്കുശേഷം ഉത്തരവ് പിൻവലിക്കേണ്ടിവന്നു. ഇന്നും ഹിന്ദി അടിച്ചേല്പിക്കാനുള്ള ഏതൊരു ശ്രമത്തിനെതിരെയും ആദ്യം പ്രതികരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ‌്‌നാട്.

എഴുന്നൂറിലധികം ഭാഷകൾ നിലവിലുള്ള രാജ്യമാണ് ഇന്ത്യ. കൂടുതൽ പേർ സംസാരിക്കുന്ന ഹിന്ദി ഭാഷ നിർബന്ധമാക്കാനുള്ള ഏതൊരു ശ്രമവും എതിർക്കപ്പെടേണ്ടതു തന്നെയാണ്. ഹിന്ദി സംസ്ഥാനങ്ങളിൽ ദക്ഷിണേന്ത്യയിലെ ഒരു ഭാഷ സർക്കാർ പ്രചരിപ്പിക്കാൻ ശ്രമിച്ചാൽ അവർ സമ്മതിക്കുമോ? പൊതുവായി എല്ലാവർക്കും മനസിലാവുന്നതാണ് ഇംഗ്ളീഷ് ഭാഷ. അതിനൊപ്പം അറിയിപ്പുകളിൽ അതത് സംസ്ഥാനങ്ങളിലെ മാതൃഭാഷയ്ക്കാണ് പ്രാധാന്യം നല്‌കേണ്ടത്. ഇനി ഹിന്ദിയിൽ കൂടി അറിയിപ്പ് നല്‌കിയാലും ആരും എതിർക്കില്ല. ഇതൊന്നും അറിഞ്ഞുകൂടാത്ത മേലാളന്മാർ ഇപ്പോഴും ഡൽഹിയിലിരിപ്പുണ്ട്. കേന്ദ്ര സർക്കാരിന്റെ ഭക്ഷ്യസുരക്ഷാ അതോറിട്ടിക്കാർ അടുത്തിടെ ഇറക്കിയ ഒരു ഉത്തരവ് കനത്ത പ്രതിഷേധത്തെത്തുടർന്ന് കൈയോടെ പിൻവലിക്കേണ്ടിവന്നു. തൈരിന്റെ പായ്ക്കറ്റുകളിൽ ഹിന്ദി വാക്കായ ദഹി എന്ന് വലിയ അക്ഷരത്തിൽ എഴുതണമെന്നായിരുന്നു നിർദ്ദേശം. ബ്രായ്ക്കറ്റിൽ തൈര് എന്ന് ചെറുതായി എഴുതിയാൽ മതിയെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. ഈ ഉത്തരവിനെതിരെ തമിഴ‌്‌നാട്ടിലെയും കർണാടകത്തിലെയും ക്ഷീരോത്പാതക സംഘങ്ങൾ പ്രതിഷേധിച്ചു. കർണാടകയിലെ ഏറ്റവും വലിയ പാലുത്‌പാദകരായ ബംഗളൂരു മിൽക്ക് യൂണിയൻ ലിമിറ്റഡാണ് ഇതിനെതിരെ ആദ്യം ശബ്ദമുയർത്തിയത്. കന്നഡ വാക്കായ 'മൊസരു" എന്നത് ബ്രായ്ക്കറ്റിൽ എഴുതിയാൽ മതിയെന്ന നിർദ്ദേശം അംഗീകരിക്കുന്ന പ്രശ്നമില്ലെന്ന് അവർ വ്യക്തമാക്കി.

വില്‌പനയ്ക്കെത്തുന്ന തൈരിന്റെ പായ്ക്കറ്റുകളിലെ ലേബൽ മാറ്റുന്നത് സംബന്ധിച്ച ഉത്തരവ് തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധത്തെത്തുടർന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിട്ടിക്ക് പിൻവലിക്കേണ്ടിവന്നു. പായ്ക്കറ്റുകളിൽ ദഹി എന്നെഴുതേണ്ടെന്നും പകരം 'കേഡ്" എന്ന് ഇംഗ്ളീഷിലും പ്രാദേശിക ഭാഷയിലെ പേര് ബ്രായ്ക്കറ്റിലും നല്‌കാവുന്നതാണെന്നാണ് പുതിയ ഉത്തരവ്. യഥാർത്ഥത്തിൽ ഈ ഉത്തരവിലും പിശകുണ്ട്. പ്രാദേശിക ഭാഷയ്ക്ക് പ്രാധാന്യം നല്‌കി ഇംഗ്ളീഷ് പേര് ബ്രായ്ക്കറ്റിൽ നല്‌കാൻ നിർദ്ദേശിക്കുന്നതായിരുന്നു ഉചിതം. ഇത്തരം അനാവശ്യ ഉത്തരവുകളിറക്കുന്നതിന് മുമ്പ് ഡൽഹിയിലിരിക്കുന്ന ഹിന്ദി ആരാധകർ രണ്ടുവട്ടം ആലോചിക്കേണ്ടതാണ്. വൈവിദ്ധ്യമാണ് ഇന്ത്യയുടെ ശക്തിയും സൗന്ദര്യവും. അതു മനസിലാക്കാത്തവരാണ് ഇങ്ങനെയൊക്കെയുള്ള പേരുമാറ്റത്തിന് ഏകപക്ഷീയമായി ഉത്തരവിടുന്നത്. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾകൂടി ആരാഞ്ഞിട്ടു വേണം ഇനിയെങ്കിലും ഇത്തരം കാര്യങ്ങളിൽ ഉത്തരവുകൾ ഇറക്കാൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DAHI CONTROVERSY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.