SignIn
Kerala Kaumudi Online
Wednesday, 01 May 2024 7.07 AM IST

പെട്രോൾ പമ്പിലെ നിരോധനം

photo

എലത്തൂർ ട്രെയിൻ തീവയ്‌പ്പ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ പമ്പുകളിൽനിന്ന് പെട്രോളും ഡീസലും ബോട്ടിലിൽ കൊടുക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. പെസോ എന്ന പെട്രോളിയം ആൻഡ് എക്സ്‌പ്ളോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ ആണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സംസ്ഥാനം മുഴുവനും ഇത്തരം വിലക്കേർപ്പെടുത്തിയത് ന്യായീകരിക്കാനാവില്ല. വഴിയിൽ ഇന്ധനം തീർന്ന് ഒരുതവണയെങ്കിലും യാത്ര മുടങ്ങിയിട്ടില്ലാത്ത ഒരു ഇരുചക്രവാഹനയാത്രക്കാരൻ പോലുമുണ്ടാകില്ല. ഇത് സാധാരണ സംഭവിക്കുന്നതുമാണ്. പട്ടണങ്ങളിൽ വച്ചാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കിൽ ഏതുവിധേനയും അടുത്ത പെട്രോൾ പമ്പുവരെ വാഹനം ഉരുട്ടിക്കൊണ്ട് പോകാമെന്ന് വയ്ക്കാം. എന്നാൽ ഗ്രാമപ്രദേശങ്ങളിൽ ഏഴും എട്ടും കിലോമീറ്റർ അകലെയായിരിക്കും പെട്രോൾ പമ്പ്. ഇത്രയും ദൂരം വണ്ടി ഉരുട്ടിക്കൊണ്ട് ചെല്ലണമെന്ന് ശഠിക്കുന്നത് അപഹാസ്യമാണ്.

അക്രമങ്ങൾ നടത്താൻ ഒരുമ്പെട്ടിറങ്ങുന്നവർ പെട്രോൾ മറ്റ് വണ്ടികളിൽനിന്ന് മോഷ്ടിച്ചെങ്കിലും സംഭരിക്കും. ലൈസൻസില്ലാത്ത തോക്കും അത്യുഗ്ര സ്ഫോടനശേഷിയുള്ള രാസവസ്തുക്കളും മറ്റും അവർ പലരീതിയിൽ കൈക്കലാക്കുന്നുണ്ട്. അതിനാൽ പെട്രോൾപമ്പിൽ ബോട്ടിലിൽ പെട്രോൾ നല്‌കാത്തതിനാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് കരുതുന്നത് വിഡ്ഢിത്തരമാണ്. ഒരാൾ കയറിൽതൂങ്ങി ആത്മഹത്യ ചെയ്തതിന്റെ പേരിൽ കയർവില്‌പന പാടേ നിരോധിക്കുന്നതിന് തുല്യമായ മണ്ടത്തരമാണത്. ബൈക്കുകളിൽ അടിക്കുന്ന പെട്രോൾ ട്യൂബ് ഉൗരിമാറ്റി ഒരു ബോട്ടിലിലേക്ക് നിറയ്ക്കാൻ ഒരു പ്രയാസവുമില്ല. അതിനാൽ ഈ നിരോധനം കൊണ്ട് നിരവധിപേരെ വലയ്ക്കാമെന്നല്ലാതെ മറ്റ് യാതൊരു പ്രയോജനവുമില്ല.

കാർഷികാവശ്യങ്ങൾക്ക് വെള്ളം പമ്പുചെയ്യുന്ന മോട്ടോറിൽ ഒഴിക്കാൻ ഡീസൽ ആവശ്യമാണ്. മോട്ടോർ ഉൗരി പെട്രോൾ പമ്പിൽ കൊണ്ടുപോയി ഇന്ധനം നിറയ്ക്കാൻ ആവില്ലല്ലോ? അതുപോലെ ആയിരക്കണക്കിന് നിർമ്മാണ മേഖലകളിൽ കോൺക്രീറ്റ് മിക്സ് ചെയ്യുന്ന മൊബൈൽ യൂണിറ്റ് പ്രവർത്തിക്കുന്നത് ഡീസൽ ഇന്ധനത്തിലാണ്. ഇതെല്ലാം പെട്രോൾ പമ്പിലെത്തിച്ച് ഇന്ധനം നിറയ്ക്കണമെന്ന് ആവശ്യപ്പെട്ടാൽ അത് നാട്ടിൽ നടക്കുന്ന കാര്യമല്ല. മണ്ണെണ്ണ കിട്ടാത്തതിനാൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിൽ സ്റ്റവ് കത്തിക്കാനും ഇപ്പോൾ ഡീസലാണ് ഉപയോഗിക്കുന്നത്. അതിനാൽ ഇത്തരം കാടടച്ചുള്ള നിരോധനം അടിയന്തരമായി പിൻവലിപ്പിക്കാൻ സർക്കാർ ഇടപെടണം.

ആധാർ കാർഡ് നമ്പർ ഉൾപ്പെടെ പ്രത്യേക ഫോമിൽ രേഖപ്പെടുത്തി സ്വന്തം പേരിൽ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി സമ്മതപത്രം നല്‌കുന്നവർക്ക് ബോട്ടിലിൽ പെട്രോൾ നല്‌കാമെന്ന നിയന്ത്രണം കൊണ്ടുവന്നാൽ ആരും അതിനെ എതിർക്കില്ല. ജനങ്ങളുടെ പ്രായോഗികമായ ബുദ്ധിമുട്ടുകൾ അറിയാത്ത ദന്തഗോപുരവാസികളായ ഉദ്യോഗസ്ഥരുടെ തലയിലാണ് ഇത്തരം വിചിത്രമായ നിരോധന ഉത്തരവുകൾ പിറവിയെടുക്കുന്നത്. അതു തിരുത്താനുള്ള ഉത്തരവാദിത്വം സർക്കാർ കാണിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PETROL CANT GET IN BOTTLE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.