കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ളാന്റിൽ സോൻഡ കമ്പനിയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ തീരുമാനം. ബയോമൈനിംഗ് കരാർ റദ്ദാക്കും. മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള കരാർ ഉപേക്ഷിക്കും. പകരം സംവിധാനമായി കംപ്രസ്ഡ് ബയോ ഗ്യാസ് (സി.ബി.ജി)പ്ലാന്റ് സ്ഥാപിക്കും. ഇതിനായി ബി.പി.സി.എല്ലുമായി കരാർ ഒപ്പുവയ്ക്കാനാണ് നീക്കം. ഒരു വർഷത്തിനകം സ്ഥാപിക്കും.
മാലിന്യ പ്ളാന്റിലെ തീപിടിത്തത്തിനുശേഷം കുറച്ചുദിവസം മാത്രമാണ് സോൻഡ കമ്പനി ബയോമൈനിംഗ് നടത്തിയത്. കരാർ തുടരില്ലെന്ന് സൂചന കിട്ടിയതിനാൽ പ്രവർത്തനം നിറുത്തിയിരുന്നു. 54 കോടിക്കായിരുന്നു കരാർ. പത്തര കോടി രൂപ കമ്പനിക്ക് നൽകുകയും ചെയ്തിരുന്നു. വൈദ്യുതി ഉല്പാദന കരാർ ഒപ്പുവച്ചിരുന്നെങ്കിലും പ്ളാന്റ് നിർമ്മാണം എങ്ങുമെത്തിയിരുന്നില്ല.
മാലിന്യ സംസ്കരണത്തിന് രണ്ടര മാസത്തിനകം പുതിയ കരാർ നൽകുമെന്ന് തദ്ദേശ വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ദേശീയ ഹരിത ട്രൈബ്യൂണലിൽ സമർപ്പിച്ച റിപ്പോർട്ടിൽ അറിയിച്ചിട്ടുണ്ട്.
ബ്രഹ്മപുരത്ത് ഇനി
1. നിർദ്ദിഷ്ട സി.ബി.ജി പ്ളാന്റിന് പ്രതിദിനം 300 ടൺ ജൈവമാലിന്യം വേണം. സമീപത്തെ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ജൈവമാലിന്യം കൂടി സ്വീകരിക്കാനാകും.
2.ബി.പി.സി.എൽ സ്വന്തം ചെലവിലാണ് പ്ളാന്റ് സ്ഥാപിക്കുന്നത്. കോർപ്പറേഷന് സാമ്പത്തിക ബാധ്യതയില്ല. ബയോഗ്യാസ് ബി.പി.സി.എല്ലിന് അവകാശപ്പെട്ടതാണ്. പൈപ്പ് ലൈൻവഴി അവർ കൊണ്ടുപോകും.
3.നിലവിൽ കൊച്ചി കോർപ്പറേഷനിലെ 70 ടൺ ജൈവമാലിന്യം ഇവിടെ കൊണ്ടിടുന്നു. ജൂൺ ആദ്യവാരം മുതൽ കളക്ഷൻ പോയിന്റുകളിൽ നിന്ന് നാല് ഏജൻസികൾ കൊണ്ടുപോയി സ്വന്തം നിലയിൽ സംസ്കരിക്കും. ബ്രഹ്മപുരം പുതിയ പ്ളാന്റിനായി അടച്ചിടും.
4. പ്ലാസ്റ്റിക് കത്തിയ ചാരവും മണ്ണും കൂടിക്കലർന്ന് ഏകദേശം 95923 ടൺ മാലിന്യം കെട്ടിക്കിടപ്പുണ്ട്. ഒലിച്ചിറങ്ങി ജലസ്രോതസുകൾ മലിനമാകാതിരിക്കാൻ കടമ്പ്രയാറിന്റെ തീരത്ത്
മണൽച്ചാക്കുകൾ നിരത്തി ചെറിയ ബണ്ടു നിർമ്മിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |