തിരുവനന്തപുരം: കേരളത്തിലേത് ഇടതുപക്ഷ സർക്കാരല്ലെന്നും കമ്മിഷൻ സർക്കാരാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. അരി ചാമ്പാൻ അരിക്കൊമ്പൻ, ചക്ക ചാമ്പാൻ ചക്കക്കൊമ്പൻ, കേരളത്തിന്റെ ഖജനാവ് ചാമ്പാൻ ഇരട്ടച്ചങ്കൻ എന്നൊരു ട്രോൾ കണ്ടു. ട്രോളാണെങ്കിലും അത് യാഥാർത്ഥ്യമാണെന്ന് തോന്നുന്ന വിധത്തിലാണ് പ്രവൃത്തികൾ. സമാധാനപരമായ പ്രക്ഷോഭമാണ് യു.ഡി.എഫിന്റേത്. എന്നാൽ, പ്രകോപിതരാവുന്ന ജനങ്ങൾക്കു മുന്നിൽ സമരമുറമാറ്റാനും മടിയില്ല. ആ സമരത്തിലൂടെ സർക്കാരിനെ മുട്ടുകുത്തിക്കുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി.
തെറ്രുകളിൽ നിന്ന് തെറ്രുകളിലേക്കാണ് സർക്കാർ പോകുന്നത്. ജനങ്ങളെ എങ്ങനെ നിശ്ശബ്ദരാക്കാമെന്നതിൽ ഗവേഷണം നടത്തുകയാണ്. നിയമസംവിധാനം അപ്പാടെ തകർന്നു. രാജ്യത്തെ മികച്ച പൊലീസായിരുന്നു കേരളത്തിലേത്. ഇപ്പോൾ നിഷ്ക്രിയരായ പൊലീസ് അക്രമികളെ കാണുമ്പോൾ ഓടിയൊളിക്കുകയാണ്. ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ് കാരണം. താനൂരിലെ അപകടമുണ്ടാക്കിയ ബോട്ട് സർവീസിനെ കുറിച്ച് മന്ത്രിയോട് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. ഇങ്ങനെയുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരുമുള്ളപ്പോൾ ജനങ്ങൾ എന്തുചെയ്യും. വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ജീവിതം തകർക്കുന്ന ലഹരിയുടെ കമ്പോളമായി കേരളം മാറി. നാട് എവിടേക്കാണ് പോകുന്നതെന്ന് ഗൗരവമായി ചിന്തിക്കണമെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |