പാലക്കാട് : ഒരു കോടിയിലേറെ രൂപ കൈക്കൂലി പിടികൂടിയ കേസിൽ പാലക്കാട് പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ്‌കുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഒരു കോടിയിലധികം രൂപ പണവും വിവിധ പാരിതോഷികങ്ങളുമാണ് ഇയാളുടെ വീട്ടിൽ നിന്ന് പിടികൂടിയത്. നേരത്തെ സുരേഷ്‌കുമാറിനെ തൃശൂർ വിജിലൻസ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
ഇന്നലെ മണ്ണാർക്കാട് താലൂക്കുതല അദാലത്തിനിടെയാണ് 2500 രൂപ കൈക്കൂലി വാങ്ങാൻ് ശ്രമിച്ച സുരേഷ്‌കുമാറിനെ വിജിലൻസ് പിടികൂടുന്നത്. പിന്നീട് നടത്തിയ പരിശോധനയിൽ ഇയാൾ താമസിക്കുന്ന മണ്ണാർക്കാട്ടെ ലോഡ്ജിൽ നിന്ന് മുപ്പത്തിയഞ്ചു ലക്ഷത്തി ഏഴായിരം രൂപയാണ് കണ്ടെത്തിയത്. 45 ലക്ഷം രൂപ.യുടെ സ്ഥിര നിക്ഷേപത്തിന്റെ രേഖകളും കണ്ടെടുത്തു.
കൈക്കൂലിയായി എന്തുകിട്ടിയാലും സുരേഷ് കുമാർ കൈപ്പറ്റിയിരുന്നുവെന്നാണ് വിജിലൻസ് പറയുന്നത്. പണത്തിനുപുറമേ കവർ പൊട്ടിക്കാത്ത പത്ത് ഷർട്ടുകൾ, മുണ്ടുകൾ, കുടംപുളി ചാക്കിലാക്കിയത്, പത്ത് ലിറ്റർ തേൻ, പടക്കങ്ങൾ, കെട്ടുക്കണക്കിന് പേന എന്നിവയും സുരേഷ് കുമാറിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തു. 2500 രൂപ മാസവാടകയ്ക്കാണ് സുരേഷ് കുമാർ താമസിച്ചിരുന്നത്. ആർക്കും സംശയം തോന്നാതിരിക്കാൻ താമസിച്ചിരുന്ന മുറി പോലും പൂട്ടാതെ സുരേഷ് പുറത്തുപോകുമായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു.സുരേഷ് കുമാറിനെക്കുറിച്ച് വിജിലൻസിന് പരാതി ലഭിക്കുന്നത് ഇതാദ്യമാണ്. മുൻപ് ജോലി ചെയ്തിരുന്ന വില്ലേജ് ഓഫീസുകളിലും ഇയാൾ കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കിലും ആരും പരാതി നൽകിയിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |