SignIn
Kerala Kaumudi Online
Wednesday, 14 January 2026 1.30 PM IST

നീണാൾ വാഴരുത് കൈക്കൂലി

Increase Font Size Decrease Font Size Print Page

photo

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൈക്കൂലി നല്‌കേണ്ടിവരുന്ന വകുപ്പാണ് റവന്യൂ. ഏതു സർക്കാർ ഭരിച്ചാലും ഏതു മന്ത്രി ഭരിച്ചാലും ഇതുതന്നെയാണ് അവസ്ഥ. സ്വാതന്ത്ര്യം ലഭിച്ച് മുക്കാൽ നൂറ്റാണ്ടായിട്ടും വില്ലേജ് ഓഫീസുകൾ പൂർണമായും കൈക്കൂലി വിമുക്തമാക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ലെന്നത് അപമാനകരമാണ്. ജനങ്ങളുടെ അജ്ഞതയാണ് ജീവനക്കാർ മുതലെടുക്കുന്നത്. സർട്ടിഫിക്കറ്റുകൾക്കായി ജനം ഇത്തരം ഓഫീസുകളെ സമീപിക്കുന്നത് അടിയന്തര ഘട്ടങ്ങളിലായിരിക്കും. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് വസ്‌തു വില്‌പനയ്ക്ക് ശ്രമിക്കുന്നയാൾക്ക് ഒരു ചെറിയ പിഴവ് കാരണം തടസം നേരിടുമ്പോൾ അത് നീക്കാൻ എത്രരൂപ കൈക്കൂലി നല്‌കാനും തയ്യാറാകും. ഇത്തരം അവസ്ഥകളാണ് കൈക്കൂലിക്കാർ പരമാവധി മുതലെടുക്കുന്നത്.

ഓരോ ഫയലും ഓരോ ജീവിതമാണെന്നും വച്ച് താമസിപ്പിക്കരുതെന്നും മുഖ്യമന്ത്രി ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. ഇതൊന്നും കൈക്കൂലി പണ്ടാരങ്ങൾ കണക്കിലെടുത്തിട്ടില്ല. റവന്യൂ വിഭാഗത്തിൽ കൈക്കൂലി കിട്ടാത്തതുകൊണ്ട് നാലായിരത്തോളം ഫയലുകൾ മാറ്റിവച്ചിട്ടുണ്ടെന്ന് റെയ്‌ഡിന് ശേഷം വിജിലൻസ് വിഭാഗം റിപ്പോർട്ട് നല്‌കിയിരുന്നു. ആധുനിക സാങ്കേതികത ഇത്രയധികം വികസിച്ചിട്ടും അതിനെയെല്ലാം വെല്ലുന്ന രീതിയിൽ കൈക്കൂലി തുകയും കൂടിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് വിജിലൻസ് കൈക്കൂലി കേസിൽ കണ്ടെത്തുന്ന ഏറ്റവും വലിയ തുകയാണ് മണ്ണാർക്കാട്ടെ വില്ലേജ് അസിസ്റ്റന്റിന്റെ വാടകമുറിയിൽ നിന്ന് പിടിച്ചെടുത്തത്. അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി സുരേഷ്‌കുമാറിന്റെ പക്കൽനിന്നും 35 ലക്ഷം രൂപയും 45 ലക്ഷത്തിന്റെ ബാങ്ക് സ്ഥിരനിക്ഷേപവും 25 ലക്ഷത്തിന്റെ സേവിംഗ്സ് നിക്ഷേപവും 17 കിലോ നാണയങ്ങളുമാണ് കണ്ടെത്തിയത്. ഇത് ഏതാണ്ട് 1.06 കോടി രൂപവരും.

സുരേഷ്‌കുമാറിനെതിരെ വിജിലൻസിൽ പരാതി നല്‌കിയത് മഞ്ചേരി സ്വദേശിയാണ്. ഇയാളുടെ വസ്തുവിന്റെ ലൊക്കേഷൻ സർട്ടിഫിക്കറ്റ് നല്‌‌കുന്നതിന് അദാലത്ത് ദിവസം സുരേഷ്‌കുമാർ 2500 രൂപ കൈക്കൂലിയായി കാറിൽവച്ച് വാങ്ങുന്നതിനിടെയാണ് പിടിയിലായത്. മറ്റ് രണ്ട് സർട്ടിഫിക്കറ്റുകൾ നല‌്‌കുന്നതിന് സുരേഷ്‌കുമാർ നേരത്തേ ഇരുപതിനായിരത്തോളം രൂപ ഇതേ വ്യക്തിയിൽനിന്ന് വാങ്ങിയിരുന്നു. നിരവധി സുരേഷ്‌കുമാറുമാർ ഇപ്പോഴും വില്ലേജ് ഓഫീസുകളിൽ വിരാജിക്കുന്നുണ്ട്. വിജിലൻസ് റെയ്‌ഡുകൊണ്ട് മാത്രം അവസാനിപ്പിക്കാനാകുന്നതല്ല ഈ കുറ്റകൃത്യം. ആയിരം പേരിൽ ഒരാളാകും പരാതിയുമായി വിജിലൻസിന്റെ മുന്നിലെത്തുക. പറയുന്ന തുക കൊടുത്ത് എത്രയും പെട്ടെന്ന് കാര്യം സാധിച്ച് പോകാനാകും പൊതുവേ ഇത്തരം ഓഫീസുകളെ സമീപിക്കുന്നവർ ശ്രമിക്കുക. അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇവിടെ നിലനില്‌ക്കുന്ന സാഹചര്യം അതാണ്. ഇത് മാറ്റാൻ ആർക്കാണ് കഴിയുക. അതിന് എന്താണ് ചെയ്യേണ്ടത്. എമ്പ്രാനല്പം കട്ടു ഭുജിച്ചാൽ അമ്പലവാസികളൊക്കെ കക്കും എന്ന് കുഞ്ചൻനമ്പ്യാർ പറഞ്ഞിട്ടുള്ള സത്യം അതേപടി നിലനില്‌ക്കുന്നതാണോ കൈക്കൂലി മാറാത്ത കാൻസർ പോലെ വ്യാപിക്കാൻ ഇടയാക്കുന്നത്. ഭരിക്കുന്നവർ ഒരു ആത്മപരിശോധനയ്ക്ക് തയ്യാറാകണം.

TAGS: BRIBE IN GOVERNMENT SERVICES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.