തിരുവനന്തപുരം: മൂന്ന് കമ്പനികളിൽ നിന്ന് 25 വർഷത്തേക്ക് 465 മെഗാവാട്ടിന്റെ വൈദ്യുതി വാങ്ങുന്ന കെ.എസ്.ഇ.ബിയുടെ വിവാദക്കരാറുകൾ റഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയെങ്കിലും തത്കാലം തുടരാൻ സർക്കാർ അനുമതി. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമെന്ന് കണ്ടാണിത്. കെ.എസ്.ഇ.ബിയുടെ ആർട്ടിക്കിൾ ഒഫ് അസോസിയേഷനിലെ സെക്ഷൻ 55 പ്രകാരം സർക്കാരിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ചാണ് അനുമതി. വിവാദക്കരാറുകൾ കഴിഞ്ഞമാസം 10നാണ് കമ്മിഷൻ റദ്ദാക്കിയത്. രണ്ടാഴ്ചയ്ക്കുള്ളിൽ റദ്ദാക്കണമെന്നായിരുന്നു നിർദ്ദേശമെങ്കിലും നടപ്പാക്കിയിരുന്നില്ല.
റദ്ദാക്കിയാൽ ബദൽ സംവിധാനം ഒരുക്കുന്നതു വരേയോ അപ്പലേറ്റ് ട്രൈബ്യൂണലിൽ കെ.എസ്.ഇ.ബി നൽകിയ അപ്പീലിൽ അന്തിമ തീർപ്പുണ്ടാകുന്നതു വരേയോ കരാറുകൾ തുടരാണ് സർക്കാർ അനുമതി. ഇതിന് കമ്മിഷന്റെ അനുമതി വാങ്ങാനും നിർദ്ദേശിച്ചു. ട്രൈബ്യൂണൽ സ്റ്റേ അനുവദിക്കാത്തതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. തുടർന്നാണ് സർക്കാർ ഇടപെടൽ.
2013ൽ കെ.എസ്.ഇ.ബി കമ്പനിയായശേഷം ആദ്യമായാണ് ആർട്ടിക്കിൾ 55 പ്രകാരമുള്ള അധികാരം സർക്കാർ പ്രയോഗിക്കുന്നത്. അവശ്യ സേവന വിഭാഗത്തിലുൾപ്പെട്ട വൈദ്യുതിയുടെ വിതരണത്തിൽ പ്രതിസന്ധിയുണ്ടായാൽ ഇടപെടാൻ സർക്കാരിന് അധികാരം നൽകുന്ന വകുപ്പാണിത്.
വിവാദക്കരാറുകൾ റദ്ദാക്കിയാൽ സംസ്ഥാനത്ത് 465 മെഗാവാട്ടിന്റെ വൈദ്യുതിക്കുറവുണ്ടാകും. ബദൽ സംവിധാനം ഒരുക്കിയില്ലെങ്കിൽ ഒാപ്പൺ മാർക്കറ്റിൽ നിന്ന് അപ്പപ്പോൾ അമിതവിലയ്ക്ക് വാങ്ങേണ്ടിവരും. പുതിയ നിയമപ്രകാരം, ഈ നഷ്ടം തൊട്ടടുത്ത മാസത്തെ വൈദ്യുതി ബില്ലിൽ സെസ് ആയി ഈടാക്കാൻ അധികാരമുണ്ടെങ്കിലും റെഗുലേറ്ററി കമ്മിഷൻ യൂണിറ്റിന് പത്തുപൈസ എന്ന പരിധി നിശ്ചയിച്ചതോടെ മുഴുവൻ നഷ്ടവും നികത്തപ്പെടില്ല. ഇത് കെ.എസ്.ഇ.ബിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുകയും ചെയ്യും.
മാനദണ്ഡം പാലിക്കാതെ 2014ൽ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടപ്പാക്കിയതാണ് വിവാദക്കരാറുകൾ. അന്നും കമ്മിഷൻ അനുമതി നൽകിയില്ലെങ്കിലും ഒപ്പിടുകയായിരുന്നു.
യൂണിറ്റിന് 3.60 രൂപയ്ക്ക് വൈദ്യുതി വാങ്ങാൻ കുറഞ്ഞ ടെൻഡർ ഉണ്ടായിരുന്നിട്ടും 4.29രൂപയ്ക്ക് 25 വർഷത്തേക്ക് കരാറിൽ ഏർപ്പെടുകയായിരുന്നു.
വിവാദ കരാറുകളിലൂടെ
വാങ്ങുന്നത് (മെഗാവാട്ട്)
ജിൻഡാൽ പവർ ലിമിറ്റഡ്.................... 150
ജിൻഡാൽ ഇന്ത്യ തെർമൽ പവർ...... 100
ജാബുവ പവർ......................................... 100
ജാബുവയിൽ നിന്ന് മറ്റൊരു കരാർ.... 115
സർക്കാർ നിർദ്ദേശം പാലിച്ചില്ല
ബദൽ സംവിധാനം ഒരുക്കുന്നതുവരെ ഉത്തരവ് നടപ്പാക്കുന്നത് മരവിപ്പിക്കണമെന്ന് റഗുലേറ്ററി കമ്മിഷനോട് അഭ്യർത്ഥിക്കാൻ കെ.എസ്.ഇ.ബിയോട് സർക്കാർ ആവശ്യപ്പെട്ടെങ്കിലും അതിന് മുതിരാതെ ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. എന്നാൽ സ്റ്റേ ലഭിച്ചില്ല. അന്തിമ തീർപ്പ് കാക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |