കോഴിക്കോട്:പിഴയടയ്ക്കാൻ ഭീഷണിപ്പെടുത്തി സൈബർ സെല്ലിന്റെ പേരിൽ വ്യാജസന്ദേശം ലഭിച്ച പ്ലസ് വൺ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. കോഴിക്കോട് ചേവായൂർ സ്വദേശി ആദിനാഥിനെയാണ് (16) ബുധനാഴ്ച ചേവായൂരിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തളി സാമൂതിരി ഹൈസ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. നിയമവിരുദ്ധമായ സൈറ്റിൽ കയറിയെന്ന് കാണിച്ച് 33900 രൂപ പിഴ അടയ്ക്കണം എന്നായിരുന്നു ലാപ്ടോപ്പിലെ സന്ദേശം. ബ്രൗസർ ലോക്ക് ചെയ്തെന്നും കമ്പ്യൂട്ടർ ബ്ലോക്ക് ചെയ്തെന്നും സന്ദേശത്തിൽ പറഞ്ഞു.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ലോഗോയും ഉണ്ടായിരുന്നു. പണം എത്തിച്ചില്ലെങ്കിൽ പൊലീസിൽ വിവരം അറിയിക്കും. അറസ്റ്റ് ചെയ്യും. രണ്ടുലക്ഷം രൂപ പിഴയീടാക്കും. രണ്ടു വർഷം തടവ് ലഭിക്കും. തുടങ്ങിയ ഭീഷണിയും ഉണ്ടായിരുന്നു. ലാപ്‌ടോപ്പിൽ സിനിമ കണ്ടുകൊണ്ടിരിക്കെയാണ് വ്യാജ സന്ദേശമെത്തിയത്. ഭയന്ന ആദിനാഥ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. മുറിയിൽ നിന്ന് ആത്മഹത്യാകുറിപ്പും കണ്ടെടുത്തു. ചേവായൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |