തിരുവനന്തപുരം: ക്ളാസിൽ അലസത, അമിത ദേഷ്യം, ആക്രമണ സ്വഭാവം... പേരന്നൂർ ഹയർസെക്കൻഡറി സ്കൂളിൽ അദ്ധ്യാപകനെ ഗുരുതരമായി പരിക്കൽപ്പിച്ചത് അടുത്തിടെ.
സോഷ്യൽമീഡിയ ദുരുപയോഗവും ലഹരിമരുന്നുകളും കുട്ടികളുടെ മാനസികാവസ്ഥയെ തകിടംമറിക്കുന്നു. ദൂഷ്യം മനസ്സിലാക്കിച്ച് അവരെ നേർവഴി നയിച്ചേ തീരൂ. കൗൺസലിംഗാണ് ഏറ്റവും നല്ല മരുന്ന്. ഇതിന് സ്കൂളുകളിൽ സ്ഥിരം സൈക്കോളജിസ്റ്റുകളെ നിയമിക്കണമെന്ന് അദ്ധ്യാപകർ ആവശ്യപ്പെടുന്നു. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും സൈക്കോളജിസ്റ്രുകളുടെ സേവനം ഉറപ്പാക്കണം. ഹയർ സെക്കൻഡറിക്കാർക്കെങ്കിലും.
പലരും രഹസ്യമായി സ്കൂളുകളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നു. നിയന്ത്രിക്കാനാവാത്ത രീതിയിൽ ക്ളാസുകൾ ബഹളമയമാണെന്നും കുട്ടികളെ ശാസിക്കാൻ ഭയമാണെന്നും അദ്ധ്യാപികമാർ പരാതിപ്പെടുന്നു.
വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കാൻ ഹയർ സെക്കൻഡറി സ്കൂളുകളിൽ സൗഹൃദ ക്ളബുകളുണ്ട്. പക്ഷേ, ഫലപ്രദമല്ല. പ്രാഥമികതല കൗൺസലിംഗിനുള്ള പരിശീലനമാണ് അദ്ധ്യാപകർക്ക് ലഭിച്ചിട്ടുള്ളത്. ഗൗരവസ്വഭാവമുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഇതു പോരാ.
പ്രശ്നം തുടക്കത്തിൽ
തീർത്തില്ലെങ്കിൽ
ലോക്‌ഡൗണിനും ഓൺലൈൻ പഠനത്തിനും ശേഷം തിരിച്ചെത്തിയവരിൽ ശ്രദ്ധക്കുറവ്, എടുത്തുചാട്ടം എന്നിവ വ്യാപകമാണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം പ്രൊഫസർ ഡോ.അരുൺ ബി.നായർ പറയുന്നു. അമിത ഉത്‌കണ്‌ഠയും വിഷാദവുമാണ് മറ്റൊന്ന്. പല കുട്ടികളും ലഹരി ഉപയോഗിക്കുന്നു. വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ ഓരോ ജില്ലയിലും ഒരു സൈക്യാട്രിസ്റ്റിന്റെ തസ്തികയെങ്കിലും സൃഷ്‌ടിക്കണം. കുട്ടികളുടെ പെരുമാറ്രപ്രശ്നങ്ങൾ തുടക്കത്തിലേ പരിഹരിക്കണം. ഇല്ലെങ്കിൽ ലഹരിക്ക് അടിമപ്പെടാനോ കുറ്റകൃത്യങ്ങളിലേക്ക് പോകാനോ സാദ്ധ്യതയുണ്ട്.
സ്കൂളിൽ അദ്ധ്യാപകരുടെ സുരക്ഷ ഉറപ്പാക്കാൻ നിയമനിർമ്മാണം നടത്തണം. കുട്ടികൾ അദ്ധ്യാപകരോട് പകപുലർത്തുന്ന രീതി ഗൗരവത്തോടെ കാണേണ്ടതാണ്.
കെ.കെ. ശ്രീജേഷ് കുമാർ,
ജനറൽ സെക്രട്ടറി.
കെ.എ.എച്ച്.എസ്.ടി.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |