മലപ്പുറം: കുറ്റിപ്പുറം മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റായി വിജയിച്ചത് അജ്ഞാതൻ. ആളിനെ വോട്ട് ചെയ്ത് ജയിപ്പിച്ചവർക്ക് പോലും അറിയില്ല. മുഹമ്മദ് റാഷിദ് എന്നയാളാണ് അജ്ഞാതനായി തുടരുന്നത്. 40 വോട്ടിനാണ് റാഷിദ് വിജയിച്ചത്. ഔദ്യോഗിക പക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച റാഷിദ് ആരാണെന്ന അന്വേഷണത്തിലാണ് പ്രവർത്തകർ.
കോൺഗ്രസ് നേതാക്കളായ വി എസ് ജോയ്, കെ പി അനിൽകുമാർ എന്നിവർ നേതൃത്വം നൽകുന്ന കെ സി വേണുഗോപാൽ പക്ഷത്തെ സ്ഥാനാർത്ഥിയായിരുന്നു റാഷിദ്. 274 വോട്ടുകളാണ് ഇയാൾക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ പി മുസ്തഫയെക്കാൾ 40 വോട്ടാണ് റാഷിദിന് കൂടുതലുള്ളത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്ര ദിവസമായിട്ടും ഇങ്ങനെ ഒരാളുണ്ടെന്ന കാര്യമോ, ഉണ്ടെങ്കിൽ അയാൾ ആരാണെന്ന കാര്യമോ വിജയിച്ച പക്ഷത്തിന് ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.
തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന് ആരോപിച്ച് എ ഗ്രൂപ്പ് രംഗത്തെത്തിയിരിക്കുകയാണ്. ഇത്തരത്തിൽ ഒരാളില്ലെന്നാണ് എ ഗ്രൂപ്പ് ആരോപിക്കുന്നത്. വ്യാജനെ മത്സരിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് രണ്ടാമതെത്തിയ മുസ്തഫ ആവശ്യപ്പെട്ടു. 35 വയസിൽ താഴെയുള്ള, യൂത്ത് കോൺഗ്രസ് അംഗത്വമുള്ളവർക്കാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനും വോട്ട് ചെയ്യാനും അനുമതിയുണ്ടാവുക. റാഷിദ് കോൺഗ്രസ് പ്രവർത്തകനാണെന്നാണ് തിരഞ്ഞെടുപ്പ് രേഖകളിലെല്ലാം കാണിക്കുന്നത്. വോട്ടിംഗിൽ കൃത്രിമം നടന്നുവെന്നാണ് ആദ്യം എ ഗ്രൂപ്പ് ആരോപിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |