കോട്ടയം: കോൺഗ്രസ് അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വീട്ടിൽ കെ.സി വേണുഗോപാലിന്റെ നേതൃത്വത്തിൽ ഔദ്യോഗിക വിഭാഗം യോഗം ചേർന്നെന്ന് എ ഗ്രൂപ്പ് . താൻ ഒരു ഗ്രൂപ്പിന്റെയും ആളല്ലെന്ന് വ്യക്തമാക്കിയും ആരോപണം നിഷേധിച്ചും തിരുവഞ്ചൂർ രംഗത്തെത്തിയെങ്കിലും ,കെ.പി.സി.സി നേതൃത്വത്തിന് പരാതി നൽകാനൊരുങ്ങുകയാണ് എ വിഭാഗം നേതാക്കൾ.
കോട്ടയം കോടിമതയിലാണ് തിരുവഞ്ചൂരിന്റെ എം.എൽ.എ ഓഫീസ്. ഇതിന് സമീപമാണ് വീട്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് തിരുവഞ്ചൂരിന്റെ വീട്ടിൽ ഗ്രൂപ്പ് യോഗം ചേർന്നെന്നാണ് ആരോപണം.എന്നാൽ, യോഗം നടന്നെന്നു പറയുന്ന സമയത്ത് ഭാര്യയ്ക്കൊപ്പം താൻ കുമാരനല്ലൂർ ദേവീക്ഷേത്രത്തിലായിരുന്നുവെന്നും,താനില്ലാത്ത സമയത്ത് വീട്ടിൽ എങ്ങനെ ഗ്രൂപ്പ് യോഗം ചേരുമെന്നും തിരുവഞ്ചൂർ ചോദിച്ചു.. ഇത്തരം ആരോപണങ്ങളുന്നയിക്കുന്നവരെ അറിയാം.. കോട്ടയം നഗര മദ്ധ്യത്തിലുള്ള തന്റെ വീട്ടിൽ പല നേതാക്കളും വരും.പാർട്ടിയ്ക്കുള്ളിലെ കാര്യങ്ങൾ പുറത്തു പറഞ്ഞ് ശീലവുമില്ലെന്നും തിരുവഞ്ചൂർ വിശദീകരിച്ചു.
എ ഗ്രൂപ്പിന്റെ തട്ടകമായിരുന്ന കോട്ടയത്ത് ഉമ്മൻചാണ്ടിയുടെ മരണ ശേഷം അവരുടെ ശക്തി ചോർന്നിരുന്നു. തിരുവഞ്ചൂർ ഔദ്യോഗിക പക്ഷത്തോട് അടുത്തതോടെ കെ.സി ജോസഫിന്റെ നേതൃത്വത്തിലായി എ ഗ്രൂപ്പ്. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ എ ഗ്രൂപ്പിനെ ഞെട്ടിച്ച് തിരുവഞ്ചൂർ വിഭാഗത്തിന് മേൽക്കൈ നേടാനായി. ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഗൗരി ശങ്കർ തിരുവഞ്ചൂർ പക്ഷക്കാരനാണ്. തിരുവഞ്ചൂരിനെതിരെ ആക്രമണം ശക്തമാക്കാനാണ്
എ ഗ്രൂപ്പ് നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |