തിരുവനന്തപുരം: നിയമസഭ പാസാക്കിയ നിർണ്ണായകമായ ഏഴ് ബില്ലുകൾ വ്യക്തമായ കാരണമില്ലാതെയും വ്യവസ്ഥകൾ ലംഘിച്ചും രാഷ്ട്രപതിക്കയച്ച് ഭരണ പ്രതിസന്ധി സൃഷ്ടിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ പോരാട്ടം കടുപ്പിക്കാനൊരുങ്ങി പിണറായി സർക്കാരും ഇടതുമുന്നണിയും. ബില്ലുകൾക്ക് ഗവർണർ അനുമതി നൽകുന്ന കാര്യത്തിൽ വ്യക്തമായ മാർഗ്ഗരേഖ വേണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ച സാഹചര്യത്തിലാണിത്.
ബില്ലുകളുടെ അനുമതി സംബന്ധിച്ച ഭരണഘടനയുടെ 200-ാം വകുപ്പിന്റെ വിവിധ വശങ്ങൾ പരിശോധിച്ച് മാർഗ്ഗരേഖയുണ്ടാക്കണമെന്ന സർക്കാരിന്റെ ആവശ്യത്തെ അനുകൂലിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ആ വിഷയം കൂടി ഉൾപ്പെടുത്തി ഹർജി പരിഷ്കരിച്ച് നൽകാൻ അനുവദിച്ചത് ഗവർണർക്കതിരായ നിയമ പോരാട്ടത്തിലെ
വിജയമായാണ് സർക്കാർ വിലയിരുത്തുന്നത്.
ഹർജിയിൽ ഉന്നയിക്കാത്ത കാര്യങ്ങൾ പരിഗണിക്കാൻ അനുവദിക്കരുതെന്ന ഗവർണറുടെയും ഗവർണർക്ക് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ.വെങ്കട്ടരമണിയുടെയും എതിർപ്പുകൾ മറി കടന്നാണിത്.ജനോപകാരപ്രദമായ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞു വയ്ക്കുന്നതും ഏഴ് ബില്ലുകൾ കേസ് പരിഗണിക്കുന്നതിന്റെ തലേന്ന് രാഷ്ട്രപതിക്ക് അയച്ചതും സർക്കാരിന് പ്രതിസന്ധി സൃഷ്ടിക്കാനാണെന്ന് കേരളത്തിന് വേണ്ടി ഹാജരായ
മുതിർന്ന അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ കെ.കെ.വേണുഗോപാലും സംസ്ഥാന അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണക്കുറുപ്പും ഉന്നയിച്ച വാദം സുപ്രീം കോടതി മുഖവിലയ്ക്കെടുക്കുകയായിരുന്നു.
രാഷ്ട്രപതിക്ക് അയച്ച ബില്ലുകളിൽ മൂന്നെണ്ണം നേരത്തേ ഓർഡിനൻസായി ഇറക്കിയപ്പോൾ ഗവർണർ ഒപ്പിട്ടതാണെന്ന വാദവും കോടതി കണക്കിലെടുത്തു.നിയമസഭ പാസാക്കി രാജ്ഭവന് അയയ്ക്കുന്ന ബില്ലുകളിൽ ഭരണഘടനാപരമായ മാർഗ്ഗരേഖ വരുന്നത് ബില്ലുകളിൽ അടയിരിക്കുന്ന ഗവർണർമാർക്കെതിരെ നിയമ പോരാട്ടത്തിനിറങ്ങിയ കേരളം, തമിഴ്നാട്, തെലങ്കാന സർക്കാരുകൾക്ക് മാത്രമല്ല, ബി.ജെ.പി ഇതര ഭരണമുള്ള മറ്റ് സംസ്ഥാനങ്ങൾക്കും ഗുണകരമാവും. മാർഗ്ഗരേഖ ആവശ്യപ്പെടുന്ന പുതുക്കിയ ഹർജിക്കൊപ്പം, ഏഴ് സുപ്രധാന ബില്ലുകൾ ഗവർണർ അകാരണമായി രാഷ്ട്രപതിക്ക് അയച്ചതിന്റെ നിയമ സാധുത സുപ്രീം കോടതിയിൽ ചോദ്യം ചെയ്യാനും സംസ്ഥാന സർക്കാർ ആലോചിക്കുന്നു.
ഗവർണർക്കതിരെ രാഷ്ട്രീയ പോരാട്ടവും
ബില്ലുകളിൽ ഗവർണർ ഒപ്പിടാതിരിക്കുന്നത് വ്യക്തിപരമായ അജൻഡയുടെ ഭാഗമാണെന്ന് ആരോപിക്കുന്ന സംസ്ഥാന സർക്കാർ, ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും സ്വാധീന വലയത്തിലാണ് ഗവർണറെന്ന ആരോപണം നവ കേരള സദസുകളിലും പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലും കടുപ്പിക്കും. കണ്ണൂർ സർവകലാശാലാ വി.സിയായുള്ള ഡോ.ഗോപിനാഥിന്റെ പുനർ നിയമനം റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിൽ, ഗവർണറിൽ സമ്മർദ്ദം ചെലുത്തിയ സർക്കാരിനെതിരെയും കടുത്ത വിമർശനമുണ്ട്.എന്നാൽ, ചാൻസലറായ ഗവർണർ ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങരുതെന്ന കോടതിയുടെ പരാമർശമാണ് മന്ത്രിമാരും സി,പി.എം നേതാക്കളും ഉയർത്തിക്കാട്ടുന്നത്.ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവല്ല,നിയമലംഘനം നടത്തിയ ഗവർണറാണ് രാജി വയ്ക്കേണ്ടെതെന്ന് പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ,വീണ്ടും രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങുന്നതാണ് ഗവർണർക്ക് നല്ലതെന്ന് ഓർമ്മപ്പെടുത്തിയതും വരും നാളുകളിലെ രാഷ്ട്രീയ പോരാട്ടത്തിന്റെ സൂചനയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |