കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ബി.ജെ.പി നേതാക്കളും പ്രവർത്തകരും ഈ മാസം ക്രിസ്ത്യൻ ഭവനങ്ങൾ സന്ദർശിക്കും. 20 മുതൽ 30വരെ സ്നേഹയാത്രയെന്ന പേരിൽ എല്ലാ ക്രൈസ്തവ ഭവനങ്ങളും സന്ദർശിച്ച് ക്രിസ്‌മസ് ആശംസ നേരാൻ ഇന്നലെ കോട്ടയത്ത് ചേർന്ന സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.
കഴിഞ്ഞ ക്രിസ്മസിനും ഈസ്റ്ററിനും നടത്തിയ സന്ദർശനം ക്രൈസ്തവർക്കിടയിൽ ബി.ജെ.പിയോടുള്ള അകലം കുറച്ചെന്ന വിലയിരുത്തലിലാണ് വീണ്ടും വിപുലമായ സന്ദർശനം നടത്താനൊരുങ്ങുന്നത്.
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ സംസ്ഥാനതലത്തിൽ അടുത്ത മാസം പദയാത്ര നടത്തും. ജില്ലാ, നിയോജകമണ്ഡലങ്ങളിൽ കൺവെൻഷനുകൾ സംഘടിപ്പിക്കാനും കെ. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചതായി ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. ജില്ലാ ആസ്ഥാനങ്ങളിലും നിയോജകമണ്ഡലങ്ങളിലും കൺവെൻഷൻ സംഘടിപ്പിക്കും. സംസ്ഥാന നേതാക്കൾ നേതൃത്വം നൽകുന്ന കൺവെൻഷനുകളിൽ പൗരപ്രമുഖരെയും ഉൾപ്പെടുത്തും.
പദയാത്രയ്‌ക്കൊപ്പം എൻ.ഡി.എയുടെ വിപുലീകരണവും ലക്ഷ്യമിടുന്നുണ്ട്. പലപ്രമുഖ പാർട്ടികളുമായും ഇതിനോടകം ചർച്ച നടത്തി. പി.സി. ജോർജ് നേതൃത്വം നൽകുന്ന കേരള ജനപക്ഷ സെക്കുലർ പാർട്ടി നിലവിൽ എൻ.ഡി.എയിൽ ഇല്ലെങ്കിലും ആശയപരമായി മുന്നണിയുമായി യോജിച്ചാണു പോകുന്നതെന്നും എം.ടി. രമേശ് പറഞ്ഞു.
രാവിലെ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന സംസ്ഥാന നേതൃയോഗം മുതിർന്ന നേതാവ് ഒ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ദേശീയ നിർവാഹക സമിതി അംഗങ്ങളായ കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് ലിജിൻലാൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |