മലപ്പുറം: മലപ്പുറത്ത് വളർത്തു മൃഗങ്ങളുടെ ഫാം ഹൗസിന്റെ മറവിൽ എംഡിഎംഎ വിൽപന നടത്തിയിരുന്നവരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മൂന്ന് പേർ അറസ്റ്റിലായത്. കാവനൂർ സ്വദേശി മുഹമ്മദ് കാസിം (38 ), മമ്പാട് പൊങ്ങല്ലൂർ സ്വദേശി ഷമീം (35 ), ആമയൂർ സ്വദേശി സമീർ കുന്നുമ്മൽ (35 ) എന്നിവരാണ് പിടിയിലായത്.
കാസിമിന്റെ ഉടമസ്ഥതയിൽ അരീക്കോട് മൈത്രയിൽ ഉദ്ദേശം രണ്ടര ഏക്കർ സ്ഥലത്താണ് ഫാം ഹൗസ് സ്ഥിതി ചെയ്യുന്നത്. ഇവിടെ പ്രാവ്, കോഴി, നായ, എമു , ഒട്ടകപക്ഷി, തത്ത തുടങ്ങിയ വളർത്തു മൃഗങ്ങൾ വിൽപന നടത്തിയിരുന്നു. ഇതിന്റെ മറവിലാണ് ഇവർ മൂവരും ചേർന്ന് മയക്കുമരുന്ന് വിൽപന ആരംഭിച്ചത്. ഫാമിൽ നടത്തിയ പരിശോധനയിൽ 52 ഗ്രാം എംഡിഎംഎയും, കാസിമിന്റെ വീട്ടിൽ നിന്ന് 90 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു.
എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും മലപ്പുറം ഐബിയും മഞ്ചേരി റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ റെയ്ഡിൽ എക്‌സൈസ് ഇൻസ്‌പെക്ടർമാരായ മുഹമ്മദ് ഷഫീഖ് പി കെ, ഷിജുമോൻ ടി എന്നിവരും, പ്രിവന്റീവ് ഓഫീസർ ശിവപ്രകാശ് കെഎം, പ്രിവൻറ്റീവ് ഓഫീസർ മുഹമ്മദാലി, സുഭാഷ് വി ,സിവിൽ എക്‌സൈസ് ഓഫീസർമാരായ രാജൻ നെല്ലിയായി, ജിഷിൽ നായർ,അഖിൽ ദാസ് ഇ, സച്ചിൻദാസ് കെ, വനിത സിവിൽ എക്‌സൈസ് ഓഫീസർ ധന്യ കെ, എക്‌സൈസ് ഡ്രൈവർ ഉണ്ണികൃഷ്ണൻ എന്നിവരും പങ്കെടുത്തു.
അതേസമയം, കൊല്ലം മുണ്ടക്കൽ ബീച്ചിന് സമീപം എക്‌സൈസ് സംഘത്തെ ലഹരി മാഫിയ ആക്രമിച്ചു. കൊല്ലം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിനെയാണ് മയക്കുമരുന്ന് ഗുളികൾ പിടികൂടവേ പ്രതികൾ സംഘം ചേർന്ന് ആക്രമിച്ചത്. ഉദയമാർത്താണ്ഡപുരം ചേരിയിൽ വച്ച് മയക്കുമരുന്ന് ഗുളികൾ വിൽപന നടത്തുകയായിരുന്ന മുണ്ടക്കൽ സ്വദേശി ലാറ എന്ന് വിളിക്കുന്ന രതീഷിനെ പിടികൂടുന്ന സമയത്താണ് ആക്രമണം ഉണ്ടായത്.
41 (22.9 ഗ്രാം) ലഹരി ഗുളികകൾ ഇയാളിൽ നിന്നും കണ്ടെടുത്തു. എക്‌സൈസ് ഐബി പ്രിവന്റീവ് ഓഫീസർ ശ്രീകുമാർ നൽകിയ വിവരപ്രകാരം പരിശോധനയ്ക്ക് എത്തിയതായിരുന്നു എക്‌സൈസ് ഇൻസ്‌പെക്ടർ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡ്. ആക്രമണത്തിനിടെ മുണ്ടക്കൽ സ്വദേശികളായ സുജിത്ത്, അജിത്ത്, സെഞ്ചുറി നഗർ സ്വദേശി ലെനിൻ ബോസ്‌കോ എന്നിവരെ എക്‌സൈസ് സംഘം സാഹസികമായി കീഴടക്കി. എന്നാൽ ഒന്നാം പ്രതി രതീഷിനെ സഹോദരന്മാരായ സുധീഷ്,ഗിരീഷ് എന്നിവരും സനോഫർ എന്നയാളും കണ്ടാലറിയാവുന്ന മറ്റ് 3 പേരും ചേർന്ന് രക്ഷപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |