കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമേഹ രോഗവും അണുബാധയും മൂലം കാനം രാജേന്ദ്രന്റെ വലത് കാൽപ്പാദം മുറിച്ചുമാറ്റിയിരുന്നു. ഇതിനെത്തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നുവൈകിട്ട് ഹൃദയാഘാതമുണ്ടാവുകയായിരുന്നു.
സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് അവധി നൽകണമെന്ന് അദ്ദേഹം അപേക്ഷ നൽകിയിരുന്നു. ഇത് ദേശീയ നേതൃത്വം പരിഗണിക്കുന്നതായി രാവിലെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ രണ്ട് ടേമുകളിലായി സിപിഐ സംസ്ഥാന സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുമെന്നതൊക്കെ പ്രചാരണം ആണെന്നും അവധി എടുക്കുന്ന സമയത്ത് ഒരു പകരം സംവിധാനം പാർട്ടി ആലോചിക്കുമെന്നും അദ്ദേഹം മുൻപ് വ്യക്തമാക്കിയിരുന്നു.
1950 നവംബർ പത്തിന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലായിരുന്നു കാനം രാജേന്ദ്രൻ ജനിച്ചത്. എ ഐ വൈ എഫിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. 23ാം വയസിൽ എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറിയായി. 28ാം വയസിൽ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി. എ ബി ബർദനൊപ്പം യുവജനസംഘടനാ രംഗത്ത് ദേശീയതലത്തിലും കാനം പ്രവർത്തിച്ചു.
1982ലും 87ലും വാഴൂർ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി. പിന്നീട് രണ്ടുവട്ടം വാഴൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ശേഷം പൂർണമായും സംഘനാരംഗത്തേയ്ക്ക് മാറിയ കാനം 2015ൽ സിപിഐ സംസ്ഥാന സെക്രട്ടറിയായി. 2022 ഒക്‌ടോബറിൽ മൂന്നാംവട്ടവും സിപിഐ സംസ്ഥാന സെക്രട്ടറിയായി. ഭാര്യ: വനജ, മക്കൾ: സ്‌മിത, സന്ദീപ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |