കോട്ടയം: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ തിരുവനന്തപുരത്തേക്ക് താമസം മാറ്റിയപ്പോഴും കൊച്ചുകളപ്പുരയിടമെന്ന പേരാണ് വീടിനു നൽകിയത്. അച്ഛനും അമ്മയും അന്ത്യവിശ്രമംകൊള്ളുന്ന വാഴൂരിലെ ഈ കുടുംബവീട്ടുവളപ്പിൽ കാനവും ജ്വലിക്കുന്ന ഓർമ്മയാകും. കുടുംബവീട്ടിൽ താമസമില്ലായിരുന്നെങ്കിലും ഗേറ്റ് പൂട്ടാതെ ചങ്ങല ചുറ്റിയ നിലയിലായിരുന്നു. കോട്ടയത്തിനു സമീപം എന്തുപരിപാടി ഉണ്ടെങ്കിലും കാനം ഇങ്ങോട്ട് ഓടിയെത്തി ചങ്ങലമാറ്റി വരാന്തയിലെ ചാരുകസേരയിൽ അല്പനേരം കിടന്ന ശേഷമായിരുന്നു യാത്ര. അവസാനം കാൽപ്പാദം മുറിച്ചുമാറ്റേണ്ട ചികിത്സയ്ക്കായി കൊച്ചിയിലെ ആശുപത്രിയിലേക്ക് പോയപ്പോഴും ഇവിടെയെത്തി വിശ്രമിച്ചാണ് മടങ്ങിയത്. അത് അവസാന യാത്രയാകുമെന്ന് ആരും കരുതിയില്ല.
വാഴൂരിൽ കാനത്തെ തോൽപ്പിച്ച ചീഫ് വിപ്പ് കൂടിയായ ഡോ.എൻ.ജയരാജ് വിയോഗവാർത്ത അറിഞ്ഞ് വെള്ളിയാഴ്ച രാത്രി വീട്ടിലെത്തി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. കാനത്തിന്റെ രാഷ്ട്രീയ വളർച്ചയിലെ ഇടത്താവളമായ സി.പി.ഐ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ മൃതദേഹം വഹിച്ചുള്ള വാഹനം എത്തിയത് രാത്രി ഏറെ വൈകിയാണ്. ജില്ലാ അതിർത്തിയായ ചങ്ങനാശേരിയിൽ ജില്ലാ സെക്രട്ടറി അഡ്വ. വി.ബിബിനുവിന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. കുറിച്ചി, ചിങ്ങവനം, നാട്ടകം, തിരുനക്കര എന്നിവിടങ്ങളിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സൗകര്യം ഒരുക്കിയിരുന്നു. നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടക്കുന്ന അനുസ്മരണസമ്മേളനം ഡി.രാജ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |