രാമക്ഷേത്രത്തിൽ ആകെ 44 വാതിലുകൾ. താഴത്തെ നിലയിൽ നാല് പ്രവേശന കവാടങ്ങൾ ഉൾപ്പെടെ 18 വാതിലുകൾ. ഇവയിൽ ശ്രീകോവിൽ തുടങ്ങി 14 വാതിലുകൾ സ്വർണത്തിൽ പൊതിയും. ശ്രീകോവിലിന്റെ വാതിലിൽ ദേശീയ പക്ഷി മയിലിന്റെ രൂപം കൊത്തിവച്ചിരിക്കുന്നു. രാംലല്ലയെ പ്രാണപ്രതിഷ്ഠാദിനത്തിൽ തങ്കവസ്ത്രം ധരിപ്പിക്കും.-അയോദ്ധ്യ സന്ദർശിച്ച കേരളകൗമുദി ലേഖകൻ എഴുതുന്നു
അയോദ്ധ്യ ഒരുങ്ങുകയാണ്. അവരുടെ ഹൃദയരാമനെ മഹാക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാൻ. മൂന്നുനിലയിൽ നിർമ്മിക്കുന്ന എൻജിനിയറിംഗ് വിസ്മയത്തിലെ താഴത്തെ നിലയുടെ പണി അതിവേഗം ഉദ്ഘാടനത്തിനായി പൂർത്തിയാകുന്നു. മൂടൽ മഞ്ഞിൽ ശാന്തമായി രാമജന്മഭൂമി. ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയോടൊപ്പം നടന്നു. വൻസുരക്ഷാ സന്നാഹമാണ് മേഖലയാകെ. മീഡിയ പാസ് കാണിച്ച് സെക്യൂരിറ്റി പരിശോധനയും കടന്ന് ക്ഷേത്രഭൂമിയിലേക്ക്. 70 ഏക്കർ ഭൂമിയിൽ നൂറുകണക്കിന് തൊഴിലാളികൾ. കൂറ്റൻ യന്ത്രങ്ങളുടെ മുരൾച്ച. സൂര്യപ്രകാശം മഞ്ഞിലൂടെ അരിച്ചിറങ്ങി ക്ഷേത്രത്തിന് സ്വർണശോഭ തീർത്തിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 22ന് തുറന്നുകൊടുക്കുന്ന ശ്രീകോവിൽ (ഗർഭഗൃഹം) താഴത്തെ നിലയിലാണ്. 51 ഇഞ്ച് പൊക്കമുള്ള പ്രധാനമൂർത്തി രാംലല്ലയെ (ബാലനായ രാമൻ) താമരയുടെ രൂപത്തിലുള്ള ശിലയുടെ മുകളിൽ പ്രതിഷ്ഠിക്കും. 35 അടി ദൂരത്തിൽ നിന്ന് വിശ്വാസികൾക്ക് വിഗ്രഹം ദർശിക്കാൻ കഴിയും. കർണാടകയിൽ നിന്ന് കൊണ്ടുവന്ന കൃഷ്ണശിലയിലും രാജസ്ഥാനിലെ വെള്ള മക്രാന മാർബിളിലും അടക്കം മൂന്ന് രാംലല്ല ശില്പങ്ങൾ കൊത്തിയെടുത്തതിൽ ഒരെണ്ണം ക്ഷേത്ര ട്രസ്റ്ര് തിരഞ്ഞെടുത്തിട്ടുണ്ട്. അഞ്ച് വയസുകാരന്റെ ഓജസും ഓമനത്തവും തുളുമ്പുന്ന മുഖമുള്ള രാമശിൽപ്പം.
സർവ്വം തങ്കമയം
ക്ഷേത്രത്തിൽ ആകെ 44 വാതിലുകൾ. താഴത്തെ നിലയിൽ നാല് പ്രവേശന കവാടങ്ങൾ ഉൾപ്പെടെ 18 വാതിലുകൾ. ഇവയിൽ ശ്രീകോവിൽ തുടങ്ങി 14 വാതിലുകൾ സ്വർണത്തിൽ പൊതിയും. ശ്രീകോവിലിന്റെ വാതിലിൽ ദേശീയ പക്ഷി മയിലിന്റെ രൂപം കൊത്തിവച്ചിരിക്കുന്നു. ലോകത്തെ തന്നെ ഏറ്റവും മികച്ച, ബൽഹാർഷാ ഇനത്തിലുള്ള ബ്രൗൺ നിറമുള്ള എ ഗ്രേഡ് തേക്കാണ് വാതിൽ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ വനത്തിൽ നിന്ന് കൊണ്ടുവന്നു. തറ മുഴുവൻ തൂവെള്ള മാർബിൾ പാകി. രാംലല്ലയെ പ്രാണപ്രതിഷ്ഠാദിനത്തിൽ തങ്കവസ്ത്രം ധരിപ്പിക്കും. പഴയ വിഗ്രഹത്തിന് പുതിയ വിഗ്രഹത്തിന് തൊട്ടുമുന്നിലെ പടിക്കെട്ടിൽ ഇരിപ്പിടം നൽകും. രാമനവമി പോലെ പ്രധാന ദിവസങ്ങളിൽ നഗരപ്രദക്ഷിണത്തിന് കൊണ്ടുപോകും. സീതാ രസോയ് (അടുക്കള) ആയ അന്നപൂർണമാതാ ക്ഷേത്രത്തിലാകും രാമനുള്ള പ്രസാദം തയ്യാറാക്കുന്നത്.
32 പടികൾ കയറണം
പ്രധാനകവാടം കടന്ന് 32 പടികൾ കയറി ശ്രീകോവിലിന് മുന്നിലെത്താം. കിഴക്ക് ഭാഗത്തെ വാതിൽ വഴിയാണ് ഭക്തർക്ക് പ്രവേശനം. തെക്ക് ഭാഗത്തെ വാതിൽ വഴി പുറത്തുപോകണം. രാമായണത്തിലെ മഹർഷിമാരായ വാത്മീകി, വസിഷ്ഠൻ, വിശ്വാമിത്രൻ, അഗസ്ത്യ മുനി, മാതാ ശബരി, ദേവി അഹല്യ, നിഷാദ രാജാവ് എന്നിവർക്കായി ഉപക്ഷേത്രങ്ങൾ നിർമ്മിക്കും. ജഡായുവിന്റെ മൂർത്തിയും. ക്ഷേത്രത്തെ ചുറ്റി വൻമതിൽ (പർക്കോട്ട) ഉണ്ടാകും. നാല് മൂലകളിലായി സൂര്യൻ, ഭഗവതി, ഗണപതി, ശിവൻ എന്നിവരുടെ മൂർത്തികൾ സ്ഥാപിക്കും.
ഒന്നാം നിലയിൽ ദർബാർ
250 അടി വീതിയിലും 161 അടി ഉയരത്തിലുമാണ് ഉത്തരേന്ത്യൻ നാഗര രീതിയിൽ ക്ഷേത്രം നിർമ്മിക്കുന്നത്. ഓരോ നിലയ്ക്കും 20 അടി ഉയരം. ശ്രീരാമന്റെ ദർബാർ ആണ് ഒന്നാം നിലയിൽ ഒരുക്കുക. രാമനും സീതയും തങ്ക സിംഹാസനത്തിൽ ഇരിക്കുന്ന രീതിയിൽ പ്രതിഷ്ഠിക്കും. സമീപത്ത് ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നനൻ എന്നിവർ. തൊഴുകൈയോടെ മുട്ടുകുത്തി ഹനുമാൻ. ഇവിടെ പണികൾ നടക്കുന്നതേയുള്ളു. 2025 അവസാനത്തോടെ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ പണികളും പൂർത്തിയാക്കാൻ കഴിയുമെന്നാണ് ട്രസ്റ്ര് പ്രതീക്ഷിക്കുന്നത്.
ആയിരം വർഷം ആയുസ്
കടുത്ത വെല്ലുവിളികൾ നേരിട്ടാണ് ക്ഷേത്ര സമുച്ചയം ഉയരുന്നതെന്ന് ട്രസ്റ്റ് ഭാരവാഹികൾ
പറഞ്ഞു. ദുർബലമായ ഇളകിയ മണ്ണായിരുന്നു വലിയ വെല്ലുവിളി. സരയു നദീയുടെ സാന്നിദ്ധ്യവും. മഴക്കാലത്ത് നദീജലം ക്ഷേത്രത്തിന്റെ 500 മീറ്റർ അടുത്തുവരെ എത്താറുണ്ട്. മണ്ണൊലിപ്പിനും സാദ്ധ്യത. ഭൂകമ്പ മേഖലയാണെന്നതും, പാറകെട്ടുകൾ തീരെയില്ലാത്തതും ബുദ്ധിമുട്ട്. കൃത്രിമ പാറക്കെട്ടൊരുക്കിയാണ് വെല്ലുവിളി മറികടന്നത്. ഇളകിയ മണ്ണ് നീക്കി 14 മീറ്റർ ആഴത്തിൽ 56 പാളികളായി കോൺക്രീറ്റ് ( റോളർ കോംപാക്ട് കോൺക്രീറ്റ്) അടിത്തറയിട്ടു. പാറപൊടി, ഫ്ലൈ ആഷ് എന്നിവ ചേർത്തു. ഒൻപത് ഏക്കർ വിസ്തൃതിയുള്ള ക്ഷേത്രസമുച്ചയത്തിന് അടിയിൽ കൃത്രിമപ്പാറയായി അതുമാറി. 6.5 റിക്ടർ സ്കെയിൽ ഭൂകമ്പമുണ്ടായാലും അനങ്ങില്ല. ക്ഷേത്ര നിർമ്മാണത്തിന് ഇരുമ്പും, സ്റ്റീലും ഉപയോഗിച്ചിട്ടില്ല.
പച്ചപ്പിന്റെ ക്ഷേത്രഭൂമി
70 ഏക്കറിന്റെ 70 ശതമാനത്തിലും പച്ചപ്പ് നിലനിറുത്താനാണ് പദ്ധതി. നിലവിൽ 600ൽപ്പരം മരങ്ങളെ സംരക്ഷിച്ച് നിലനിറുത്തിയിട്ടുണ്ട്. ക്ഷേത്രസമുച്ചയത്തിന് ആകെ 392 തൂണുകളുണ്ടാകും. താഴത്തെ നിലയിൽ മാത്രം 190 തൂണുകൾ. ക്ഷേത്രം ആത്മനിർഭർ ആണെന്ന് ഭാരവാഹികൾ. സ്വന്തമായി പവർ ഹൗസ് സ്റ്റേഷൻ. അവിടെ നിന്നാണ് വൈദ്യുതി. രണ്ട് സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ, വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്, ഫയർ ബ്രിഗേഡ്, അണ്ടർഗ്രൗണ്ട് റിസർവോയർ എന്നിവയുമുണ്ടാകും. ദർശനം മാത്രമേ അയോദ്ധ്യയിൽ ഉണ്ടാകുകയുള്ളൂ. വഴിപാടുകൾ ഇല്ല. പണം വാങ്ങി സ്പെഷ്യൽ തൊഴൽ എന്ന ഏർപ്പാടില്ല. വി.ഐ.പികൾ സമയം നേരത്തേ അറിയിക്കുമ്പോൾ അതനുസരിച്ച് ക്രമീകരണം നടത്തും. ക്ഷേത്രത്തിന്റെ പ്രസാദം പുറത്തെ കൗണ്ടറിൽ ലഭിക്കും. സൗജന്യമാണിത്. പ്രായമായവർക്കും, അംഗപരിമിതർക്കും ലിഫ്റ്റും റാമ്പുകളുമുണ്ടാകും. ഒരേസമയം 25,000 തീർത്ഥാടകർക്ക് അവരുടെ സാമഗ്രികൾ സൂക്ഷിക്കാൻ ലോക്കർ സൗകര്യമുള്ള തീർത്ഥാടക സൗകര്യ കേന്ദ്രമൊരുക്കും. ആശുപത്രി സ്ഥാപിക്കാനും പദ്ധതിയുണ്ട്.
മുഖഛായ മാറി അയോദ്ധ്യ
നഗരത്തിലെ മാറ്റം പ്രകടമാണ്. പാതകൾ വികസിച്ചിരിക്കുന്നു. കച്ചവടസ്ഥാപനങ്ങൾ പുതുക്കി പണിയുന്നു. എങ്ങും വിശ്വാസികളുടെ ഒഴുക്ക്. ബാറ്ററിയിലോടുന്ന ഇ - റിക്ഷകൾ തലങ്ങും വിലങ്ങും പായുന്നു. ഇപ്പോൾ എല്ലാ വഴികളും താത്കാലിക ക്ഷേത്രത്തിലേക്കാണ്. ജനുവരി 22ന് പുതിയ ക്ഷേത്രം തുറക്കുന്നതോടെ ജനം വഴിമാറിയൊഴുകും. രാംപഥും, ഭക്തപഥും, ധർമ്മപഥും, സുഗ്രീവ കോട്ടയും കടന്നാണ് ക്ഷേത്രത്തിലെത്തേണ്ടത്. വഴിയുടെ ഇരുവശത്തും അവസാനവട്ട മിനുക്കുപണികൾ അതിദ്രുതം പുരോഗമിക്കുന്നു. മതിലുകൾ ടെറാക്കോട്ട, കളിമണ്ണ് ശിൽപങ്ങളും, മുറൽ പെയിന്റിംഗും ഉപയോഗിച്ച് സൗന്ദര്യവത്ക്കരിക്കുന്നു. രാമായണക്കഥയാണ് ശില്പങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും പറയുന്നത്. രാമക്ഷേത്രത്തിന്റെ പ്രധാന പ്രവേശനകവാടം രാമജന്മഭൂമി പഥിലാണ്. 90 അടിയാണ് ഇവിടെ റോഡിന്റെ വീതി. നയാഘട്ടിലെ രാമകഥാ മ്യൂസിയവും നവീകരിക്കുന്നുണ്ട്.
അയോദ്ധ്യയിലെ കുറച്ചു കുട്ടികൾ തെരുവിൽ കൂട്ടംകൂടി നിൽക്കുന്നുണ്ട്. വിശ്വാസികളുടെ നെറ്രിയിൽ 'ജയ് ശ്രീറാം" അച്ച് ഉപയോഗിച്ച് തിലകം ചാർത്തി ഇരുപതും മുപ്പതും രൂപ വരുമാനമുണ്ടാക്കുന്നു. ഭസ്മവും കുങ്കുമവും ചന്ദനവും ഉപയോഗിക്കുന്നു. പലരും കുടുംബസമേതമാണ് ഇത്തരത്തിൽ ജയ് ശ്രീറാം പതിപ്പിക്കുന്നത്. വിശ്വാസം അതിന്റെ പരകോടിയിലാണ്. സ്വദേശികൾ മാത്രമല്ല വിദേശികളെയും ധാരാളം കാണാം.
ഇസ്രയേലിലെ ഗിൽ അയോദ്ധ്യയിലെത്തിയത് അതിന്റെ ചരിത്രപരമായ കൗതുകങ്ങൾ നേരിട്ടു കാണാനാണ്. ക്ഷേത്രനഗരിയെ അടുത്തറിയുകയാണ് ഉദ്ദേശ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ ഒട്ടേറെ വിദേശികൾ അയോദ്ധ്യയിലേക്ക് എത്തുന്നു. സരയൂ നദിക്കരയിലും തിരക്കേറെ. സർജു നദിയെന്നാണ് അയോദ്ധ്യയിലുള്ളവർ സംബോധന ചെയ്യുന്നത്.
ആഢംബരത്തിന്റെ
ടെന്റ് സിറ്റി
അയോദ്ധ്യയിലെ അഞ്ചിടങ്ങളിൽ മിനി സിറ്റി മാതൃകയിലാണ് ആഢംബര സൗകര്യങ്ങളോടെ ടെന്റ് സിറ്റി തയ്യാറാകുന്നത്. ബ്രഹ്മകുണ്ഡ്, ഗുപ്താർ ഘട്ട്, ബാഗ് ബിജേസി, രാംകഥാ പാർക്ക്, കർസേവക്പുരം എന്നിവിടങ്ങളിൽ. അവധ് - വാരാണസി ഭക്ഷണപെരുമ ആസ്വദിക്കാം. ഓപ്പൺ തിയേറ്റർ, കരകൗശല വില്പന കേന്ദ്രങ്ങൾ തുടങ്ങിയവയുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |