തൃശൂർ: പാട്ട് വിവാദത്തിലേക്ക് തന്നെ വലിച്ചിഴയ്ക്കുന്നതിൽ വിഷമമുണ്ടെന്ന് ഗാനരചയിതാവ് ബി കെ ഹരിനാരായണൻ. ശ്രീകുമാരൻ തമ്പിക്കുണ്ടായ മാനസിക വിഷമത്തിൽ ഒപ്പം നിൽക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. കേരള സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി ഉയർത്തിയ വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു ഹരിനാരായണൻ.
'തമ്പി സാറിന്റെ പാട്ടുകൾ ഒരിക്കലും ക്ലീഷേ അല്ല. അദ്ദേഹത്തിന്റെ ഏത് വരിയേക്കാളും എത്രയോ താഴെയാണ് എന്റെ വരികൾ. കേരളഗാനവുമായി ബന്ധപ്പെട്ട് ശ്രീകുമാരൻ തമ്പിയുടെ പങ്ക് ഇന്നലെയാണ് അറിഞ്ഞത്. മലയാളി ഇന്നു പാടി നടക്കുന്ന പ്രണയഗാനങ്ങളെല്ലാം നൽകിയത് ശ്രീകുമാരൻ തമ്പിയാണ്. തമ്പി സാറിന്റെ പാട്ടിനുവേറെ താരതമ്യങ്ങളില്ല. അദ്ദേഹത്തിന് ഇങ്ങനെ ഒരു മനോവിഷമം ഉണ്ടായിട്ടുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ ഈ പാട്ടെഴുതാൻ തയാറാകുമായിരുന്നില്ല'–അദ്ദേഹം പ്രതികരിച്ചു.
അതേസമയം, ശ്രികുമാരൻ തമ്പിയുടെ ഗാനം കമ്മിറ്റിയംഗങ്ങളാരും അംഗീകരിക്കാത്തതിനാലാണ് നിരാകരിച്ചതെന്ന് കേരള സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ കെ. സച്ചിദാനന്ദൻ മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. 'ശ്രീകുമാരൻ തമ്പി പാട്ട് എഴുതണമെന്നത് കമ്മിറ്റിയിൽ തീരുമാനിച്ചതാണ്. പാട്ട് കമ്മിറ്റിക്ക് മുമ്പാകെ വച്ചപ്പോൾ അംഗങ്ങൾക്ക് സമ്മതമായിരുന്നില്ല. വീണ്ടും ഗാനം ക്ഷണിച്ചു. വീണ്ടുമെത്തിയ പാട്ടുകളിൽ ഹരിനാരായണൻ എഴുതിയ പാട്ടാണ് കൂടുതൽ നല്ലതാണെന്ന് തോന്നിയത്. ഹരിനാരായണന്റെ നിർദേശിച്ച പ്രകാരം ബിജിപാലായിരിക്കും പാട്ടിന് സംഗീതം നൽകുന്നത്. സംഗീതം നൽകി ചിട്ടപ്പെടുത്തിയ ഗാനം അംഗീകാരം ലഭിക്കുന്നതിനായി വീണ്ടും കമ്മിറ്റിക്ക് മുമ്പാകെ വയ്ക്കും. ഇത് സ്വീകരിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും സച്ചിദാനന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |