ന്യൂഡൽഹി: കേരളത്തെ കേന്ദ്രസർക്കാർ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിമാരും എൽ.ഡി.എഫ് എം.എൽ.എമാരും നാളെ ഡൽഹി ജന്ദർ മന്ദറിൽ പ്രതിഷേധിക്കും.
കോൺഗ്രസ് ഒഴികെയുള്ള 'ഇന്ത്യാ'മുന്നണി പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സമാന വിഷയം ഉന്നയിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ഇന്ന് ഇതേ വേദിയിൽ പ്രതിഷേധിക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രാത്രി ഡൽഹിയിലെത്തി. മന്ത്രിമാരും എം.എൽ.എമാരും ഇന്നെത്തും. സമരത്തിൽ ഏതൊക്കെ കക്ഷികൾ പങ്കെടുക്കുമെന്ന കാര്യത്തിൽ അവ്യക്തതയുള്ളതിനാൽ ഇന്നലെ വിളിച്ച പത്രസമ്മേളനത്തിൽ അക്കാര്യം വെളിപ്പെടുത്തിയില്ല.
യു.ഡി.എഫ് വിട്ടു നിൽക്കുന്നതിനാൽ ക്ഷണമുണ്ടെങ്കിലും കോൺഗ്രസ് ദേശീയ നേതൃത്വം സമരത്തിന് വരില്ലെന്നാണ് സൂചന. ഡി.എം.കെ, ആർ.ജെ.ഡി, നാഷണൽ കോൺഫറൻസ്, ആംആദ്‌മി പാർട്ടി, ജെ.എം.എം, എൻ.സി.പി, ഇടതു പാർട്ടികൾ എന്നിവയുടെ ദേശീയ നേതാക്കളെയാണ് മുഖ്യമന്ത്രി പരിപാടിക്ക് ക്ഷണിച്ചതെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു. സി.പി.എം നേതാവ് എളമരം കരീം, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ. മാണി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. കോൺഗ്രസിന്റെ കാര്യം ചോദിച്ചപ്പോൾ ക്ഷണിച്ചത് മുഖ്യമന്ത്രിയാണെന്ന മറുപടിയാണ് നേതാക്കൾ നൽകിയത്. സംസ്ഥാന കോൺഗ്രസിന്റെ സമ്മർദ്ദം ദേശീയ നേതൃത്വത്തിന് മേൽ ഉണ്ടാകുമെന്നും അവർ സൂചിപ്പിച്ചു.
സമരം ധൂർത്താണെന്ന കേന്ദ്ര മന്ത്രി വി. മുരളീധരന്റെ പ്രസ്‌താവന ചൂണ്ടിക്കാട്ടിയപ്പോൾ എല്ലാവരും സ്വന്തം ചെലവിലാണ് പങ്കെടുക്കുന്നതെന്ന് നേതാക്കൾ അറിയിച്ചു.
ഡി.എം.കെ കറുത്ത വേഷത്തിൽ: കേജ്‌രിവാളും മാനുമെത്തും
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പിന്തുണ അറിയിച്ച് പിണറായി വിജയന് കത്തയച്ചിട്ടുണ്ട്. ഡി.എം.കെ പ്രതിനിധികൾ കറുത്ത വേഷത്തിൽ സമരത്തിനെത്തും
ആംആദ്‌മി പാർട്ടിയെ പ്രതിനിധീകരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്സിംഗ് മാൻ എന്നിവർ പങ്കെടുത്തേക്കും
സമരവേദി ജന്ദർമന്ദറിൽ നിന്ന് രാംലീലാ മൈതാനത്തേക്ക് മാറ്റാൻ ആവശ്യപ്പെട്ട ഡൽഹി പൊലീസ് ഒടുവിൽ അതേ വേദിയിൽ അനുമതി നൽകി
നാളെ രാവിലെ 11ന് കേരള ഹൗസിൽ നിന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മാർച്ച് പുറപ്പെടും. ഡൽഹിയിലെ മലയാളി സംഘടനാ പ്രതിനിധികളും പങ്കെടുക്കും
സ്റ്റാലിനെ നന്ദി അറിയിച്ച് മുഖ്യമന്ത്രി
അതിജീവനത്തിനായുള്ള കേരളത്തിന്റെ ഡൽഹി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും പങ്കെടുക്കാനുള്ള ഡി.എം.കെയുടെ സന്നദ്ധത അറിയിക്കുകയും ചെയ്ത തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി അറിയിച്ചു.
സംസ്ഥാനങ്ങളുടെ ഭരണനിർവഹണ പ്രക്രിയയിലും ധനവിനിയോഗത്തിലും കൈകടത്താനും അതുവഴി ഫെഡറൽ തത്വങ്ങളെ അട്ടിമറിക്കാനുമുള്ള കേന്ദ്ര നീക്കങ്ങൾക്കെതിരായുള്ള യോജിച്ച ശബ്ദമാണ് ജന്തർമന്തറിൽ നാളെ ഉയരുക. കേരളത്തിന്റെ മന്ത്രിമാരും എം.എൽ.എമാരും എം.പിമാരും അണിനിരക്കുന്ന പ്രതിഷേധ വേദിയിൽ സമാന വെല്ലുവിളികൾ നേരിടുന്ന മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കളും പങ്കുചേരുകയാണെന്നും മുഖ്യമന്ത്രി ഫേസ് ബുക്കിൽ കുറിച്ചു. ജനാധിപത്യ, മതനിരപേക്ഷ, ഫെഡറൽ മൂല്യങ്ങളെ സംരക്ഷിക്കാനായി വിപുലമായ മുന്നേറ്റം ഉയർന്നുവരേണ്ടതുണ്ട്. സ്റ്റാലിന്റെ പിന്തുണ ആ മുന്നേറ്റത്തിന് കൂടുതൽ കരുത്തു പകരുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |