കാസർകോട്: വനംമന്ത്രി എ കെ ശശീന്ദ്രൻ ജനങ്ങളെ വന്യമൃഗങ്ങൾക്ക് എറിഞ്ഞുകൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യനല്ലാത്ത അദ്ദേഹം ഉടൻ തന്നെ രാജി വയ്‌ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനൊപ്പം കാസർകോട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കാസർകോട് ജില്ലയെ ഭരണകൂടം അവഗണിക്കുകയാണ്. എൻഡോസൾഫാൻ ബാധിച്ച കുട്ടികളെ ഇപ്പോഴും കാണുമ്പോൾ സങ്കടമാണ്. ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ച ഒരു മെഡിക്കൽ കോളേജുണ്ട് അവിടെ. അതിനെയൊന്ന് തിരിഞ്ഞ് നോക്കാൻ പോലും സർക്കാർ മനസ് കാണിക്കുന്നില്ല. ആശുപത്രിക്കായി ടാറ്റ 50കോടി രൂപ മാറ്റി വച്ചിട്ട് അത് ഗുണകരമായി ഉപയോഗിക്കാൻ പോലും താൽപ്പര്യം കാണിക്കാത്ത ഗവൺമെന്റാണ് ഇവിടെയുള്ളത്. മത്സ്യത്തൊഴിലാളി യൂണിയനുകൾ, കർഷക യൂണിയനുകൾ തുടങ്ങിയവരെല്ലാം അനുഭവിക്കുന്ന പ്രശ്നങ്ങളെല്ലാം ഐക്യജനാധിപത്യ മുന്നണി അധികാരത്തിൽ വന്നുകഴിഞ്ഞാൽ ഉണ്ടാവില്ലെന്ന് ഞാനും പ്രതിപക്ഷ നേതാവും ഉറപ്പ് തരുന്നു. ഞങ്ങളെക്കൊണ്ട് ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും അവർക്കായി ഞങ്ങൾ ചെയ്യും. വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ അണികളെ സജ്ജമാക്കാൻ വേണ്ടിയാണ് ജാഥ സംഘടിപ്പിക്കുന്നത്.' - കെ സുധാകരൻ പറഞ്ഞു.
'വയനാട്ടിൽ കഴിഞ്ഞ നാലഞ്ച് വർഷമായി വന്യമൃഗങ്ങളും ജനങ്ങളും തമ്മിലുള്ള സംഘർഷം തുടർന്നുകൊണ്ടിരിക്കുകയാണ്. സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണ്. ജനങ്ങളും കാർഷികോൽപ്പന്നങ്ങളും നശിച്ചുകൊണ്ടിരിക്കുകയാണ്. വനംമന്ത്രി മാത്രമല്ല, വയനാട് ജില്ലയുടെ ചാർജുള്ള ആൾ കൂടിയാണ് എ കെ ശശീന്ദ്രൻ. മനുഷ്യരെ വന്യമൃഗങ്ങൾക്ക് എറിഞ്ഞുകൊടുക്കുകയാണ്. ആ സ്ഥാനത്തിരിക്കാനുള്ള യോഗ്യത പോലും വനംമന്ത്രിക്കില്ല. അദ്ദേഹം രാജിവയ്‌ക്കണം. വന്യജീവി സംഘർഷത്തിൽ മരിച്ചവർക്ക് ഏഴ് മാസമായി നഷ്ടപരിഹാരം കൊടുത്തിട്ടില്ല. ജനങ്ങളുടെ പ്രശ്നങ്ങൾ കാണാത്ത സർക്കാരാണ് ഇപ്പോഴുള്ളത്.' - വി ഡി സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |