കോഴിക്കോട്: സ്‌കൂളിനകത്ത് പൂജ നടത്തിയതിൽ പ്രതിഷേധ മാർച്ചുമായി സിപിഎം. കോഴിക്കോട് കുറ്റ്യാടിക്കടുത്ത് നെടുമണ്ണൂർ എൽ പി സ്‌കൂളിൽ ഇന്നലെ രാത്രിയാണ് സംഭവം. സ്ഥലത്തെ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പൂജ നടന്നത്. സ്‌കൂൾ മാനേജർ അരുണയുടെ മകൻ രുധീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനുപിന്നിലെന്നാണ് വിവരം.
സംഭവം അറിഞ്ഞ സിപിഎം പ്രവർത്തകരും നാട്ടുകാരും സ്‌കൂളിലെത്തി പ്രതിഷേധിച്ചു. തുടർന്ന് പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് സ്‌കൂളിലേയ്ക്ക് മാർച്ച് നടത്തുമെന്ന് സിപിഎമ്മും ഡി വൈ എഫ് ഐയും അറിയിച്ചു.
സ്‌കൂൾ ഗ്രൗണ്ടിൽ അസാധാരണമായി വെളിച്ചവും വാഹനങ്ങളും കണ്ട നാട്ടുകാർ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് പൂജ നടക്കുന്നതായി മനസിലാക്കിയത്. പിന്നാലെ സിപിഎം പ്രവർത്തകരെത്തി പൂജ തടഞ്ഞു. കൂടുതൽ നാട്ടുകാരും എത്തി പ്രതിഷേധിച്ചതോടെ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതേത്തുടർന്ന് പൂജ നടത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
മഹാനവമിയോടനുബന്ധിച്ച് സാധാരണ സ്‌കൂളുകളിൽ പൂജ നടത്താറുണ്ടെന്നും അത് മുടങ്ങിയതിനാൽ പകരം ഗണപതി ഹോമം നടത്തുകയായിരുന്നുവെന്നുമാണ് സംഭവത്തിൽ സ്‌കൂൾ അധികൃതർ നൽകുന്ന വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |