കല്ലടിക്കോട്: പാലക്കാട് - കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയിൽ വരുന്നത് 48 അടിപ്പാതകളും രണ്ട് റെയിൽവേ മേൽപാലങ്ങളും. ഗതാഗത തടസമില്ലാതെ ചരക്ക് വാഹനങ്ങൾക്ക് 100 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ പാകത്തിൽ പാലക്കാട് ജില്ലയിലെ മരുതറോഡ് മുതൽ കോഴിക്കോട് ഒളവണ്ണ വരെ വ്യാപിച്ച് കിടക്കുന്ന 121 മീറ്റർ പാതയാണ് ഗ്രീൻഫീൽഡ് ഹൈവേ. പദ്ധതി യാഥാർത്ഥ്യമായാൽ കോഴിക്കോടിനും പാലക്കാടിനും ഇടയിൽ പരമാവധി യാത്ര സമയം രണ്ട് മണിക്കൂറായി കുറക്കാനാകുമെന്നാണ് പ്രതീക്ഷ.
ഒരു കിലോമീറ്റർ നിർമ്മിക്കാൻ ചെലവ് 66 കോടി
പാലക്കാട് -കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ ഒരു കിലോമീറ്റർ നിർമ്മിക്കാൻ 66 കോടി ചെലവ് വരുമെന്ന് സാങ്കേതിക വിദഗ്ദ്ധർ. വനഭൂമിയും ചതുപ്പുനിലങ്ങളും തിരക്കേറിയ പട്ടണങ്ങളും ഒഴിവാക്കി നിർമ്മിക്കുന്ന പാതക്ക് 7938 കോടി രൂപയാണ് ആകെ നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. 83.29 ശതമാനം കൃഷിഭൂമിയിലൂടെയാണ് പാത കടന്നുപോകുക. എൻ.എച്ച് 544, എൻ.എച്ച് 66 പാതകളെ ബന്ധിപ്പിക്കുന്ന പ്രധാന ഇടനാഴിയാവും ഗ്രീൻഫീൽഡ് ഹൈവേ.
തുടക്കത്തിൽ സ്ഥലമെടുപ്പിന് നാല് ഡെപ്യൂട്ടി തഹസിൽദാറുമാരെയാണ് നിയമിച്ചിരുന്നത്. ഇവർക്ക് കീഴിൽ ഏഴ് റവന്യൂ ഉദ്യോഗസ്ഥരെയും അനുബന്ധ ജോലികൾക്ക് ചുമതലപ്പെടുത്തി. ജില്ലയിൽ കരിമ്പ, മരുതറോഡ് വില്ലേജുകളിലാണ് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രാഥമിക സർവേ പൂർത്തിയാക്കിയത്.
നഷ്ടപരിഹാരം എവിടെ
മൂന്നുവർഷം മുമ്പ് ആരംഭിച്ച പദ്ധതി പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുമ്പോഴും പലർക്കും നഷ്ടപരിഹാരം നൽകുന്നതിൽ അനാസ്ഥ തുടരുകയാണ്. വിശദ മൂല്യനിർണയ റിപ്പോർട്ട് അഥവ ഡി.വി.ആറിന്റെ കേന്ദ്ര തല അംഗീകാരം കിട്ടാത്തതാണ് ഭൂവുടമകളെ ദുരിതത്തിലാക്കുന്നത്. നാല് വില്ലേജുകളിലെ സ്ഥലവും വീടും നഷ്ടപ്പെടുന്നവർ നഷ്ടപരിഹാര തുക കിട്ടാൻ വൈകുന്നതിൽ ആശങ്കയിലാണ്. ഇതിനിടയിൽ സ്ഥലമെടുപ്പ് ഉന്നത ഉദ്യോഗസ്ഥൻ സ്ഥലം മാറിയതും ആവശ്യത്തിന് സ്ഥലമെടുപ്പ് ഉദ്യോഗസ്ഥരുടെ കുറവും വിനയായി. സമയബന്ധിതമായി തന്നെ ഗ്രീൻഫീൽഡ് ഹൈവേക്ക് ഭൂമിയും മറ്റും വിട്ടുകൊടുക്കുന്നവർക്ക് നഷ്ടപരിഹാരം കൈമാറുമെന്നാണ് അധികൃതരുടെ നിലപാട്. അതിനിടെ തച്ചമ്പാറ, തെങ്കര ഗ്രാമപഞ്ചായത്തിലെ നിവാസികൾ കളക്ടറെ കണ്ട് പരാതി ബോധിപ്പിച്ചു.
ഗ്രാമങ്ങളുടെ മുഖഛായ മാറും
റോഡ് നിർമ്മാണത്തിനായി 58,400 മെട്രിക് ടൺ മണ്ണാണ് ഉപയോഗിക്കുക. 1,22,470 മരങ്ങൾ പദ്ധതി പ്രദേശത്ത് നിന്ന് വെട്ടിമാറ്റും. 2000ൽ പരം ഉടമകളുടെ ഭൂമി കേന്ദ്ര ദേശീയപാത ഉപരിതലമന്ത്രാലയം ഏറ്റെടുക്കുമ്പോൾ 2000 കോടി രൂപ പാലക്കാട് ജില്ലയിൽ മാത്രം വിതരണം ചെയ്യും. ജില്ലയിലെ പാലക്കാട് താലൂക്ക്, മണ്ണാർക്കാട് താലൂക്ക് എന്നിവിടങ്ങളിലെ 21 വില്ലേജുകളിലൂടെയാണ് പാത കടന്നുപോകുക. ഗ്രീൻഫീൽഡ് ഹൈവേ വരുന്നത് വഴി ചെന്നൈ -കോഴിക്കോട് വ്യവസായ ഇടനാഴിക്ക് ബദലാവും. 37,130 മെട്രിക് ടൺ സ്റ്റീലും 1,060,610 മെട്രിക് ടൺ മണലും നിർമ്മാണത്തിന് വേണം. 39 ഗ്രാമങ്ങളുടെ മുഖഛായ തന്നെ മാറ്റിമറിക്കുന്ന പദ്ധതിയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |