തിരുവനന്തപുരം: വനഭൂമികളിൽ 1977ന് മുമ്പ് കുടിയേറിയ കർഷകർക്കും പിൻഗാമികൾക്കും പട്ടയം നൽകാനുള്ള നടപടികൾ തുടങ്ങി. പട്ടയത്തിന് അപേക്ഷിക്കാത്തവരെയാണ് പരിഗണിക്കുന്നത്. ഇതിനായി റവന്യുമന്ത്രി കെ. രാജൻ ഇന്ന് വില്ലേജ് ഓഫീസർമാരുടെ ഓൺലൈൻ മീറ്റിംഗ് വിളിച്ചു.
77ന് മുമ്പ് വനഭൂമിയിൽ കുടിയേറിയ കർഷകർക്ക് കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ നിയമവും ചട്ടങ്ങളുമുണ്ടാക്കി അപേക്ഷിച്ചവർക്കെല്ലാം പട്ടയം നൽകിയിരുന്നു. എന്നാൽ പട്ടയത്തിന് അപേക്ഷിക്കാത്ത ആയിരക്കണക്കിന് ആളുകളുണ്ടെന്ന് സർക്കാർ കണ്ടെത്തിയിരുന്നു. സംസ്ഥാന വനം, റവന്യുവകുപ്പ് മന്ത്രിമാർ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയെ സന്ദർശിച്ച് കേരളത്തിലെ പ്രത്യേക സാഹചര്യം വിശദമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് അർഹരായവരിൽ നിന്ന് അപേക്ഷ സ്വീകരിക്കാൻ കേന്ദ്രം നിർദ്ദേശിച്ചത്.
കുടിയേറ്റക്കാരുടെ കൈവശ രേഖയടക്കമുള്ള അപേക്ഷ സ്വീകരിച്ച് സമയബന്ധിതമായി വനം-റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന പൂർത്തിയാക്കും. അപേക്ഷകൾ പരിവേഷ് പോർട്ടലിൽ അപ് ലോഡ് ചെയ്ത് കേന്ദ്ര അനുമതി വാങ്ങി പട്ടയം നൽകും.
നോഡൽ ഓഫീസർ വരും
അപേക്ഷകളിൽ കേന്ദ്രാനുമതി വേഗത്തിൽ കിട്ടാനുള്ള നടപടികൾ ഏകോപിപ്പിക്കാൻ സംസ്ഥാന ലാന്റ് റവന്യൂ കമ്മിഷണറേയും കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥനെയും നോഡൽ ഓഫീസറായി ചുമതലപ്പെടുത്തി.
പരിവേഷ് പോർട്ടൽ
പരിസ്ഥിതി, വനം വന്യജീവി, തീരപരിപാലനം എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന, ജില്ലാതല അധികാര സ്ഥാനങ്ങളിൽ നിന്ന് അനുമതിക്കുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കാനുള്ള സംവിധാനം. https://parivesh.nic.in/.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |