കൊച്ചി: ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ ഇന്ന് ഹെെക്കോടതിയിൽ ഹാജരാക്കും. പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണോ എന്നതിൽ വാദം കേൾക്കാനാണ് പ്രതികളെ ഹാജരാക്കുന്നത്. കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 14 പ്രതികളിൽ 12പേരെയാണ് ഇന്ന് കോടതിയിൽ ഹാജരാക്കുക.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത എം സി അനൂപ്, കിർമ്മാണി മനോജ്, കൊടി സുനി അടക്കം ഒന്നു മുതൽ ഏഴ് വരെയുള്ള പ്രതികൾ, എട്ടാം പ്രതി കെ സി രാമചന്ദ്രൻ പതിനൊന്നാം പ്രതി ട്രൗസർ മനോജൻ, 18-ാം പ്രതി വായപ്പടച്ചി റഫീഖ് എന്നിവർക്കൊപ്പം പുതിയതായി കുറ്റക്കാരാണെന്ന് കണ്ടെത്തിയ രണ്ടുപേരെയും ഹാജരാക്കും.
പത്താം പ്രതിയും സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗവുമായിരുന്ന കെ കെ കൃഷ്ണൻ, കണ്ണൂർ കുന്നോത്തുപറമ്പ് മുൻ ലോക്കൽ കമ്മിറ്റി അംഗം ജ്യോതി ബാബു എന്നിവരെയാണ് വിചാരണ കോടതി ഉത്തരവ് റദ്ദാക്കി ഹെെക്കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇരുവരും കഴിഞ്ഞാഴ്ച കീഴടങ്ങിയിരുന്നു. ഇവരുടെ ശിക്ഷയിലും കോടതി ഇന്ന് വാദം കേൾക്കും. രാവിലെ 10.15നാണ് വാദം കേൾക്കുക.
വടകരയ്ക്കടുത്ത് ഒഞ്ചിയത്തുവച്ച് 2012 മേയ് നാലിനാണ് ടി പി കൊല്ലപ്പെട്ടത്. ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സി പി എമ്മിൽനിന്ന് വിട്ടുപോയി ആർ എം പി എന്ന പാർട്ടിയുണ്ടാക്കിയതിൽ പ്രതികൾ പകവീട്ടുകയായിരുന്നെന്നാണ് കേസ്.
എം സി അനൂപ്, കിർമ്മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രൻ, ട്രൗസർ മനോജ്, പി കെ കുഞ്ഞനന്തൻ, വായപ്പടച്ചി റഫീഖ് എന്നീ പ്രതികൾക്ക് വിചാരണക്കോടതി ജീവപര്യന്തം തടവും പിഴയും മറ്റൊരു പ്രതിയായ കണ്ണൂർ സ്വദേശി ലംബു പ്രദീപന് മൂന്നുവർഷം കഠിനതടവുമാണ് ശിക്ഷ വിധിച്ചത്. 36 പ്രതികളിൽ മോഹനൻ ഉൾപ്പടെ 24 പേരെ വെറുതെവിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |