തിരുവനന്തപുരം: രണ്ടു ദിവസത്തെ കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വിക്രം സാരാഭായി സ്പേസ് സെന്റർ സന്ദർശിക്കുന്നു. ഗഗൻയാൻ പദ്ധതിയമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രധാനമന്ത്രിക്ക് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് വിശദീകരിച്ചു നൽകുന്നുണ്ട്. വിഎസ്എസ്‌സിയിലെ ശാസ്‌ത്രജ്ഞരേയും സോമനാഥ് പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ എന്നിവർ മോദിയെ അനുഗമിക്കുന്നുണ്ട്.
'ഗഗൻയാനി'ൽ പോകുന്ന യാത്രികർ ആരൊക്കെയെന്നത് വിഎസ്എസ്‌സിയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കും. ഇതിന്റെ ഭാഗമായി നാല് യാത്രികരും വിഎസ്എസ്‌സിയിൽ എത്തിയിട്ടുണ്ട്. ഐഎസ്ആർഒയ്‌ക്കു കീഴിലെ ഹ്യൂമൻ സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിന് പുറമെ റഷ്യയിലും വിദഗ്‌ദ്ധ പരിശീലനം നേടിയവരാണിവർ. സംഘത്തിൽ മലയാളിയും ഉണ്ടെന്നാണ് വിവരം.
രാവിലെ 11 മണിയോടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. മന്ത്രി ജി.ആർ അനിൽ, മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രിയെ സ്വീകരിച്ചു.
ഗഗൻയാൻ പദ്ധതിക്കായി തിരുവനന്തപുരത്തും തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലും ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിലും ഒരുക്കിയ 1800 കോടിയുടെ നവീന സംവിധാനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
തുടർന്ന് സെൻട്രൽ സ്റ്റേഡിയത്തിലേക്ക് പോകും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന കേരളയാത്രയുടെ സമാപന റാലിയുടെ ഭാഗമായി അവിടെ നടക്കുന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും.
കേരളത്തിലെ പരിപാടികൾക്ക് ശേഷം കോയമ്പത്തൂരിലെത്തുന്ന മോദി തിരുപ്പൂരിലെ ബിജെപി പൊതുയോഗത്തിൽ പ്രസംഗിക്കും. തുടർന്ന് ഹെലികോപ്ടറിൽ മധുരയിലേക്ക് പോകുന്ന മോദി, ചെറുകിട ഇടത്തരം വ്യവസായങ്ങളുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കും. ഇന്ന് രാത്രി മധുരയിൽ തങ്ങിയ ശേഷം നാളെ തൂത്തുക്കുടിയിലും തിരുനെൽവേലിയിലും പരിപാടികളിൽ സംബന്ധിക്കും. ഈ വർഷം മൂന്നാം തവണയാണ് മോദി തമിഴ്നാട്ടിൽ എത്തുന്നത്.
നാളെ ഉച്ചയോടെ തിരുനെൽവേലിയിൽ നിന്ന് ഹെലികോപ്ടർ മാർഗം തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി 1.15 ന് മഹാരാഷ്ട്രയിലേക്ക് പോകും. തമിഴ്നാട്ടിൽ 17,300കോടിയുടെയും മഹാരാഷ്ട്രയിൽ 4,400കോടിയുടെയും പദ്ധതികൾക്കും മോദി തുടക്കമിടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |